സ്വപ്‌നങ്ങള്‍ അഭിലാഷങ്ങള്‍

രചനകള്‍


പിരിയന്‍ കോണി
ചെറുകഥ
ഇടപ്പോണ്‍ അജികുമാര്‍


വളഞ്ഞങ്ങാനത്ത് എത്തിയപ്പോഴാണ് , കാര്‍ ഓടിച്ചിരുന്ന സത്യന്‍ മുന്‍ സീറ്റിലിരുന്നു ചെറുതായി മയങ്ങിയിരുന്ന എന്നെ വിളിച്ചുണര്‍ത്തി കാലിച്ചായ കുടിക്കുന്നതിനെപ്പറ്റി ഓര്‍മ്മിപ്പിച്ചത്.പിറകിലെ സീറ്റില്‍ രജനിയും മയങ്ങുകയായിരുന്നു. കാര്‍ റോഡിന്റെ ഇടതു വശത്ത് ഒതുക്കി പാര്‍ക്കു ചെയ്തപ്പോളേയ്ക്കും അവളും ഉണര്‍ന്നു.
മലമ്പാതയ്ക്കരികിലുള്ള നിരനിരയായുള്ള ചെറിയ കടകളിലൊന്നില്‍ നിന്നും ആവി പറക്കുന്ന ചായ ഞങ്ങള്‍ മൂവരും ആസ്വദിച്ചാണ് ഇറക്കിയത്.വീശിയടിക്കുന്ന കാറ്റില്‍, മഞ്ഞു മൂടിക്കിടക്കുന്ന ആകാശത്തില്‍ നിന്നും താഴേക്കു ശക്തിയായി പതിക്കുന്ന വെള്ളം‍ പശ്ചാത്തലത്തിലുള്ള പാറകളിലേക്കും റോ‍ഡിലേക്കും ചിന്നി ചിതറി തെറിക്കുന്നു. നിരവധിയാളുകള്‍ ജലപാതത്തിന്റെ ചുവട്ടിലുണ്ട്. ചിലര്‍ കുളിക്കുന്നു. മറ്റുചിലര്‍ ഫോട്ടോ എടുക്കുന്നു.വര്‍ഷങ്ങളായി യാത്രക്കാരുടെ ഇടത്താവളമാണിവിടം. കടുത്ത വേനലിലും നിന്നുമുള്ളിപ്പാറ എന്നുകൂടി അറിയപ്പെടുന്ന ഇവിടുത്തെ നീരൊഴുക്ക് ഇല്ലാതാവുന്നില്ല.
ആലിംഗനബദ്ധരായി സെല്‍ഫിയെടുക്കുന്ന യുവമിഥുനങ്ങളെ കണ്ടിട്ടാകാം രജനി മൊബൈല്‍ ഫോണുമായി അങ്ങോട്ടു നടന്നു. പല കോണുകളില്‍ നിന്ന് കുറെ ഛായാപടങ്ങള്‍ എടുത്ത ശേഷം അവള്‍ അവിടെ നിന്ന ജീന്‍സും ടീഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരനെ കൈമാടി വിളിച്ച്, അവനോടൊപ്പം കൂടി ഒരു സെല്‍ഫി എടുത്തു.
ഫ്രീക്കന്‍ പയ്യന്റെ തോളില്‍ കൈയിട്ടുള്ള ഫോട്ടോയെടുപ്പു കണ്ട് കോപം തോന്നിയ സത്യന്‍ ശബ്ദം താഴ്ത്തി എന്നോടു ചോദിച്ചു.
ഇവളെ നന്നാക്കിയെടുക്കാമെന്ന് ഇപ്പോഴും കരുതുന്നുണ്ടോ ?”
മറുപടി പറയാന്‍ നില്‍ക്കാതെ ഞാന്‍ അവളോടു വരാനായി ആംഗ്യം കാട്ടി.
കാര്‍ സ്റ്റീരിയോയില്‍ നിന്നും ഒഴുകിയെത്തുന്ന മൃദു സംഗീതം കേട്ടും തണുത്ത കാറ്റിന്റെ അവാച്യത നുകര്‍ന്നും മലകയറുമ്പോള്‍ , ഗിരിനിരകളെ തൊട്ടു തലോടുന്ന മേഘങ്ങളെ മറയ്ക്കാന്‍ വെമ്പുന്ന കോടമഞ്ഞിനെ നോക്കിയിരുന്നതല്ലാതെ രജനി ഒന്നും സംസാരിച്ചില്ല.
കുട്ടിക്കാനം മരിയന്‍ കോളേജിനു മുമ്പിലൂടെ പോകുമ്പോള്‍ സത്യന്‍ പിറകോട്ടു തിരിഞ്ഞ് അവളോടായി,’ അന്നത്തെ എന്‍.സി.സി ക്യാമ്പ് ഓര്‍ക്കുന്നോ' എന്നാരാഞ്ഞു.
അതിനു മറുപടിയായി 'മിണ്ടാതിരുന്നു വണ്ടിയോടിക്കാന്‍ നോക്കു' എന്നു ഞാന്‍ പറഞ്ഞത് അയാള്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ലായിരിക്കും . ര‍ജനി ഫോണില്‍ തിരുമ്മിയിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
മരിയന്‍ കോളേജില്‍ നടന്ന പത്തു ദിവസത്തെ എന്‍.സി.സി ക്യാമ്പില്‍ പങ്കെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന പാലാക്കാരന്‍ ക്രിസ്ത്യാനി പയ്യനുമായി രജനി മൂന്നാറില്‍ രണ്ടു ദിവസം കറങ്ങാന്‍ പോയത് നാട്ടില്‍ പാട്ടായിരുന്നു. മകള്‍ക്ക് ബാധയുടെ ഉപദ്രവമുണ്ടെന്നും അതിനാലാണ് അവള്‍ക്ക് സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരുന്നതെന്നും അവളുടെ അമ്മ രമണി , ആ സംഭവത്തിനുശേഷം സുലജയോടു പറഞ്ഞിരുന്നു.
തേയില തോട്ടങ്ങളിലൂടെ , വളവുകള്‍ കറങ്ങി കാര്‍ പള്ളിക്കുന്നില്‍ എത്തിയപ്പോള്‍ ബ്രിട്ടീഷ് സെമിത്തേരി കാണമെന്ന് രജനി ആഗ്രഹം പ്രകടിപ്പിച്ചു.
മലയാളത്തിലും തമിഴിലും ബൈബിള്‍ വചനങ്ങള്‍ എഴുതി വെച്ചിരിക്കുന്ന മതിലിനരികില്‍ കാര്‍ നിര്‍ത്തി. പടി വാതിലിലൂടെ, നൂറ്റാണ്ടുകളുടെ പഴമ മണക്കുന്ന സെന്റ് ജോര്‍ജ്ജ് സി.എസ്.ഐ ചര്‍ച്ചിനുള്ളിലേക്കു ഞങ്ങള്‍ കടന്നു. പള്ളിയുടെ ഇടതു ഭാഗത്താണ് ബ്രിട്ടിഷ് സെമിത്തേരി.
രജനി ചിരപരിചിതയെപ്പോലെയാണ് സെമിത്തേരിയിലേക്ക് ഞങ്ങളെ നയിച്ചത്.‌ബ്രിട്ടീഷ് പട്ടാളത്തില്‍ ഓഫീസറായിരുന്ന കേണല്‍ ജെ.ഡി.മണ്‍റോയുടെയും അദ്ദേഹത്തിന്റെ വെള്ളക്കുതിര ഡോണിയുടെയും കല്ലറകള്‍ കാട്ടി തന്നിട്ട് ,അതിന്റെ ചരിത്രം രജനി പറഞ്ഞു തന്നു.
ഹൈറേഞ്ചിലെ ആദ്യ മിഷനറി പുരോഹിതനായിരുന്ന റവ.ഹെന്‍ട്രി ബേക്കര്‍
ജൂനിയറുടെ ബന്ധുവായിരുന്നു ജോണ്‍ ദാനിയേല്‍ മണ്‍റോ.മൂന്നാറില്‍ തേയില കൃഷി വ്യാപിപ്പിച്ചത് മണ്‍റോ ആയിരുന്നു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുതിരയായിരുന്നു ഡോണി. പീരുമേടിനും പാമ്പനാറിനുമിടയിലുള്ള മത്തായിക്കൊക്കയിലേക്കു വീണാണ് ഇരുവരും മരിച്ചത്.
കുതിരയുടെ ശവകുടീരത്തിനരികില്‍ നിന്ന് രജനി ഫോട്ടോ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ അതുവരെ തെളിഞ്ഞു നിന്ന മാനം പെട്ടെന്നു കറുത്തു. ചെറുതായി മഴ പൊഴിഞ്ഞുതുടങ്ങി അവള്‍ ഫോട്ടോ എടുക്കുന്നത് ഡോണിയുടെ ആത്മാവിന് ഇഷ്ടപ്പെട്ടു കാണില്ലെന്ന് സത്യന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.ഞങ്ങളാരും തന്നെ അതിനോടു പ്രതികരിച്ചില്ല.
കട്ടപ്പനയെത്താറായപ്പോള്‍ ഞാന്‍ റീത്തയെ മൊബൈല്‍ ഫോണില്‍ വിളിച്ചു. ആദ്യ ബെല്ലില്‍ തന്നെ അവര്‍ ഫോണെടുത്തു. ഇതുവരെയായും വിളിക്കാത്തതെന്താണെന്നു വിചാരിച്ചിരിക്കുകയായിരുന്നു പോലും അവള്‍. നേരേ രാമക്കല്‍ മേട്ടിലെ റിസോര്‍ട്ടില്‍ ചെല്ലണം.ഭക്ഷണം ഒരുക്കി റീത്ത കാത്തിരിക്കുന്നു.
മുളങ്കാടുകളുടെയും കുറ്റിചെടികളുടെയും ഇടയിലൂടെ പ്രകൃതി‍ അനുഗ്രഹവര്‍ഷം വാരിച്ചൊരിഞ്ഞ രാമക്കല്‍മേട്ടിലേക്ക് സത്യന്‍ വാഹനം വേഗത്തില്‍ ഓടിച്ചു.ശക്തിയായി വീശിയടിക്കുന്ന കാറ്റില്‍ സഹ്യാദ്രിയുടെ മനോഹാരിത തത്തിക്കളിക്കുന്നു.
ആകാശത്തേക്കു തലയുയര്‍ത്തി നില്‍ക്കുന്ന കുറവന്‍- കുറത്തി പ്രതിമയുടെയും കുരുവിക്കാനത്തിന്റെ നെറുകയിലെ കാറ്റാടിയന്ത്രങ്ങളുടയും ദൂരകാഴ്ചകളില്‍ രജനി മൗനിയായിരുന്നു.കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിക്കൊപ്പം പൂവന്‍കോഴിയുമായിരിക്കുന്ന കുറവനും സമീപത്ത് മൂത്തകുട്ടിയുമുള്ള ശില്‍പ്ത്തിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു.
കോമ്പമുക്കില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് ബാലന്‍പിള്ള സിറ്റിയിലേക്കുള്ള വഴിയെ കുറെ ദൂരം പോയപ്പോളാണ് ഗൂഗിള്‍ മാപ്പു നോക്കിയിരുന്ന രജനി വഴി തെറ്റിയെന്നു പറഞ്ഞത്. സത്യന്‍ വണ്ടി തിരിച്ചു വിട്ടു.
രാമക്കല്‍മേട്ടില്‍ നിരനിരയായി അനവധി ടൂറിസ്റ്റ് ബസ്സുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നു. ഇടത്തോട്ട് തിരിഞ്ഞ് അല്പം മുകളിലായി പാരഡൈസ് വിന്‍ഡ്‍ റിസോര്‍ട്ട്.
ിസോര്‍ട്ടില്‍ കാര്‍ എത്തുമ്പോള്‍ റീത്ത ഞങ്ങളെ കാത്ത് പൂമുഖത്തുണ്ടായിരുന്നു. രജനിയെ കണ്ടപ്പോള്‍ അവളും , അവരിരുവരുടയും അപാരമായ രൂപസാദൃശ്യം കണ്ട സത്യനും വിസ്മയഭരിതരായി . പ്രതിഛായ കണ്ടിട്ടും രജനിയ്ക്ക് ഭാവമാറ്റമുണ്ടായില്ല.അവളോട് ഞാനിക്കാര്യം പറഞ്ഞിരുന്നതാണ്.
ഞാനും സത്യനും കൂടി ഞങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന മുറിയിലേക്കും ീത്ത രജനിയുമൊത്ത് മുകളില നിലയിലുള്ള അവരുടെ മുറിയിലേക്കും പോയി. കുറേ നേരമായി സംസാരിക്കാതിരുന്ന സത്യന്‍ ബാഗില്‍ നിന്നും പുറത്തെടുത്ത് ഗ്ലാസ്സിലേക്കു പകര്‍ന്ന റമ്മു കുടിച്ചുകൊണ്ട് ചോദിച്ചു
സാറേ, ഇതെന്തൊരു മറിമായം . അവളും ആ മാഡവും തമ്മില്‍ എന്തൊരു സാമ്യം. ഇവരു തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ?...”
അതൊന്നും എനിക്കറിയില്ല. പക്ഷേ ഈ രൂപ സാദൃശ്യമാണ് രജനിയെ ഇവിടെ കൊണ്ടുവരാന്‍ കാരണം .
കിടക്കയിലേക്കു ചാഞ്ഞ എന്റെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തിയത് രജനിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ്.
പൂമുഖത്തിട്ടിരുന്ന ചാരുകസാലയില്‍ അമര്‍ന്നിരുന്ന് എഡല്‍സണ്‍ എഴുതിയ ' ഹൈപ്പോതീസിസ് ആന്‍ഡ് എവിഡന്‍സ് ഇന്‍ സൈക്കോ അനാലൈസിസ് ' എന്ന പുസ്തകം ഞാന്‍ വായിക്കുകയായിരുന്നു. സ്വപ്നങ്ങളുടെ വ്യാഖ്യാനത്തേയും അബോധമനസ്സിനേയും കുറിച്ചുള്ള ഫ്രോയിഡിയന്‍ സിദ്ധാന്തത്തിന്റെ‍ ഫലപ്രദമായ വിശകലനത്തില്‍‍ ലയിച്ചു കിട‍ക്കുമ്പോള്‍ അരികില്‍ നിന്ന് ‍ '‍ അങ്കിള്‍ 'എന്ന പതിഞ്ഞ ശബ്ദം കേട്ടു.
മുഖമുയര്‍ത്തിയപ്പോള്‍ വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി. ഏറിയാല്‍ പതിനെട്ടു വയസ്സു കാണും.അവളുടെ ഇടതു കവിളിനു താഴത്തെ മറുക് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍‍ മുഖം വല്ലാതെ പരിചയമുള്ളതു പോലെ തോന്നി.
എന്തായെന്ന ചോദ്യം മുഖത്തു നിന്നും വായിച്ചതിനാലാകാം അവള്‍ മറുപടിയായി പറഞ്ഞു. "അങ്കിള്‍ എനിക്ക് അമ്പതു രൂപാ വേണം "
നീ ഏതാണു കുട്ടി ? “
അതു നമ്മുടെ ഗോപി ചാന്ദാരുടെ പേരക്കുട്ടിയാണ് രജനി. “ ശബ്ദം കേട്ട് പൂമുഖത്തേക്കു വന്ന സുലജയാണ് മറുപടി പറഞ്ഞത് . സുലജ അകത്തു പോയി രൂപാ എടുത്തു കൊടുത്തു രജനി ചിരിച്ചുകൊണ്ടു മടങ്ങി.
ഈ കൊച്ചിന് ചെറിയ പിരി ഉണ്ട്. മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനാണ് പണം ചോദിക്കുന്നത്. ഇതിപ്പോ ഒരു സ്ഥിരം പരിപാടിയാണ്. ഫോണ്‍ വിളിയും ആമ്പിള്ളാരെ കൊണ്ടുള്ള കറക്കവും .ഒന്നും പറയേണ്ട..... “
ആദ്യമായാണ് ആ കുട്ടിയെ കണ്ടതെങ്കിലും മനസ്സിന്റെ ഉള്ളറകളില്‍ സുവിദിതമായ മുഖമായതിനാല്‍ അവളെപ്പറ്റി കൂടുതല്‍ പറയുവാന്‍‌ സുലജയോട് ആവശ്യപ്പെട്ടു.
നന്നായി പഠിക്കുന്ന കുട്ടിയാണ് . പക്ഷേ അവളുടെ പ്രവൃത്തികള്‍ പലതും ചിന്തശൂന്യതയുടെ ഉദാഹരണങ്ങളാണ്. ചിലപ്പോള്‍ കണ്ടാല്‍ പാവം തോന്നും.പലപ്പോഴും ബുദ്ധിഭ്രമം ബാധിച്ചവരെ പോലെ പെരുമാറിക്കളയും ..
ഒരുക്കത്തിന് വളരെ സമയമാണിവള്‍ ചെലവഴിക്കുന്നത്. ഫെയര്‍ ആന്റി ലൗലി തീര്‍ന്നു പോയതിനാല്‍ സ്ക്കൂളില്‍ പോകാന്‍ മടിച്ച കുട്ടി ! അവസാനം രമണി മറ്റേതോ വീട്ടില്‍ നിന്നും വാങ്ങി കൊണ്ടു വന്ന ലേപനം തേച്ച ശേഷമാണ് അവള്‍ പള്ളിക്കൂടത്തില്‍ പോയത്. അവള്‍ക്ക് ഇരുപതു സിംകാര്‍ഡുകളും അത്രതന്നെ കാമുകന്‍മാരും ഉണ്ടു പോലും !
പതിനെട്ടു വയസ്സാകും മുമ്പാണ് വീട്ടുകാരറിയാതെ ഒരു പയ്യനെ വിളിച്ചു കൊണ്ട് മുനിസിപ്പല്‍ ആഫീസില്‍ കല്യാണം രജിസ്റ്റര്‍ ചെയ്യാന്‍ പോയി .അതു വല്ലാത്ത പൊല്ലാപ്പായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ മുനിസിപ്പല്‍ ഗുമസ്തയോട് രജനി കലഹിച്ചു. അവസാനം അവര്‍ സാമൂഹ്യ നീതി വകുപ്പിനെ വിവരം അറിയിച്ചു.
രജനിയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാനായിരുന്നു ജില്ലാ ഓഫീസറുടെ ആദ്യത്തെ തീരുമാനം. എന്നാല്‍ അവരുടെ മുമ്പില്‍ അമ്മയും മോളും കരഞ്ഞു കാര്യം സാധിച്ചു.ബാധയുടെ ഉപദ്രവമുള്ള കുട്ടിയായതിനാലാണ് ഇങ്ങനെയൊക്ക ചെയ്യുന്നതെന്ന് രമണി ബോധിപ്പിച്ചു. രജനിയാകട്ടെ ഒരു കടും നുണയാണ് തട്ടിവിട്ട‌ത്. അമ്മയുടെ ആദ്യത്തെ വകയിലെ മകളാണു താനെന്നും രണ്ടാനച്ഛന്‍ തന്നെ വിവാഹം കഴിപ്പിക്കാനായി പരിശ്രമിക്കില്ലെന്നും അതിനാലാണ് നല്ലൊരു ബന്ധം കിട്ടിയപ്പോള്‍ വിവാഹത്തിനു ശ്രമിച്ചതെന്നും അവള്‍ പറഞ്ഞു. ഏതായാലും കേസ് ഫയല്‍ അവസാനിച്ചെങ്കിലും അമ്മയും മകളും തമ്മില്‍ വലിയ വഴക്കു നടന്നു.സ്വന്തം പിതാവിനെ തന്നെ തള്ളിപ്പറഞ്ഞ രജനിയുടെ പ്രവര്‍ത്തി രമണിയ്ക്ക് ഒട്ടും അംഗീകരിക്കാനായില്ല.
പിന്നീടാണ് കുട്ടിക്കാനം കോളേജില്‍ വെച്ചു നടന്ന എന്‍. സി.സി ക്യാമ്പില്‍ നിന്നും കറങ്ങാന്‍ പോയത്.
ണ്ടാഴ്ചമുമ്പു നടന്ന സംഭവം സത്യത്തില്‍ ഞെട്ടിക്കുന്നതായിരുന്നു.വിവാഹപരിശ്രമത്തിനു ശേഷം ഏതാണ്ടൊന്ന് ഒതുങ്ങിയ രജനി സംയോജിത പഠനത്തിനായി കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്നും പറഞ്ഞു പോയത് മറ്റൊരു കുഴപ്പത്തിലേക്കാണ്. പഴക്കം ചെന്ന് , പൊട്ടിപ്പൊളിഞ്ഞും ഉപയോഗശൂന്യമായും കിടക്കുന്ന നഗരസഭയുടെ കമ്മ്യൂണിറ്റി ഹാളില്‍ ഒരു ചെറുപ്പക്കാരനുമായി അവള്‍ പാര്‍പ്പു തുടങ്ങി . പകലെല്ലാം അവിടെയുമിവിടെയുമൊക്കെ കറങ്ങി നടന്ന ശേഷം രാത്രിയില്‍ ഇരുവരും ഹാളിലേക്ക് മടങ്ങി ചെല്ലും. മൂന്നാം ദിവസം പിടിക്കപ്പെട്ടു.
രുളിന്റെ മറവില്‍ ഹാളിന്റെ തിണ്ണയില്‍ മദ്യപിക്കാനൊത്തു കൂടിയ നാല്‍വര്‍ സംഘത്തില്‍ പെട്ട ഒരാളാണ് പോലീസിനു ഫോണ്‍ ചെയ്തത്.
രമണിയുടെ കണ്ണുനീരിനും രജനിയുടെ കാല്‍പനിക നിറഞ്ഞ ആഖ്യാനങ്ങള്‍ക്കും പോലീസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അവസാനം പ‍ഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പും അഭ്യര്‍ത്ഥനയും മാനിക്കപ്പെട്ടു ...... “
സുലജയുടെ വിവരണങ്ങള്‍ തുടരുമ്പോള്‍ സ്‌കിസോഫ്രീനിയ ലക്ഷണങ്ങളും രജനിയോട് സദൃശ്യമായ രൂപവും ഓര്‍മ്മയിലെത്തി.
പുതുവര്‍ഷതലേന്ന് ലണ്ടന്‍ നഗരത്തിലെ വെസ്റ്റ്മിനിസ്റ്റര്‍ ബോറോയിലെ ട്രഫല്‍ഗാര്‍ ചത്വരത്തില്‍ , തെംസ് നദിയുടെ ശബ്ദസൗകുമാര്യം ആസ്വദിച്ചും ആഘോഷത്തിനെത്തിയ പുരുഷാരങ്ങള്‍ ഇട്ടുകൊടുക്കുന്ന തിന തിന്നുന്ന മാടപ്രാവുകളെ നോക്കിയും, റീത്തയുടെ മടിയില്‍ കിടക്കുമ്പോളാണ് അവളുടെ ഇടത്തേ കവിളിനു താഴെയുള്ള മറുക് ശ്രദ്ധിച്ചത്.
നാഷണല്‍ ഗാല്ലറി സന്ദര്‍ശനവേളയിലാണ് അവളെ പരിചയപ്പെടുന്നത്. മലയാളിയാണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ അടുത്തു. ചത്വരത്തിന്റെ ചരിത്രവും അവിടുത്തെ സ്തൂഭങ്ങളെപ്പറ്റിയും ശില്പകലയെപ്പറ്റിയും ഒക്കെ അവള്‍ എനിക്കു വിശദമായി പറഞ്ഞുതന്നു.
റീത്തയ്ക്ക് ഹൈറേഞ്ചിലെ രാമക്കല്‍ മേട്ടിലും പാമ്പാടുമ്പാറയിലും മാത്രമല്ല മുണ്ടക്കയം ഏന്തയാറിലും വസ്തു വകകളുണ്ട്.അവളുടെ പിതാമഹനായ അയര്‍ലന്റുകാരന്‍ മര്‍ഫി സായിപ്പിന്റെ സ്വത്തുക്കളില്‍ ഏറിയപങ്കും കാഞ്ഞിരപ്പള്ളി രൂപതയ്ക്കുാണു നല്‍കിയത് .ബാക്കിയുള്ളതിന്റെ ഏക അവകാശിയാണ് റീത്ത.
കേരളത്തിലെ ഏലവും റബ്ബറും തോട്ടകൃഷിയാക്കിയ‍ മര്‍ഫി സായിപ്പിനേപ്പറ്റി ഞാന്‍ നേരത്തെ കേട്ടിരുന്നു. പാമ്പാടുമ്പാറ ഏലം ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച വേളയില്‍ പ്രൊഫസര്‍ പ്രശാന്ത് മര്‍ഫി സായിപ്പിനേപ്പറ്റി കുറെയധികം വിവരങ്ങള്‍ പറഞ്ഞു തന്നിരുന്നു.
അജാനുബാഹുവായിരുന്നെങ്കിലും ആസ്മാരോഗത്താല്‍ വലഞ്ഞിരുന്ന സായിപ്പ് പാമ്പാടുമ്പാറയിലെ തണുപ്പിനെ അതിജീവിച്ച് ഏലത്തോട്ടം ഉണ്ടാക്കിയ കഥ . അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ മടിയായിരുന്ന തൊഴിലാളികളുടെ മുമ്പില്‍ വെച്ച് സായിപ്പ് നാണയത്തുട്ടുകള്‍ കാട്ടിലേക്കെറിയും. കാടുവെട്ടിത്തെളിക്കുന്നവര്‍ക്ക് കൂലി കൂടാതെ വിശേഷാല്‍ ആദായമായി നാണയത്തുട്ടുകളും ! കുതിരപ്പുറത്തു വന്നു പണിയില്‍ മടികാണിക്കുന്ന തൊഴിലാളികളെ ചാട്ടവാറുകൊണ്ടടിക്കുന്ന മര്‍ഫി. മുന്‍കൂട്ടി അനുവാദം വാങ്ങാതെ രാജാവിനെ കാണാന്‍ അനുവാദമുള്ള അപൂര്‍വ്വം വ്യക്തികളിലൊരാള്‍. ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടും സ്വദേശത്തേക്കു മടങ്ങിപ്പോകാത്ത മര്‍ഫി സായിപ് ഏന്തയാറില്‍ വെച്ചാണു മരിച്ചത്.അങ്ങനെ പലതും പ്രശാന്തില്‍ നിന്നാണ് അറിഞ്ഞത്.
ജെ.ജെ.മര്‍ഫിയുടെ പേരക്കുട്ടിയാണ് റീത്തയെന്നറിഞ്ഞപ്പോള്‍ രസം തോന്നി.
യൂറോപ്പിലെ ജീവിതം അവള്‍ക്കു മടുത്തു പോലും. അടുത്തു തന്നെ നാട്ടിലേക്കു പോകുമെന്നു പറഞ്ഞു. ബ്ബര്‍ ബോര്‍ഡ് ഏന്തയാറില്‍ സ്ഥാപിക്കുന്ന മര്‍ഫി സ്മാരകത്തിന്റെ നിര്‍മ്മാണോദ്ഘാടന സമയത്താണ് അവസാനമായി കേരളത്തില്‍ പോയത് . ഏന്തയാര്‍ സെന്റ്.ജോസഫ് പള്ളി വികാരി ഫാദര്‍ പീറ്റര്‍ നെല്‍സണെയും റബ്ബര്‍ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശ്രീമതി ഷീലാതോമസിനേയും അവിടെ വെച്ച് പരിചയപ്പെടുകയുണ്ടായി. പെരുമാറ്റത്തിലെ വിഭ്രാന്തി കണ്ടിട്ട് പള്ളി വികാരി റീത്തയുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചത്രേ ! പിതാമഹന്റെ കല്ലറയായ മാത്തുമല എന്നു കൂടി അറിയപ്പെടുന്ന'മര്‍ഫി മൗണ്ടും' ന്തയാര്‍ ജെ.ജെ.എം.എം.ഹയര്‍സെക്കണ്ടറി സ്ക്കൂളും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. പശ്ചിമഘട്ടത്തിലെ‍ രാമക്കല്‍മേട്ടില്‍ റീത്തയ്ക്ക് കുടുംബവീതമായി ലഭിച്ച റിസോര്‍ട്ടില്‍ ഇനി കുറേക്കാലം പാര്‍ക്കാനുള്ള പദ്ധതിയുണ്ടവള്‍ക്ക്.
പാമ്പാടുമ്പാറ എസ്റ്റേറ്റുും മര്‍ഫി സായിപ്പിന്റെ ബംഗ്ലാവുമെല്ലാം ഞാനും സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവളുടെ മുത്തച്ഛനെപ്പറ്റി എനിക്കറിയാമെന്നും അറിയിച്ചപ്പോള്‍ റീത്തയ്ക്ക് ആശ്ചര്യം !
കഴിഞ്ഞ വരവിന് അവളെ കാണാനെത്തിയ എണ്‍പതിലധികം പ്രായമുള്ള ഒരു വൃദ്ധയെപ്പറ്റി റീത്ത പറയുകയുണ്ടായി..
".. പീര്‍മുഹമ്മദെന്ന സൂഫി സന്യാസിയുടെ തായ് വഴിയില്‍ പെട്ടവളാണ് കുഞ്ഞാമിന താത്ത. അതി സുന്ദരിയായിരുന്നതിന്റെ പുരാരേഖകള്‍ അവരുടെ മുഖത്തുണ്ട്.മര്‍ഫിസായ്പ് അവര്‍ക്കു നല്‍കിയ സ്ഥലം കൈയേറി സര്‍ക്കാര്‍ ഓഫീസുകള്‍ നിര്‍മ്മിച്ചിരിക്കുന്നു.പരാതിയുമായി പല ഓഫീസുകളിലും പാവം വൃദ്ധ കയറിയിറങ്ങുന്നു.സ്ഥലങ്ങളുടെ സ്വത്തവകാശരേഖ വേണമെന്ന് അവരെന്നോട് ആവശ്യപ്പട്ടു. ഞാന്‍ വന്നെന്ന് ആരോ പറഞ്ഞറിഞ്ഞതിനാലും എന്റെ പക്കല്‍ അടിയാധാരം കാണുമെന്നു കരുതിയതിനാലുമാണ് കുഞ്ഞാമിന താത്ത എത്തിയത്. രതിയില്‍ നിപുണനായ മര്‍ഫിസായ്പ് തനിക്ക് അത്യന്തം ബോധിച്ച പെണ്ണുങ്ങള്‍ക്ക് കെട്ടിടങ്ങള്‍ വരെ സംഭാവന നല്‍കിയിട്ടുണ്ടന്നും എന്നാല്‍ തനിക്ക് സ്ഥലങ്ങള്‍ നല്‍കിയത് അക്കാര്യങ്ങളാലല്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. കുഞ്ഞാമിനയ്ക്ക് പതിവായി സായിപ്പ് മിഠായി നല്‍കുമായിരുന്നു.പകരമായി അവള്‍ പാട്ടു പാടണം. ഒരു ദിവസം പതിവു പോലെ അപ്പൂപ്പനെ കണ്ടപ്പോള്‍ കുഞ്ഞാമിന പാടി. പക്ഷേ അദ്ദേഹത്തിന്റെ കോട്ടിന്റെ കീശയില്‍ ആ സമയം മിഠായി ഇല്ലായിരുന്നു. മിഠായിക്കു പകരമായി പാമ്പാടുമ്പാറയില്‍ കുഞ്ഞാമിനയ്ക്കു് സ്ഥലം നല്‍കിയത്രേ. തന്റെ പ്രസ്താവനകള്‍ക്ക് കണ്ണുകളിലെ തിളക്കം കൊണ്ട് അവര്‍ അടിവരയിട്ടു.എന്തു രേഖ ? എനിക്കൊന്നും മനസ്സിലായതേയില്ല. അടുത്തതവണ വരുമ്പോള്‍ കാണാമെന്ന ഉറപ്പും കുറെ പാരിതോഷികങ്ങളും നല്‍കിയാണവരെ മടക്കിയത്...”
നാലു തവണ വിവാഹ മോചനം നേടിയവളാണ് റീത്ത.അതിന്റെ കാരണങ്ങള്‍ ആരാഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് റീത്ത മറുപടി നള്‍കിയത് .
" വിവാഹത്തിലൊന്നും എന്നെ തളയ്ക്കാനാകില്ലെന്നായിരുന്നു മില്ലറിന്റെ അഭിപ്രായം. ജീവന്റെ ചുരളുകളുടെ രീതിശാസ്ത്രമൂലമാകാം മോചനം നേടാനായി പിന്നെയും വിവാഹങ്ങള്‍ നടന്നു.യുക്തിരഹിതവും രോഗാവസ്ഥയ്‌ക്കു തുല്യവുമായ ആകുലതയാണ് എന്റെ പ്രശ്നമെന്ന് കണ്ടത്തിയത് അവസാനത്തെ ഭര്‍ത്താവായ ആന്‍ഡി ബ്രിഡ്ജായിരുന്നു. നൈറ്റിംഗേള്‍ മനോരോഗാശുപത്രിയിലെ ഭിഷഗ്വരനായിരുന്നു ആന്‍ഡി.പരസ്പരം വേര്‍പ്പെട്ടപ്പോള്‍ എന്നെ ഗാ‍ഢമായി പുണര്‍ന്ന ശേഷം ആന്‍ഡി ലോകമെങ്ങും പാറിപറന്നു നടക്കുവാന്‍ എന്റെ ചിത്രശലഭത്തിനാകട്ടെ എന്നാണ് ആശംസിച്ചത് . "
അവധി ദിവസങ്ങള്‍ ആഘോഷമാക്കുവാനെത്തിയ എനിക്ക് റീത്ത മറ്റൊരാഘോഷമായി മാറുകയായിരുന്നു.ചിത്രശാലകളിലും നിശാക്ലബുകളിലുമെല്ലാം അവളെനിക്കു ഇണയും തുണയുമായി.
മുല്ലപ്പൂൂവും പനിനീരും സമ്മിശ്രപ്പെടുത്തിയ പെന്‍ഹാലിഗോണ്‍ ഹാല്‍ഫെറ്റി വാസനത്തൈലത്തിന്റെ സുരഭില മാദക ഗന്ധം രിമ്പടത്തിനുള്ളിലേക്ക് വ്യാപിക്കുമ്പോള്‍ റീത്ത എന്നെ ശരീരത്തോടു ചേര്‍ത്തടുപ്പിക്കും. പരിമളങ്ങളില‍േക്കു പടര്‍ന്നു കയറുന്ന തിരമാലകളുടെ ശമനത്തില്‍ അവള്‍ എപ്പോഴും വിറയ്ക്കുമായിരുന്നു.
ലണ്ടന്‍ വിട്ട ശേഷവും വല്ലപ്പോഴും റീത്ത എന്നെ വിളിക്കുമായിരുന്നു.....
റീത്ത ഡഗ്ലസ് ചാന്ദാരും രജനിയും തമ്മില്‍ രൂപഘടനയിലും സ്വഭാവത്തിലുമുള്ള സാമ്യം എന്നെ അമ്പരപ്പിച്ചു…
പിന്നീട് ര‍ജനിയുടെ അമ്മയെ കണ്ടപ്പോള്‍ അവളെക്കുറിച്ച് അന്വേഷിച്ചു. അവളുടെ മതിഭ്രംശങ്ങളെപ്പറ്റിയും വീട്ടിലെ പ്രയാസങ്ങളെപ്പറ്റിയും അവര്‍ ആശങ്കാകുലയാണ്. രജനിയ്ക്ക് എന്തെങ്കിലും ജോലി ശരിപ്പെടുത്തിക്കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'വരട്ടെ നോക്കാം' എന്ന റീത്തയുടെ വാക്കിലാണ് ഇവിടേക്ക് വന്നത്.…
റമ്മിന്റെ മൂന്നു പെഗ്ഗു കുടിച്ചശേഷം സത്യന്‍ ഭക്ഷണം കഴിക്കാനായി വിളിച്ചു. മെസ്സ് ഹാളില്‍ രജനി വെളുത്തു മെല്ലിച്ച ഒരു പയ്യനുമായി സൊറ പറയുന്നു. റിസോര്‍ട്ടിന്റെ അസ്സിസ്റ്റന്റ് മാനേജര്‍ ആണ് അയാളെന്ന് രജനി പരിചയപ്പെടുത്തി .പേര് എബിന്‍ ഏബ്രഹാം.
സത്യന്‍ അയാളെ കടുപ്പത്തിലൊന്നു നോക്കിയ ശേഷം ഭക്ഷണം കഴിക്കാനിരുന്നു.അപ്പോഴേയ്ക്കും റീത്ത എന്റെ അടുത്തെത്തി ഭക്ഷണം അവള്‍ക്കൊപ്പം മുറിയിലിരുന്നു കഴിക്കാനായി ക്ഷണിച്ചു.
ഞങ്ങളിരുവരും പടി കയറുമ്പോള്‍ എബിന്‍ രജനിയോടു സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു.
“ …. ഉദയാസ്തമയങ്ങളുടെ കുളിര്‍മ്മയും ഗിരിനിരകളെ തഴുകിപ്പരക്കുന്ന കുളിര്‍തെന്നലും ചേതോഹരമായ പച്ചപ്പിനിടയിലൂടെ പതഞ്ഞൊഴുകുന്ന ഊറ്റുവെള്ളപ്പാച്ചിലും കാറ്റാടിപ്പാടങ്ങളുമെല്ലാം കൂടി ഹൃദ്യമാക്കുന്ന പറുദീസയാണിവിടം.
സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നതാണ് മേട്ടിലെ മുന്നൂറിലധികം മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ പാറ. സത്യത്തില്‍‍ അതൊരു ആത്മഹത്യാ മുനമ്പാണ്.
നൂറുകണക്കിന് ആത്മാക്കള്‍ അലയുന്നപാറയുടെ നേരേ താഴെയാണ് അടിവാരത്തിലെ തമിഴ് നാടന്‍‍ ഗ്രാമമായ കോമ്പയിലെ ഗുഹാക്ഷേത്ര. അവിടത്തെ മുഖ്യ പ്രതിഷ്ഠ അനന്തശയനത്തിലുള്ള മഹാ വിഷ്ണുവാണ്. കന്നിമാസത്തിലെ ശനിയാഴ്ചകളില്‍ മാത്രമാണ് ശ്രീകോവില്‍ തുറക്കുന്നത്.ാമക്കല്‍മേട്ടിനെ താങ്ങിനിര്‍ത്തിയിരിക്കുന്നത് അനന്തന്റെ ശിരസ്സിലാണ്.
ആയിരം ശിരസ്സുകളിലോരോന്നിലേക്കും ഭൂമിയെ മാറ്റിമാറ്റി വെയ്ക്കുമ്പോള്‍ മഹാവിഷ്ണുവിന്റെ നിദ്രയ്ക്ക് ഭംഗം വരാതിരിക്കുവാന്‍ അനന്തന്‍ ശ്രദ്ധ കാട്ടുമത്രേ..
ങ്കിലും ...
വിഷ്ണുവിനു ശയ്യയാകുമ്പോഴും ഗരുഡനെന്ന വംശവിരോധിയുടെ വരവിനേയോര്‍ത്ത് അനന്തന്‍ പലപ്പോഴും ആകുലപ്പെടും.
ണ്ടായിരം കണ്ണുകളിലെ വിഹ്വലത തരംഗങ്ങള്‍ രാമക്കല്ലില്‍ ചവിട്ടി നില്‍ക്കുന്നവരെ താഴേക്ക് ആകര്‍ഷിക്കും.
മേഘപാളികള്‍ക്കിടയിലൂടെ താഴെ.. പാതാളത്തിലുള്ള അനന്തന്റെ ശിരസ്സിലേക്കുള്ള യാത്ര എത്ര ഹൃദ്യമായിരിക്കും....
മുറിയുടെ കതക ചാരിയ ശേഷം റീത്ത അടപ്പുള്ള സൂക്ഷിപ്പുകൂടില്‍ നിന്നും ജേക്കബ്സ് ക്രീക്ക് റെഡ് വൈന്‍ എടുത്ത് രണ്ടു ഗ്ലാസ്സുകളിലേക്കു പകര്‍ന്നു. ആലിംഗനത്തിലൂടെ എന്നെ അഭിവാദനം ചെയ്ത ശേഷം കിടക്കയില്‍ അമര്‍ന്നിരുന്ന് റീത്ത വൈന്‍ കുടിക്കുവാന്‍ തുടങ്ങി.
പുറത്ത് ആഞ്ഞു വീശിയിരുന്ന തണുത്ത കാറ്റ് ജാലകത്തിന്റെ ഗ്ലാസ്സ് പഴുതിലൂടെ അകത്തേക്കു കയറിവരുന്നു.
രജനിയെ എനിക്കിഷ്ടപ്പെട്ടു .എന്റേതു പോലെ തന്നെയുള്ള ജീവിത രീതി . എനിക്കാ കുട്ടിയോട് വല്ലാത്ത ഒരു അടുപ്പം തോന്നുന്നു. ഞങ്ങളുടെ ജീനുകള്‍ ഒരേ രക്തത്തില്‍ നിന്നും വന്നതാണോയെന്നു തോന്നിപ്പോകുന്നു .“
അതെങ്ങിനെ ശരിയാകാനാണ്. ആ കുട്ടി ഓണാട്ടുകരക്കാരി.താനാണെങ്കില്‍ ആംഗ്ലോ ഇന്ത്യനും …... “
കാലിയായ വൈന്‍ ഗ്ലാസ്സുമായി കസേരയില്‍ നിന്നെഴുന്നേറ്റ എന്റെ ഗ്ലാസ്സിലേക്ക് ചുവന്ന വീഞ്ഞു പകര്‍ന്നിട്ട് റീത്ത തുടര്‍ന്നു. “ അവളുടെ പേരിലും എന്റെ പേരിലും പൊതുവായി ഒരു ചാന്ദാര്‍ ഉണ്ട്. അതെങ്ങനെ വന്നു.രൂപസാദൃശ്യം കൂടി പരിഗണിച്ചാല്‍ ഞങ്ങളെല്ലാം ഒരേ ജനുസ്സില്‍ പെട്ടവരാണെന്നു തോന്നുന്നു. “
റീത്തയുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങള്‍ ശ്രദ്ധിച്ച ശേഷം ഞാനെഴുന്നേറ്റ് ജനല്‍ ഗ്ലാസ്സുകള്‍ നീക്കി പുറത്തേക്കു നോക്കി




 
പ്രതിമയുടെ മുകളില്‍ മൂടല്‍ മഞ്ഞും കാറ്റും കൊമ്പുകോര്‍ക്കുന്നു. അകലെ മിന്നാമിന്നിവെട്ടത്തിലെ പരിദര്‍ശനമായി കമ്പവും കോമ്പയും തേവാരവും.
മുറിയിലേക്കു വ്യാപിക്കുന്ന തണുപ്പ് അലോസരപ്പെടുത്തിയതിനാല്‍ ജനല്‍ ഗ്ലാസ്സ് അടച്ചു. റീത്ത വലിയ എന്തോ ആലോചനയിലാണ്. വീഞ്ഞു കാലിയാക്കുമ്പോള്‍ അവള്‍ പറഞ്ഞു.
"കോണ്‍ഗ്രിഗേഷണല്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷനെന്ന പഴയ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ ആര്‍ക്കൈവ്സ് പരിശോധിക്കാന്‍ റോബിന്‍ ജെഫ്രിയ്ക്ക് വേണ്ട സഹായം ചെയ്തു നല്‍കിയത് എന്റെ പപ്പയാണ്. സസക്സ് യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പില്‍ പപ്പയും കനേഡിയന്‍ യൂണിവേഴ്സിറ്റി ഓവര്‍സീസിന്റെ ഫെലോഷിപ്പില്‍ ജെഫ്രിയും ഏതാണ്ട് ഒരേ സമയത്താണ് കേരളത്തില്‍ ഗവേഷണത്തിനു വന്നത്.ജെഫ്രിയുടെ ‘ദ ഡിക്ലൈന്‍ ഓഫ് നായര്‍ ഡോമിനന്‍സ് ‘ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ പപ്പയുടെ പുസ്തകം വെളിച്ചം കണ്ടു. റോബിന്‍ ജെഫ്രിയാണ് അവതാരിക എഴുതിയതും .”
കിടക്കയില്‍ നിന്നെഴുന്നേറ്റ റീത്ത, മുറിയുടെ മൂലയിലിരുന്ന ബ്രീഫ്കേസ് തുറന്ന് അതില്‍ നിന്ന് ഒരു പുസ്തകമെടുത്ത് എനിക്കു നീട്ടി.
ട്രഷേഴ്സ് ആന്‍‍ഡ് വണ്ടേഴ്സ്- ബിറ്റ് വീന്‍ അറേബ്യന്‍ സീ ആന്‍ഡ് ദ വെസ്റ്റേണ്‍ ഗാട്ട് ‘ എന്ന തലക്കെട്ടിനു താഴെ ആര്‍തര്‍ മര്‍ഫി ചാന്ദാര്‍ എന്ന ഗ്രന്ഥകാരന്റെ പേര് സ്വര്‍ണ്ണ നിറത്തില്‍ അച്ചടിച്ചിരിക്കുന്നു. 1970 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രസാധകര്‍ ഹാര്‍പ്പര്‍ കോളിന്‍സാണ്. അയര്‍ലാന്റിലെ ചാന്ദാര്‍ എന്ന തലക്കെട്ടുള്ള അവതാരിക ഞാന്‍ ഉറക്കെ വായിച്ചു.
എന്റെ മിത്രം മി. ആര്‍തര്‍ മര്‍ഫി ചാന്ദാരുടെ പ്രൗഢ ഗംഭീരമായ പുസ്തകത്തിന് അവതാരിക എഴുതാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല വ്യാപാരിയെന്ന നിലയിലും മി.ചാന്ദാര്‍ യു.കെയില്‍ ആകെ പ്രസിദ്ധനാണ്. ലണ്ടന്‍ നഗരത്തിന്റെ പല ഭാഗങ്ങളിലുമുള്ള ചാന്ദാര്‍ ഗ്രൂപ്പിന്റെ ശിവഗിരി പാലസ് റസ്റ്റോറണ്ടുകളില്‍ നിന്നും ലഭിക്കുന്ന ഭാരതീയ രീതിയിലുള്ള സസ്യാഹാരത്തിന്റെ രൂചി ഇതെഴുതുമ്പോഴും എന്റെ രസനയിലുണ്ട്. തിരുവിതാംകൂറിന്റെ ചരിത്രത്തിലുള്ള എന്റെ ഗവേഷണം ഇപ്പോള്‍ പുരോഗമിച്ചു വരികയാണ്. ലണ്ടനിലും തിരുവനന്തപുരത്തും മി.ചാന്ദാരുടെ അമൂല്യമായ സഹായങ്ങള്‍ എന്റെ ഗവേഷണത്തിന് തുണയായിട്ടുണ്ട്. നെടുമങ്ങാട്ടുള്ള ആര്‍തറിന്റെ അമ്മയുടെ ബന്ധുക്കളില്‍ ചിലരും എന്നെ ദയാപൂര്‍വ്വം സഹായിച്ചിട്ടുണ്ട്.കന്യാകുമാരി ബിഷപ്പ് റൈറ്റ് റവറന്റ് എസ്..ജ്ഞാനദാസിനെ എനിക്കു പരിചയപ്പെടുത്തി നല്‍കിയത് ആര്‍തറിന്റെ മാതാമഹന്‍ ജെയിംസ് ചെറിയാന്‍ ചാന്ദാരായിരുന്നു.
തെക്കന്‍ തിരുവിതാംകൂറിലെ ഒരു വിഭാഗത്തിന്റെ ജാതി പേരായ ചാന്ദാര്‍ എന്നത് മി.ആര്‍തര്‍ മര്‍ഫിയുടെ കുടുംബപേരായതിന്റെ പിന്നിലെ കാര്യങ്ങള്‍ അറിയാന്‍ വായനക്കാരില്‍ ചിലര്‍ക്കെങ്കിലും കൗതുകമുണ്ടാകുമെന്ന് എനിക്കു തോന്നുന്നു. അതു കൊണ്ട് മി.ചാന്ദാരുടെ കുടുംബത്തിന്റെ ലഘു ചരിത്രം ഇവിടെ കുറിക്കുന്നു. ( അടുത്തു തന്നെ പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന എന്റെ ചരിത്ര ഗ്രന്ഥത്തില്‍ വിശദമായി ഇതും പ്രതിപാദിക്കുന്നതാണ് ) .....
നിന്റെ പപ്പായും മഹാനാണല്ലേ? .. “ രണ്ടാമത്തെ ജേക്കബ്സ് ക്രീക്ക് തുറന്നു ഗ്ലാസിലേക്കു പകരുന്ന റീത്തയോടായി ഞാന്‍ പറഞ്ഞു.
നീ അതിന്റെ ബാക്കി കൂടി വായിക്കൂ . നമുക്ക് ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങളുണ്ടല്ലോ. വായിച്ച ശേഷം നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം.“
പളുങ്കു പാനപാത്രത്തിലെ വീഞ്ഞ് ഒറ്റവലിയ്ക്കു കുടിച്ച ശേഷം ഞാന്‍ ‍വായന തുടര്‍ന്നു.
മതപരിവര്‍ത്തനം ചെയ്ത അധസ്ഥിതര്‍ക്കും അയിത്തമുണ്ടെന്നുള്ള കൃഷ്ണറാവു ദിവാന്റെ കുപ്രസിദ്ധമായ 'തിരുവല്ലാ ശാസനം' മിഷറിമാരില്‍ വലിയ പ്രതിഷേധമുളവാക്കി. നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ ഘടനയെ പെട്ടെന്നു തകിടം മറിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നതിനാലാണ് ശാസനത്തിന് അനുവാദം നല്‍കിയതെന്നുള്ള റസിഡന്റ് കല്ലന്റെ വാദമൊന്നും അംഗീകരിക്കുവാന്‍ ‍അവര്‍‍ തയ്യാറായില്ല. മാവേലിക്കര കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്നിരുന്ന ജോസഫ് പീറ്റിനേപ്പോലുള്ള മിഷനറിമാര്‍ , മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് അയിത്തം ബാധകമല്ല എന്ന് ഉദ്ഘോഷിച്ചിരുന്നു. അതില്‍ വിശ്വസിച്ച ചെറിയാന്‍ എന്ന പുതു ക്രിസ്ത്യാനി ഏഴുപറ ഉപ്പുമായി മാവേലിക്കര പുതിയകാവിലെ പൊതു വഴിയെ സഞ്ചരിച്ചപ്പോള്‍ എതിരേ എഴുന്നെള്ളിയ രാജാവിനു വഴി മാറി കൊടുത്തില്ല. രാജസേവകര്‍ ചെറിയാനെ അതിനിഷ്ഠൂരമായി മര്‍ദ്ദിച്ചു. പീറ്റ് ഇക്കാര്യം ഗൗരവമായി എടുക്കുകയും തഹസീല്‍ദാരോടു പരാതി പറയുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടന്നെങ്കിലും പീറ്റ് വഴങ്ങിയില്ല. അവസാനം പീറ്റിന്റെ മദിരാശി സര്‍ക്കാരിലുള്ള സ്വാധീനത്തില്‍ ഭയപ്പെട്ട രാജാവ് ഒരു രൂപ പിഴയടച്ചും മാപ്പു ചോദിച്ചും കേസില്‍ നിന്നും ഊരി.
കേസു തീര്‍ന്നെങ്കിലും ചെറിയാന് മറ്റു പല തരത്തിലുള്ള പീഡനങ്ങളും പലപ്പോഴും അനുഭവിക്കേണ്ടി വന്നു. അവസാനം സ്വജാതിയില്‍ നിന്നും കൂടുതല്‍ പേര്‍ മതപരിവര്‍ത്തനം ചെയ്ത നെടുമങ്ങാട്ടേക്ക്, മിഷണറിമാരുടെ നിര്‍ദ്ദേശപ്രകാരം ചെറിയാന്‍ പോയി. വിവാഹിതനായ ചെറിയാന് രണ്ടാണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ടായി. ഇളയവനായ ജെയിംസ് ചെറിയാന്‍ ചാന്ദാരെ മിഷണറിമാര്‍ ജോലിയ്ക്കായി സിലോണിലേക്കയച്ചു.സിലോണിലെ തേയിലത്തോട്ടത്തില്‍ വെച്ചാണ് ജെയിംസ് ഐറിഷുകാരനായ മി.ജോണ്‍ ജോസഫ് മര്‍ഫിയെ കണ്ടുമുട്ടുന്നത്.അവര്‍ ഏതാണ്ട് സമപ്രായക്കാരായിരുന്നു.
അപ്പോളേയ്ക്കും വിവാഹിതനായ ജെയിംസ് ചാന്ദാര്‍ക്ക് ആദ്യത്തെ കണ്‍മണിയായി സുന്ദരിയായ മറിയ ജെയിംസ് ചാന്ദാരുണ്ടായി. സ്ഥിരോത്സാഹിയായിരുന്ന ജെയിംസ് ചാന്ദാരെ മര്‍ഫി തന്റെ തുടര്‍ന്നുള്ള ജീവിതയാത്രയില്‍ ഒപ്പം കൂട്ടി. മൂന്നാറിലെ തേയില കമ്പനിയില്‍ ഇരുവരും ഒരുമിച്ചാണ് ജോലിയില്‍ ചേര്‍ന്നത്.പീന്നീട് ഏലകൃഷിയിലേക്ക് മര്‍ഫി ശ്രദ്ധതിരിച്ചു . പാമ്പാടുമ്പാറയില്‍ 1300 ലധികം ഏക്കറിലായി മര്‍ഫിയുടെ ഏലത്തോട്ടം വളര്‍ന്നു. അവിടെ നിന്നും ഏന്തയാര്‍...റബ്ബര്‍കൃഷി...
മര്‍ഫിയുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഈ ലഘു കുറിപ്പില്‍ ഒതുക്കാന്‍ കഴിയില്ല . അതിനേക്കുറിച്ച് ഒരു പ്രത്യേക പുസ്തകം തന്നെ ഞാന്‍ പിന്നീട് എഴുതുവാന്‍ ശ്രമിക്കുന്നതാണ്. എതായാലും മര്‍ഫി നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ ഇരുപതുകാരിയായ മറിയയെ വിവാഹം കഴിച്ചു. വിവാഹം നടന്നതിന്റെ രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും തനിക്കു ബന്ധമുണ്ടായിരുന്ന പരശതം സ്ത്രീകളെ പ്പോലെ മറിയയെ മി. മര്‍ഫി ഉപേക്ഷിച്ചില്ല.അവള്‍ക്കും മകന്‍ ആര്‍തറിനും സ്വദേശമായ അയര്‍ലാന്റിലടക്കം വസ്തുവകകള്‍ നല്‍കുവാന്‍ മി. ജെ.ജെ.മര്‍ഫി തയ്യാറായി.
മി.ആര്‍തര്‍‌ ലണ്ടനിലും ഇന്ത്യയിലുമായി പഠനവും ജീവിതവും കഴിച്ചു കൂട്ടുന്നു. ചാന്ദാര്‍ എന്നത് തങ്ങളുടെ പേരിനോടൊപ്പം വെയ്ക്കാന്‍ മതപരിവര്‍ത്തനത്തിനു ശേഷവും മി.ആര്‍തറിന്റെ കുടുംബാംഗങ്ങള്‍ ശ്രദ്ധിച്ചിരുന്നു........ ..”
അപ്പോള്‍ ചെറിയാന്‍ ചാന്ദാര്‍ മാവേലിക്കരയില്‍ ഉപേക്ഷിച്ചു പോന്ന സഹോദരുടെ തലമുറയാകും രജനിയുടേത് ? “
പുസ്തകം താഴെ വെച്ച ശേഷം ഞാന്‍ സന്ദേഹിച്ചു.
അതു തന്നെയാകും ശരി. എന്തായാലും ഞാനിവളെ ലണ്ടനിലേക്കു കൊണ്ടു പോകാം. അവിടെ നമ്മുടെ കമ്പനികാര്യങ്ങളൊക്കെ അവളുകൂടി നോക്കട്ടെ.മക്കളില്ലാത്ത ഞാന്‍ ഇതെല്ലാം കൂടി എന്തിന് കെട്ടിപ്പിടിച്ചിരിക്കണം. “
എനിക്ക് അതിയായ സന്തോഷം തോന്നി.
ഞങ്ങള്‍‍ മുറിയ്ക്കു പുറത്തിറങ്ങി രജനിയെ തിരഞ്ഞു. സ്വീകരണമുറിയില്‍ അവള്‍ എബിന്റെ മടിയില്‍ കിടക്കുകയായിരുന്നു.
ഞങ്ങളെ കണ്ട പാടെ അവള്‍ എഴുന്നേറ്റ് എന്റെ അടുത്തേക്കു വന്നു.
"രജനി , റീത്ത നിന്നെ ലണ്ടനില്‍ കൊണ്ടു പോകും. നിങ്ങള്‍ ഇരുവരും ബന്ധുക്കളാണ്. തലമുറകള്‍ക്കു ശേഷമുള്ള സമാഗമം.”
എല്ലാമറിയാവുന്നവളെ പോലെ രജനി നിര്‍ന്നിമേഷം തലയാട്ടിയശേഷം പറഞ്ഞു തുടങ്ങി.
"അങ്കിള്‍ എന്നോട് ഞങ്ങള്‍ തമ്മിലുള്ള രൂപസാദൃശ്യത്തെപ്പറ്റി പറയുന്നതിനു മുമ്പു തന്നെ ചാന്ദാര്‍ എന്ന കുടുംബപേരുള്ള ഒരു അപര ലണ്ടനിലുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്‍.സി.സി ക്യാമ്പിനിടയിലെ ഫീല്‍ഡ് വിസിറ്റില്‍ , ഇന്‍സ്ട്രക്ടര്‍ ഞങ്ങളെ മത്തായി കൊക്ക കാണിച്ച ശേഷം, മണ്‍റോ സായിപ്പിനെക്കുറിച്ചും ഡോണി എന്ന വെള്ളക്കുതിരയെക്കുറിച്ചും, അവരെ അടക്കിയിരിക്കുന്നത് കുട്ടിക്കാനത്തിനടുത്തുള്ള പള്ളിക്കുന്നിലെ ബ്രിട്ടീഷ് സെമിത്തേരിയിലാണെന്നും വിശദീകരിച്ചു.. കുതിരയ്ക്കായി മനുഷ്യര്‍ക്കൊപ്പം പ്രത്യേക കല്ലറ എന്നു കേട്ടപ്പോള്‍ പുളകോദ്ഗമം തോന്നിയ എന്നെ സെമിത്തേരി കാണിക്കാമെന്ന് എബിന്‍ ഉറപ്പു തന്നു.ക്യാമ്പു കഴിഞ്ഞ ശേഷം ഞങ്ങള്‍ അവിടെ ചെന്നു.
ഞങ്ങള്‍ ചെല്ലുമ്പോള്‍‍ പള്ളി വികാരിയും കൈക്കാരനും , ദമ്പതികളെന്നു തോന്നിക്കുന്ന ഏകദേശം അമ്പതിനു മുകളില്‍ പ്രായമുള്ള രണ്ടു വിദേശികളും സെമിത്തേരിയില്‍ ,കുതിരയുടെ ശവകുടീരത്തിനടുത്ത് ഉണ്ടായിരുന്നു.
അവര്‍ മടങ്ങുന്നതു വരെ ഞാനും എബിനും മരത്തണലില്‍‌ നിന്നു.
പരസ്പരം കടന്നുപോകുമ്പോള്‍ വിദേശ വനിത എന്റെ കൈകളില്‍ പിടിച്ചു നിര്‍ത്തി ചോദിച്ചു ,"നീ റീത്തയുടെ മകളോ അതോ ? "
"ഏതു റീത്ത "എനിക്കൊന്നും മനസ്സിലായില്ല.
"മോളേ എന്റെ പേര് കാര്‍ലിന്‍ .ഞങ്ങളുടെ സുഹൃത്താണ് റീത്താ ഡഗ്ലസ് ചാന്ദാര്‍. ലണ്ടനിലെ ചാന്ദാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് അവരുടേതാണ് .നീ അവളേപ്പോലെ തന്നെയിരിക്കുന്നു. എക്സ്സാറ്റ്ലി സെയിം"
"എനിക്ക് റീത്തയെയൊന്നുമറിയില്ല "
" എന്താണു നിന്റെ പേര് ?"
" രജനി ചാന്ദാര്‍ "
"ചാന്ദാര്‍ ! ചാന്ദാര്‍ ! "
തിരിഞ്ഞു നോക്കിയ കാര്‍ലിനെ നോക്കി ഗ്രഹാം ബോര്‍ഡ് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
" കാര്‍.. ഒരാളിനെപ്പോലെ ലോകത്ത് ഒന്‍പതു പേര്‍ കാണും .യു ലീവിറ്റ് ."
കേണല്‍ മണ്‍റോയുടെ പിന്‍മുറക്കാരാണെന്നും ശവകുടീരം കാണാനായി ലണ്ടനില്‍ നിന്നും വന്നതാണെന്നും അവരുടെ ബന്ധുവായ മില്ലര്‍ ഡഗ്ളസ്സായിരുന്നു റീത്തയുടെ ആദ്യ ഭര്‍ത്താവെന്നൊക്കെ അറിയിച്ച ശേഷം അവര്‍ മടങ്ങി. ശേഷം ഞാന്‍ ' ചാന്ദാര്‍സ് ഇന്‍ ഇംഗ്ലണ്ട് 'എന്ന് നെറ്റില്‍ തിരഞ്ഞിരുന്നു.റോബിന്‍ ജെഫ്രി എഴുതിയ കുടുംബകഥയൊക്കെ ഞാന്‍ വായിച്ചിരുന്നു . എന്നെങ്കിലും എനിക്ക് രാമക്കല്‍ മേട്ടില്‍ വരേണ്ടിവരുമെന്ന് തോന്നിയിരുന്നു.എബിനോട് ഈ റിസോര്‍ട്ടില്‍ ജോലിയ്ക്ക് അപേക്ഷിക്കാന്‍ ഞാനാണു പറഞ്ഞത് ..”
ഇക്കാര്യങ്ങള്‍ രജനി മുമ്പ പറയാതിരുന്നതെന്തേ?‍ എനിക്ക് കൗതുകം തോന്നി.
അതു ശരി , നീ കാര്‍ലിനേം ബോര്‍ഡിനേം കണ്ടിരുന്നുവല്ലേ.ഓ ജീസസ് !അവര്‍ക്ക് ഇങ്ങോട്ടുള്ള വഴിയും വിശദാംശങ്ങളും പറഞ്ഞുകൊടുത്തതു ഞാനായിരുന്നു. നമ്മള്‍ ഒന്നിക്കണമെന്ന് ദൈവം മുന്നേ തന്നെ തീരുമാനിച്ചിരിന്നു മോളേ ” റീത്ത ശരിക്കും വിസ്മയത്തുമ്പിലാണ്.
അവള്‍ രജനിയെ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. ഇരു കവിളത്തും അമര്‍ത്തി ചുംബിച്ചു.
രജനീ നീ എന്റെ കൂടെ ലണ്ടനിലേക്കു പോകുവാന്‍ ഒരുങ്ങുക. ചാന്ദാര്‍ ഗ്രൂപ്പ് ഭാവിയില്‍ മൊത്തം ഏറ്റെടുക്കുവാന്‍ പാകത്തിനു‍ നിന്നെ ഞാന്‍ വളര്‍ത്തിയെടുക്കും. മാവേലിക്കരയിലെ വീട്ടുകാര്‍ക്കായി നമുക്ക് അത്യവശ്യം വേണ്ടതെല്ലാം ഉടനെ ചെയ്യാം.”
രജനിയുടെ മുഖത്ത് മന്ദഹാസം തെളിഞ്ഞു. റീത്തയുടെ കവിളില്‍ ചുംബിക്കുമ്പോള്‍ ദൂരെ നിന്നും ഡോണിയുടെ കരച്ചില്‍രജനിയുടെ കാതുകളിലെത്തി. ചെറിയാന്‍ ചാന്ദാര്‍ മുതല്‍ ആര്‍തര്‍ മര്‍ഫി വരെയുള്ളവര്‍ രജനിയുടെ മുകുരത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.എല്ലാവരും തന്നെ അനുഗ്രഹിക്കുന്നതായി അവള്‍ക്കു തോന്നി.
രജനിയുടെ മുഖത്ത് പടര്‍ന്നു കയറുന്ന ഉദ്വേഗകരമായ വിഭ്രാന്തി കണ്ട് എബിന്‍ ഭയപ്പെട്ടു.ജനിത ദായക്രമങ്ങളിലൂടെ സംക്രമിക്കപ്പെടുന്ന ക്രമഭംഗങ്ങളില്‍ രജനി കുരുങ്ങി വീഴുന്നതില്‍ അയാള്‍‍ അസ്വസ്ഥനായി.

കൈകള്‍ക്കുള്ളില്‍ നിന്നും രജനിയെ മോചിപ്പിച്ചശേഷം , റീത്ത സ്വപ്നങ്ങളിലേക്ക് ഊളിയിട്ടു.നിറവും മണവുമുള്ള സ്വപ്നങ്ങള്‍ അവളെ മത്തു പിടിപ്പിക്കുന്നു.അകലെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ചുറ്റുവരാന്തയില്‍ അര്‍ദ്ധനഗ്നയായ യുവതിയെ വലിയ അലര്‍ച്ചയോടെ ഓടിക്കുന്ന ജോണ്‍ ജോസഫ് മര്‍ഫിയെ അവള്‍ക്കു കാണാനായി.
റീത്ത പൊട്ടി പൊട്ടിച്ചിരിച്ചു.അവളുടെ തലച്ചോറിന്റെ സംജ്ഞാ സംപ്രേങ്ങള്‍ മുടങ്ങുന്നുവോ ?
റീത്ത രജനിയെ വീണ്ടും ചേര്‍ത്തു പിടിച്ചു.
കോര്‍ത്തു പിടിച്ച കൈകളുമായി അവര്‍ പൂമുഖത്തേക്കു പോയത് നൃത്തച്ചുവടുകളിലൂടെയാണ്.
രാമക്കല്ലിലെ തണുത്ത മേഘങ്ങള്‍ കുറവനെ ‍തട്ടിയുണര്‍ത്തി. കൈയിലിരുന്ന പൂവന്‍കോഴിയെ വലിച്ചെറിഞ്ഞ് കുറവന്‍‍ പാടാന്‍ തുടങ്ങി.
കുറവന്റെ പാട്ടും ചാന്ദാര്‍ സ്ത്രീകളുടെ നടനവും ഉത്കര്‍ഷത്തിലാകുന്നു.‍ എനിക്കു‍ ആശങ്ക തോന്നി.
മായാദൃശ്യങ്ങളുടെ മറിമായത്തില്‍ വീണു പോയ രജനി പെട്ടെന്ന് ഉദാസീനയായി. അവളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന എബിന്‍ തറയില്‍ വീഴാന്‍ പോയ രജനിയെ താങ്ങിയെടുത്തു.
അവരിരുവരും പൂമുഖത്തെ ചാരുബെഞ്ചില്‍ വിശ്രമിക്കുമ്പോള്‍ ഞാനും റീത്തയും മുറിയിലേക്കു മടങ്ങി. റീത്തയുടെ കിതപ്പ് അടങ്ങിയിരുന്നില്ല.
അവളെ ദൈവം എനിക്കു കൊണ്ടു തന്നതാണ്. ദൈവത്തിനു നന്ദി ..! “ റീത്ത പിറുപിറുത്തുകൊണ്ടിരുന്നു.
അവള്‍ അലമാരയില്‍ നിന്നും' ദ ഗ്ലെന്‍ലിവെറ്റ് 'വിസ്കി എടുത്ത് നേരിട്ട് വായിലേക്കു പകര്‍ന്നു.
മദ്യക്കുപ്പി പിടിച്ചു വാങ്ങിയ ശേഷം ഞാന്‍ അവളെ കട്ടിലില്‍ പിടിച്ചു കിടത്തി.
അബോധത്തിലേക്കു മറയുന്ന റീത്ത.
ഞാന്‍ ജനാലയുടെ ഗ്ലാസ്സ് നീക്കി രാമക്കല്ലിലേക്കു നോക്കി.
കുഞ്ഞിനു പാലുകൊടുത്തു കഴിഞ്ഞതിലാണോ എന്നറിയില്ല ഇരിപ്പിടത്തില്‍ നിന്നും കുറത്തിയും എഴുന്നേറ്റിരിക്കുന്നു.
ലങ്കയിലായിരിക്കുന്ന സീതാദേവിയെ നോക്കുവാനായി ശ്രീരാമചന്ദ്രന്‍ ചവിട്ടിനിന്ന മേട്ടില്‍ ആലിംഗനബദ്ധരായി ‍ രജനിയും എബിനും നില്‍ക്കുന്നതായി ഞാന്‍ കണ്ടു.
മഹാലക്ഷ്മിയുടെ രൂപത്തില്‍ കുറത്തി ആടുന്നു.
ാഴേയ്ക്കു കൈചൂണ്ടി എബിന്‍ എന്തൊക്കെയോ സംസാരിക്കുന്നു.
അതിവേഗം കറങ്ങുന്ന കാറ്റാടിയന്ത്രങ്ങളുടെ മുരളിച്ച വലുതായി വരുന്നു.
എബിനും രജനിയും ചുരിദാറിന്റെ ഷാളുപയോഗിച്ച് ‍ പരസ്പരം കൈകള്‍ ബന്ധിക്കുന്നു.
സംഹാരമൂര്‍ത്തിയായ കുറവന്‍ പാര്‍വ്വതികുറത്തിയ്ക്കൊപ്പം നടനം തുടങ്ങി.
താണ്ഡവത്തിനിടയില്‍ , പെട്ടെന്ന്……
രജനിയും അവളുടെ അവസാനത്തെ കാമുകനും മുകില്‍ മാലകള്‍ക്കിടയിലൂടെ ,അഗാധതയിലെ വിഷ്ണുപദത്തിലേക്കു പറന്നകന്നു. അമ്പരന്ന കുറവനും കുറത്തിയും നൃത്തം അവസാനിപ്പിച്ച് യഥാസ്ഥാനത്തേക്കു പോയിരുന്നപ്പോള്‍ അടിവാരത്തെ കോവിലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ കശ്വപ പ്രജാപതീപുത്രന്റെ വിഹ്വലതകള്‍ അവിടെല്ലാം പരന്നു ..

&
കലാകൗമുദി കഥ മാസിക 2018 ജനുവരി



2. ദൂത്ത്സാഗറിലെ ദുള്‍പോഡ്


ചെറുകഥ
ഇടപ്പോണ്‍ അജികുമാര്‍

          ഒരുമിച്ച് പരിശീലനം ചെയ്ത മിക്കവാറുമെല്ലാവരുടേയും മൊബൈല്‍ നമ്പരുകള്‍       ശേഖരിച്ച് വാട്ട്സ്ആപ്പില്‍  ഗോവ 94 എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയത് വിനോദാണ്. ആദ്യമൊക്കെ നിസ്സംഗമായിരുന്ന ഗ്രൂപ്പിനെ നിരന്തരമായ സന്ദേശങ്ങളിലൂടെ അയാള്‍ തന്നെ സജീവമാക്കി .  ഒടുവില്‍ഗ്രൂപ്പില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ തീരുമാനമായാണ്  രണ്ടു ദശകങ്ങള്‍ക്കു ശേഷം  ഇങ്ങനെയൊരു പുന:സമാഗമം  നടത്തുന്നത്.
          നാല്‍പ്പതോളം സ്നേഹിതരും അവരില്‍ ഞാനടക്കം ഒന്നുരണ്ടു പേരൊഴികെയുള്ളവരുടെ ഭാര്യമാരും പങ്കെടുക്കേണ്ട  സംഗമത്തിന് മുന്നൊരുക്കമായി  കുറെയധികം കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. താമസസൗകര്യം  ഒരുക്കുക . ഗോവയ്ക്കകത്തുള്ള സഞ്ചാരങ്ങള്‍ പ്ലാന്‍ ചെയ്യുക . അതിനൊക്കെയുള്ള  വാഹനങ്ങള്‍ ഏര്‍പ്പാടു ചെയ്യുക തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ .
          ഷൈജിയും വിനോദും കൂടി വിളിച്ചപ്പോള്‍  ഒരാഴ്ച അവധിയെടുത്താണ് സംഘാടകസമിതി പ്രവര്‍ത്തനത്തിനായി ഞാനെത്തുന്നത്..
          മത്സ്യഗന്ധാ എക്സ്പ്രസ്സില്‍  മഡ്ഗാവില്‍  ഇറങ്ങി .  റെയില്‍വേ ഫ്ലൈഓവറില്‍ കൂടി കയറി , ഓടുകളുടേയും തടിയിഴകളുടേയും ബാഹുല്യത്താല്‍ സൗന്ദര്യം കെട്ടുപോയ പഴയ പറങ്കി മാതൃകയിലുള്ള  കെട്ടിടത്തിന്റെയുള്ളിലെ  മങ്ങിയ വെളിച്ചത്തിലേക്ക്  നടന്നു കയറുമ്പോള്‍ മനസ്സിലേക്ക് ഊര്‍ന്നിറങ്ങിയത്   ബിഗ്ബോസ്സ്  കാജു ഫെനിയുടെ  രുചിയാണ്.
          ആഗ്നസ്സ് കൂടെയുള്ളപ്പോള്‍  ഹസന്‍ ജഹാംഗീറിന്റെ ഹവാ ഹവാ  യേ ഹവാ ഖുശ്ബു  ലൂട്ടാ ദേ എന്ന പാട്ട്  ബിഗ്ബോസ്സ്  എത്ര തവണ  എന്നെ അലറിപ്പാടിച്ചിരുന്നു....
          ആവേശം അണപൊട്ടുമ്പോള്‍  മുഴുവനും പുകഞ്ഞുതീരാത്ത  ഫോര്‍സ്ക്വയര്‍  സിഗാര്‍  വലിച്ചെറിഞ്ഞ് അവള്‍ കൈനറ്റിക് ഹോണ്ടയുടെ വേഗത പെട്ടെന്നു കുറയ്ക്കും
          കാറ്റില്‍ ഇളകിയാടുന്ന മുടിയിഴകള്‍ നഗ്നമാക്കിയ അവളുടെ പിന്‍കഴുത്തിലേക്ക് കാജുഫെനിയുടെ ഗന്ധവുമായി ചുണ്ടുകള്‍ മുട്ടിയുരുമ്മും.
          "യൂ കണ്ട്രി ഇഡിയറ്റ് ,ഫെനിയും നിക്കോട്ടിനും ഇടകലര്‍ന്ന നിന്റെ ഗന്ധത്തിനായാണ് ഞാന്‍ എപ്പോഴും കൊതിക്കുന്നത് "
          ചുവന്ന മേല്‍ക്കുപ്പായവും തൊപ്പിയും ധരിച്ച വെയിറ്റര്‍ ഗ്ലാസ്സിലേക്കു പകര്‍ന്ന ഫെനി മൊത്തിക്കുടിക്കുമ്പോള്‍  ആഗ്നസിന്റെ  എപ്പോഴുമുള്ള കണ്ട്രി ഇഡിയറ്റ് എന്ന  വിളിയെപ്പറ്റിയാണ് ഓര്‍ത്തത്.
          ഗേള്‍സ്, ഓഷ്യന്‍, ആല്‍ക്കഹോള്‍ എന്നീ പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍  ചേര്‍ന്നാണ് ഗോവയെന്ന പേരുണ്ടായതെന്ന എന്റെ അഭിപ്രായം ചൊടിപ്പിച്ചതിനാലാണോ കണ്ട്രി ഇഡിയറ്റ് എന്ന  വിളിയുണ്ടായത് എന്നറിയില്ല . അതോ ഞാന്‍ ഓണാട്ടുകരക്കാനായതിനാലാവോ.
          സ്നേഹവും ദേഷ്യവും  വന്നപ്പോഴും എന്തിന് രതിയുടെ മൂര്‍ദ്ധന്യതയിലും അവളെന്നെ  അങ്ങനെ തന്നെ വിളിച്ചു.
          വെയിറ്ററോടു ചോദിച്ചു വാങ്ങിയ ഫോര്‍സ്ക്വയര്‍ സിഗററ്റിന് തീകൊളുത്തി. ഗോവ വിട്ടതിനുശേഷം ആദ്യമായാണ് ഫോര്‍സ്ക്വയര്‍  വലിക്കുന്നത്. നേവികട്ടിന്റെ രുചി ശ്വാസകോശത്തില്‍ നിന്ന് സൃഷ്ടിച്ച എതിര്‍പ്പു മൂലമാവാം പെട്ടെന്ന് ചുമ വന്നു. സിഗററ്റ് വലിച്ചെറിഞ്ഞ് വിനോദിനെ മൊബൈലില്‍ വിളിച്ചു.
          വിനോദും ഷൈജിയുമെല്ലാം നേരത്തെ തന്നെ പഞ്ചിമിലെത്തിയിരുന്നു .
           പറങ്കികളുടെ പഴമയില്‍ നിന്നും പുറത്തു കടന്നു നേരെ മഡ്ഗാവ് റെയില്‍വേ സ്റ്റേഷനിലെത്തി.
          വൃത്തിയുള്ള പ്ലാറ്റ്ഫോമിലെ വൈഫൈ തരംഗങ്ങള്‍ക്കിടയിലൂടെ  ചെറിയ ചാറ്റല്‍മഴ പെയ്തിറങ്ങുന്നു . പ്ലാറ്റ്ഫോമിലെ  സ്ഫടികതറയോടുകളില്‍ തെന്നിവീഴാതെ പാസ്സഞ്ചര്‍ വണ്ടിയില്‍ ഇടം പിടിച്ചു. കര്‍മാലി  റെയില്‍വേ സ്റ്റേഷനില്‍ വാഹനവുമായി എത്താമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്.
          റെയില്‍വേ സ്റ്റേഷനില്‍ നിന്നും മിരാമാര്‍ റസിഡന്‍സിയിലേക്ക് കാര്‍ ഓടിച്ചത് ഷൈജിയായിരുന്നു  .വിനോദും പ്രഭാതും ഗോപനും കൂടെ ഉണ്ടായിരുന്നു. പത്തുവര്‍ഷത്തിനു ശേഷമാണ് എല്ലാവരേയും കാണുന്നത്.
          പ്രഭാതിന്റെ മകളുടെ പിറന്നാളിന് എല്ലാവരും  ഒരിക്കല്‍ കൂടിയതാണ് .
          വിനോദിന്റെ മുടിയാകെ നരച്ചിരിക്കുന്നു. ചുണ്ടിലെരിയുന്ന ബീഡിയ്ക്കും റമ്മിന്റെ വാടയ്ക്കും ഒരു മാറ്റവുമില്ല . മുടിയിലധികവും കൊഴിഞ്ഞ ഷൈജിയുടെ  മുഖത്തെ കുറ്റിതാടിയില്‍  കാര്‍മേഘങ്ങള്‍ ചിറകുവിരിച്ചിരിക്കുന്നു.. പ്രഭാതും ഗോപനും കൂടുതല്‍ ചെറുപ്പമായതുപോലെ തോന്നി.
          ഏപ്പോഴും തമാശക്കഥകള്‍  പറഞ്ഞിരുന്ന  ഷൈജി നിര്‍ന്നിമേഷം കാറോടിച്ചു .
          ചിമ്പേല്‍ പള്ളികഴിഞ്ഞു വടക്കോട്ടു തിരിഞ്ഞു  പടിഞ്ഞാറുവശത്തുള്ള റാംമണ്ഡപ് എത്തിയപ്പോള്‍  വണ്ടി നിര്‍ത്തുവാന്‍ വിനോദ് സഗൗരവം നിര്‍ദ്ദേശിച്ചു . വാഹനത്തിന്റെ ചലനം പൂര്‍ണ്ണമായി നിലയ്ക്കുന്നതിനു മുമ്പുതന്നെ ഇറങ്ങിയ വിനോദ്  മണ്ഡപത്തിനു മുമ്പിലുള്ള പന്തലിനുള്ളിലൂടെ അകത്തേക്കു പ്രവേശിച്ചു.
          എന്റെ പരിഭ്രമങ്ങള്‍ക്ക് മറുപടി നല്‍കിയത് ഗോപനാണ്.
          റമ്മും ബീഡിയും മാത്രമല്ല ഭക്തിയും അവനിപ്പോള്‍ ലഹരിയാണ്. സ്വാമി എന്നാണ് ഞങ്ങളവനെ ഇപ്പോള്‍  വിളിക്കുന്നത്.
          പെണ്ണ് ...? “
          അത് അവന് പണ്ടും പറ്റില്ലല്ലോ ചെറു  ചിരിയോടെ ഷൈജി പറഞ്ഞു .
          മൂന്നു തട്ടായിട്ടുള്ളതും മുകളില്‍ താമരപ്പൂവിന്റെ ആകൃതിയിലുള്ളതുമായ തുളസിത്തറയില്‍ വണങ്ങി വിനോദ് മടങ്ങി .
          ചെറിയ ചാറ്റല്‍ മഴ തുടങ്ങിയപ്പോഴേയ്ക്കും ഞങ്ങള്‍ താമസസ്ഥലത്തെത്തി.
          അത്താഴത്തിനു ശേഷം അഞ്ചംഗസംഘം ആരംഭിച്ച ചര്‍ച്ചയില്‍ പഴയ കാര്യങ്ങളാണ് നിറഞ്ഞത്. പട്ടാളത്തിന്റെ വെടി വട്ടങ്ങള്‍ക്കിടയില്‍  കാജുഫെനിയുടെ ആദ്യകുപ്പി കാലിയായി .
          ഷൈജി ഇക്കൊല്ലം ആര്‍മി സര്‍വ്വീസില്‍ നിന്നും പിരിയും. അച്ഛന്‍ കുറേനാള്‍ മുമ്പ്  മരിച്ചു. അമ്മ ആശുപത്രിയിലാണ്. ശുശ്രൂഷിക്കുവാന്‍ ആരുമില്ല. അനിയനും ഭാര്യയും ദുബായിയിലാണ്. കാശ്മീര്‍ മൗണ്ടന്‍ ഡ്യുവിലെ ജോലിയുടെ അസമാധാനവും അമ്മയുടെ അസുഖവുമാവാം ഷൈജിയുടെ മുഖത്തെ കാര്‍മേഘത്തിന്റെ പിന്നില്‍ .     വിനോദ് ഇപ്പോള്‍ ജബല്‍പൂരിലെ സിഗ്നല്‍ ട്രയിനിങ്ങ് സെന്ററില്‍ ഹവില്‍ദാര്‍ മേജറാണ്.
          പ്രഭാതും ഹവില്‍ദാര്‍ മേജറാണ്. ഗോവയിലെ ട്രയിനിങ്ങ് സെന്ററിലാണ്.           ഗോപന്‍വിരമിച്ചു.  .അവരിരുവരേയും കണ്ടാല്‍ ഇപ്പോഴും ഒരു മുപ്പതു വയസ്സുപോലും തോന്നില്ല .
          വിശേഷങ്ങള്‍ അറിഞ്ഞുകൊണ്ടേയിരുന്നു .
          രണ്ടാമത്തെ ബിഗ് ബോസിന്റെ  അടപ്പുതുറന്ന് ഗ്ലാസ്സിലേക്കു പകരുമ്പോഴാണ് ഞാന്‍ മാത്യൂസ് സാറിനെപ്പറ്റി  ചോദിച്ചത്.
          ഓ ! നിന്റെ  അമ്മായി അച്ഛന്റെ കാര്യം . എന്താണ് ഇതുവരെയായും  ചോദിക്കാത്തത് എന്നു വിചാരിച്ചിരിക്കുകയായിരുന്നു .ഫെനിയുടെ ചവര്‍പ്പുരസം മാറ്റാനായി  കിസ്മൂര്‍ കഴിച്ചുകൊണ്ട് പ്രഭാത് തുടര്‍ന്നു.
          മാത്യൂസ് സാര്‍ ജബല്‍പൂരില്‍ നിന്നും റിട്ടയര്‍ ചെയ്തു. അവളെപ്പറ്റിയൊന്നും വിവരമില്ല .
          " നീ കൊറേ കൊണ്ടു നടന്നതല്ലേടാ .. ഗോവവിട്ട ശേഷം അവളെ തിരക്കിയില്ലേ ? ഷൈജി  വാത്മീകത്തില്‍ നിന്നും പുറത്തു കടന്നു.
          സൂര്യതാപത്താല്‍ വെന്തുരുകിയ ചെമ്മീനുകള്‍ കിസ്മൂറായി മദ്യപാന സദസ്സിനെ പ്രലോഭിപ്പിച്ചു.
          ബേട്ടുള്‍ ബീച്ചിന്റെ വടക്കേമുനമ്പു ചുറ്റിനടക്കുമ്പോള്‍ ആഗ്നസ്സിന്റെ അരക്കെട്ടില്‍  മുറുക്കി പിടിച്ചിരുന്നു. സാല്‍ നദിയിലെ  ചെമ്മീനുകളെ നോക്കി മണല്‍ പരപ്പില്‍ കിടക്കുമ്പോളാണ്  "ആരുടേയോ ഭക്ഷണത്തിലെ കിസ്മൂറാകാനാണ് അവറ്റകളുടെ വിധി" എന്നവള്‍ പറഞ്ഞത്.
          മലര്‍ന്നു കിടന്ന കണ്ട്രി ഇഡിയറ്റിന്റെ  നെഞ്ചത്തിരുന്ന് കരയിലെ മരക്കൂട്ടത്തിനു മുകളില്‍ വട്ടമിട്ടു കറങ്ങിയ നീലപൊന്‍മാനെ നോക്കി  ഭാംഗ് ചേര്‍ത്ത ബിയര്‍ കുടിച്ചു കൊണ്ട്അവള്‍ ഉറക്കെ പാടി.
                                        ഐ ലിയ ലിയാ ലോഐ ലിയ ലിയാ ലോ.....
          ദുള്‍പോഡിന്റെ സ്വരലയത്തില്‍  അവള്‍ ഇരുകവിളത്തും ആഞ്ഞടിച്ചപ്പോള്‍ തെല്ലും വേദനിച്ചില്ല.
          അമ്മിണി ഗുമ്മിണി നാച് ബാബാ ,
           അമ്മിണി ഗുമ്മിണി നാച് ബാബാ
ഹോ മണ്ഡോ ശിവാരേ ,
      ഹോ മണ്ഡോ ശിവാ ശിവാ ..
ലിയ ലിയാ ലോ.............. 
             ഐ ലിയ ലിയാ ലോ.....             
          ഉച്ചത്തിലാവുന്ന പാട്ടിന്റെ താളകാലങ്ങളിലേക്ക് ഭാംഗിന്റെ വാസന ഇറങ്ങിച്ചെന്നു.
          മേല്‍ വസ്ത്രം  അഴിച്ചെറിഞ്ഞ  അവളുടെ ശിരസ്സു താഴ്ന്നു വന്നു....
          ഗോതമ്പുനിറത്തിനു നടുക്ക് കറുത്ത നീണ്ട കണ്ണുകള്‍ പ്രകാശിക്കുന്നു .
          മണല്‍ പരപ്പില്‍ അവളുടെ സമൃദ്ധിയിലേക്ക് ലയിച്ചു ചേര്‍ന്നപ്പോള്‍ സാല്‍നദിയിലെ ഓളങ്ങള്‍ കരുത്താര്‍ജ്ജിച്ചതും  ചൂഡാമണികള്‍ ചിറകിട്ടടിച്ചതും  അറിഞ്ഞതേയില്ല .
          മണല്‍ പരപ്പില്‍ നിന്നും ഒഴുകി തുടങ്ങിയ ആഗ്നസ്സിന്റെ  പ്രണയധാര സാല്‍ നദിയിലൂടെ അറബി കടലിലേക്കിറങ്ങി .
            എടാ കോപ്പേ .. ഫിറ്റായോ നീ .. ഷൈജി കുലുക്കി വിളിച്ചപ്പോഴാണ് ആഗ്നസിന്റെ ശരീരത്തില്‍ നിന്ന് എഴുന്നേറ്റത്.
          വിനോദ് കമഴ്ന്നു കിടന്നുറങ്ങുന്നു. സ്ഥാനം മാറികിടന്ന അവന്റെ ലുങ്കി അനാവൃതമാക്കിയ പൃഷ്ഠത്തില്‍ കാലുകള്‍ പൊക്കി വെച്ച് ഗോപന്‍ ആന്‍ഡ്രായിഡ് ഫോണില്‍ ഗെയിം കളിക്കുന്നു.
          സ്വാമിക്കിപ്പോള്‍‌  പഴയ കപ്പാസിറ്റി ഇല്ല.  പാവം ഉറങ്ങിപ്പോയി ഫെനി നിറച്ച ഗ്ലാസ്സു നീട്ടി പ്രഭാത് പറഞ്ഞു.
          പണ്ടും അങ്ങനെതന്നെ ആയിരുന്നു. നമ്മള്‍ ബൈണാ ബീച്ചില്‍ പോയത് ഓര്‍ക്കുന്നില്ലേ  
          ഷൈജി , തുറന്ന ഓര്‍മ്മപ്പെട്ടിയില്‍ നിന്നും മാംസവ്യാപാരങ്ങളുടെ രസച്ചരടുകള്‍ പൊട്ടിച്ചെടുത്തു.
          റജിമെന്റിലെ മുഖ്യകവാടത്തിലെ  ബോര്‍ഡില്‍  ഔട്ട് ഓഫ് ബോണ്ട് ഫോര്‍ ഓള്‍ റാങ്ക്സ്  എന്നതിന്റെ താഴെ ബൈണാ ബിച്ച് എന്നെഴുതിയതു കണ്ടപ്പോഴെ അവിടെ പോകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ മിലിറ്ററി പോലീസിനെപ്പറ്റിയുള്ള ആശങ്കളില്‍ യാത്ര നിരങ്ങിനീങ്ങി .
          ഒടുവില്‍ ..  അവധി കഴിഞ്ഞ് മടങ്ങിവന്ന ദിവസം  യൂണിറ്റില്‍ റിപ്പോര്‍ട്ടു ചെയ്യാതെ ഞങ്ങള്‍ മൂന്നുപേര്‍  ബൈണായിലേക്ക് തിരിച്ചു.
           കടല്‍തീരത്തിനു സമാന്തരമായി  റോഡും ഇരുപാര്‍ശ്വങ്ങളിലായി  പീഠഭൂമികളുമുള്ള ബൈണാ ബീച്ച്. കടല്‍തീരത്തോടുചേര്‍ന്നുള്ള കേരവൃക്ഷങ്ങള്‍ക്കിടയില്‍  തലയുയര്‍ത്തിനില്‍ക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍വൈന്‍ പാര്‍ലറിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്.
          വിശാലമായ ഹാളിന്റെ ജനാലയ്ക്കരികിലെ  ഇരിപ്പിടത്തില്‍ അമര്‍ന്നുകൊണ്ട് ബിയറിന് ഓര്‍ഡര്‍ ചെയ്തു. ബാറ്റ്ദ്വീപിലെ പാറക്കെട്ടുകളില്‍ ആഞ്ഞടിക്കുന്ന തിരമാലകളുടെ ആവേശവും മീന്‍പിടുത്തക്കാരുടെ ആരവവും ജനാലയിലൂടെ ഒഴുകിയെത്തി.
          കോവണിയില്‍ ചാരിനില്‍ക്കുന്ന കറുത്തസാരി ധരിച്ച തടിച്ചി പാട്ടുപാടുന്നു. മദ്യലഹരിയില്‍  കുഴയുന്ന പാട്ട്.
           അവളുടെ  നിതംബത്തില്‍ താളമിട്ടുകൊണ്ട് ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച നാടന്‍ ധ്വര ബിയര്‍ കുടിക്കുന്നു . പശ്ചാത്തലത്തില്‍ ഗോവന്‍ ദുള്‍പ്പോഡ് ഉയര്‍ന്നു പൊങ്ങി.
          പാനപാത്രം അധരത്തോടടുക്കുമ്പോഴും ഷൈജിയുടെ കണ്ണുകള്‍ തടിച്ചിയുടെ ഊര്‍ന്നു വീഴുന്ന സാരി അനാവൃതമാക്കുന്ന വയറിന്റെ വശ്യതയില്‍ പരതുകയായിരുന്നു..ഓരോ തവണയും ഊര്‍ന്നു വീഴുന്ന സാരി ധ്വര  ശരിയായ സ്ഥാനത്തേക്കു പിടിച്ചിടുന്നു.
          ബിയര്‍ കുടി അവസാനിപ്പിച്ച ശേഷം എല്ലാവരുടേയും ഐഡന്റിറ്റി കാര്‍ഡുകളും പേഴ്സും വാങ്ങി ഞാനെന്റെ ചാരനിറത്തിലുള്ള പകിട്ടുകുറഞ്ഞ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു.
          റോഡിലിറങ്ങി നടക്കുവാന്‍ തുടങ്ങിയ ഞങ്ങളെ വരവേറ്റത് തെരുവോരങ്ങളില്‍ പുരുഷാരത്തിനു പുളകം വിതയ്ക്കുന്ന താരുണ്യങ്ങളാണ്. അശ്ലീലചേഷ്ഠകള്‍ കാട്ടി അവര്‍ ഞങ്ങളെ ക്ഷണിക്കുകയാണ്.
          ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളവരുടെ കൂടെ പോകാം. നമ്മുടെ സുരക്ഷിതത്വം എപ്പോഴും നോക്കണം . ആവശ്യമായ  പണം മാത്രം എന്റെ പക്കല്‍ നിന്നും വാങ്ങണം  "
          എന്റെ നിര്‍ദ്ദേശം അനുസരിച്ച് കൃശഗാത്രിയായ ഒരുവളുടെ കൂടെ ഷൈജിയാണ് ആദ്യം പോയത്.
          ഇതെന്തു സംസ്ക്കാരം എന്നൊക്കെ വിലപിച്ചുനിന്ന വിനോദ് സാമാന്യത്തിലധികം വണ്ണമുള്ള ഒരാളെയാണ് തിരഞ്ഞെടുത്തത്.
          ഫോര്‍സ്ക്വയര്‍  സിഗാറിന് തീകൊളുത്തി ഞാന്‍ ബിയര്‍ പാര്‍ലറിലേക്കു മടങ്ങി .
          പാട്ടു നിര്‍ത്തിയ തടിച്ചി കോണിപ്പടിയില്‍ കുത്തിയിരിക്കുന്നു .അവളുടെ ചുണ്ടിലേക്ക് ബിയര്‍ഗ്ലാസ്സ് കമിഴ്ത്തുന്ന ധ്വര.
          ദുള്‍പോഡ് ആഗ്നസ്സ് പാടണം .
          ഗോവയിലെ ആഘോഷങ്ങളെ മദാലസമാക്കുന്ന കൊങ്കിണി നാടന്‍ പാട്ടുകളായ ദുള്‍പോഡിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ മാത്യൂസ് സര്‍ മകളെ എനിക്കു പരിചയപ്പെടുത്തി.
          ഇവള്‍ ദുള്‍പ്പോഡിന്റെ ആരാധികയാണ് "
          എട്ടില്‍ ആറിന്റെ താളത്തില്‍ ദുള്‍പ്പോഡും പാടിയ ആഗ്നസ്സും എന്റെ ജീവീതത്തിന്റെ ലയമായി മാറുകയായിരുന്നു.
          മുടി അഴിച്ചെറിഞ്ഞ് അഭിനിവേശത്തിന്റെ  കൊടുമുടിയില്‍ നിന്നുകൊണ്ടുള്ള അവളുടെ പാട്ട് സിരകളെ ഭ്രമിപ്പിക്കും.
          വിയര്‍ത്തു വിളറി വിനോദ് മടങ്ങി വന്നു . കിതപ്പ് ഒതുക്കി വന്നപാടു തന്നെ വെയിറ്ററോട് ബിയര്‍ വിളിച്ചു പറഞ്ഞു.
          എന്തു പറ്റിയെടാ ? പെട്ടെന്നു മടങ്ങാന്‍ കാരണം ?”
          എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കാതെ  മറ്റൊരു ചോദ്യം കൊണ്ട് അവന്‍ നേരിടുന്നു.
          നീയെന്താ പോകാഞ്ഞത്. ?ഓ ! നിനക്കാമറ്റവളുണ്ടല്ലോ
          ഒരു തെറിയുടെ അകമ്പടിയോടെ ഞാന്‍ പറഞ്ഞു.വിനോദേ .... ആഗ്നസ്സുള്ളപ്പോള്‍ എനിക്കു വേറെ പെണ്ണെന്തിനാടാ . അവളും അവളുടെ സംഗീതവും അതുതന്നെ എനിക്കു ധാരാളം . നിന്റെ മുഖത്തൊരു പരാജയം മണക്കുന്നുണ്ടല്ലോടാ   എന്തു പറ്റി മോനേ  ?   ങാ പോട്ടേ .അതൊന്നും സാരമില്ല   . റിലാക്സ് ..
          രണ്ടാമത്തെ ബിയറു തീര്‍ന്നപ്പോഴും ഷൈജി വന്നില്ല . വിനോദ് അതോര്‍ത്ത് വേവലാതിപ്പെട്ടു . അവന് എന്തെങ്കിലും ആപത്തു ഉണ്ടായോയെന്നും ആശങ്കപ്പെട്ടു .
          അവന്‍ സുഖിക്കട്ടെ  .. നീയാ തടിച്ചിയെ നോക്കെടാ
          പടിയിലിരിക്കുന്ന ധ്വരയുടെ മടിയില്‍ അവള്‍ കിടക്കുന്നു .
          കഞ്ചുകത്തില്‍ നിന്നും പുറത്തേക്കു തള്ളി വന്ന മാറിടഭാഗങ്ങള്‍  അറപ്പുളവാക്കി.
          ദൃഷ്ടി പിന്‍വലിച്ച ഞങ്ങളിരുവരും ജനാലയിലൂടെ പ്രസാരണം ചെയ്ത ബാറ്റ്ദ്വീപിന്റെ ഹരിതാഭയിലേക്കു മുഖം തിരിച്ചു . മനോഹരമായ ഗോവന്‍ ബീച്ചുകളാല്‍ ചുറ്റപ്പെട്ട ശിലാമയമായ ചെറിയ ദ്വീപ് സാഹസികരായ സഞ്ചാരികളെ മാടി വിളിക്കുന്നു .
          ചെറിയ മൂളിപ്പാട്ടും പാടി ,സംതൃപ്തമായ മുഖത്തോടെ ഷൈജി വന്നു.
          നീ പോയില്ല അല്ലേ.. എനിക്കറിയാമായിരുന്നു നീ പോകില്ലെന്ന്. സ്വന്തമായിട്ടൊരു മത്സ്യകന്യകയുള്ളപ്പോള്‍  
          പാതയോരത്തെ കടലിനഭിമുഖമായി  തീപ്പെട്ടിക്കൂടിന്റെ മാതൃകയില്‍ അടുത്തടുത്തായി അടുക്കിവെച്ചിരിക്കുന്ന ഓടുകളിലും  ആസ്ബറ്റോസിലും മേല്‍ക്കൂരതീര്‍ത്ത  അനേകം  ഇടുങ്ങിയ ഭോഗമുറികളെയും അവയ്ക്കുള്ളിലെ സീല്‍ക്കാരങ്ങളേയും മറികടന്ന് ഞങ്ങള്‍ മടങ്ങി.
          പരാജയപ്പെട്ട വിശ്വാസിയുടെ ചാരത്ത് ഗെയിം കളിച്ചിരുന്ന ഗോപന് അവസാനത്തെ പെഗു നീട്ടികൊണ്ട്  ഷൈജി പറഞ്ഞു . മടങ്ങിവരുമ്പോഴെല്ലാം ബൈണയിലെ വിശദാംശങ്ങള്‍ തിരയുകയായിരുന്നു ഈ കഴുവേറി..
          കള്ള സ്വാമി .ഡീക്കടിക്ക്  എന്നിട്ടും ഒരു കുറവുമില്ല  പ്രഭാത്  കൂട്ടിച്ചേര്‍ത്തു.
          മിരാമാര്‍ റെസിഡന്‍സിയ്ക്കു പുറത്ത് മഴ ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു.
          പച്ചചായമിട്ട മുറിയുടെ ചുവരില്‍ ആലിംഗനബദ്ധരായ കൃഷ്ണന്റെയും രാധയുടേയും മ്യൂറല്‍.           ആഭരണവിഭൂഷിതയായ  രാധയുടെ മാറിടം പൂര്‍ണ്ണമായും മറച്ചിട്ടില്ല. രൂപകല്പനയെ സംബന്ധിച്ച ഘടകാംശങ്ങള്‍  ശ്രുതിമധുരമായി സംയോജിക്കപ്പെട്ടിരിക്കുന്ന മനോഹരമായ ചിത്രത്തില്‍ നോക്കിയിരുന്നപ്പോള്‍ ആഗ്നസ്സ് വീണ്ടും പെയ്തിറങ്ങി.    
          പുരാണഗോവയിലെ  മണ്ഡോവിയുടെ തീരത്ത് ഭാംഗിന്റെ ലഹരിയില്‍ അലസമായി കിടക്കുമ്പോള്‍  അവള്‍ ചരിത്രത്തിലേക്ക് ഊളിയിട്ടു.
          എത്രയെത്ര തേരോട്ടങ്ങള്‍ക്കു സാക്ഷ്യം വഹിച്ച മണ്ണാണിത്.കദംബാ രാജാക്കന്‍മാര്‍ ബാമിനി ,ബിജാപൂര്‍  സുല്‍ത്താന്‍മാര്‍.... അവസാനം പറങ്കികളും . നവോത്ഥാന വാസ്തുവിദ്യയുടെ  എത്രയെത്ര സ്മാരകസൗധങ്ങള്‍ … “
          എനിക്ക് ചരിത്രവും ഭൂമിശാസ്ത്രമൊന്നും കേള്‍ക്കണ്ട . നീയെനിക്കായി ഒരു പാട്ടുപാടൂ  പൊന്നേ
          പൊളിഞ്ഞു തുടങ്ങിയ കോട്ടകളേയും അവയെ ചുറ്റിയുള്ള ജലസമൃദ്ധമായ കിടങ്ങുകളേയും കാവല്‍ ഗോപുരങ്ങളേയും തഴുകിയുണര്‍ത്തി  ആഗ്നസ്സിന്റെ ദുള്‍പോഡ്.
          മണ്ഡോവിയിലെ  ഓളങ്ങളുടെ താളത്തോടൊപ്പം  അവള്‍ എന്റെ ഇരു കവിളത്തും ആഞ്ഞടിച്ചു .
          ദുള്‍പോഡ് പാടി തിമിര്‍ത്തശേഷം അവള്‍ എന്റെ നെഞ്ചത്തേക്ക് ചാഞ്ഞു.
          പൈതൃക നഗരിയുടെ സൂര്യന്‍ പോയതറിയിക്കാതെ   ഭാംഗ് ഞങ്ങളെ രാസനിബദ്ധമായി ഉറക്കി .    പകല്‍ സൂര്യന്‍ ശക്തിയാര്‍ജ്ജിച്ചപ്പോഴാണ് ഉണര്‍ന്നത്.
          മുഖം കഴുകിയെത്തുമ്പോഴേയ്ക്കും  മാത്യൂസ്സാര്‍  മുന്നില്‍ .
          അവള്‍ക്ക് അപ്പോഴും ലഹരി വിട്ടിരുന്നില്ല . കലിയോടെ അവളെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍  തിരിഞ്ഞുനോക്കി കാണിച്ചുതരാമെന്ന  മാത്യൂസ്സാറിന്റെ വെല്ലുവിളി .
          കാര്യങ്ങള്‍ കുഴഞ്ഞു തുടങ്ങിയിരുന്നു.
          പിറ്റേന്നത്തെ ഇലക്ട്രോണിക്സ് ക്ലാസ്സില്‍ മാസ്റ്റര്‍-സ്ലേവ് ജെ .കെ.ഫ്ലിപ്പ്ഫോപ്പുകളെ പറ്റി മാത്യൂസ് സര്‍ വിശദീകരിക്കുമ്പോള്‍  മുഖം കൊടുത്തില്ല .
          ബോര്‍ഡില്‍ വരച്ച ഡയഗ്രം ബുക്കിലേക്കു പകര്‍ത്തുമ്പോള്‍  അടുത്തെത്തി അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു .
  എല്ലാം ഞാനറിഞ്ഞു . എന്റെ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും മിടുക്കനായ നിന്നോടുള്ള വാത്സല്യമാണിപ്പോള്‍  എന്നെ തുലച്ചത്. അവസാനിപ്പിക്കണം.. എല്ലാം... അല്ലെങ്കില്‍ …. “
          പ്രണയം  ഗുരുനിന്ദയാകുമോ ?.സംശയങ്ങള്‍ ഉള്ളിലൊതുക്കി ഞാന്‍ നിരര്‍ത്ഥകമായി തലയാട്ടി .
          ഇത് സൈന്യമാണ്. സിവിലിയനായ അദ്ധ്യാപകനാണെങ്കിലും  അദ്ദേഹത്തിന് എല്ലാ ഓഫീസര്‍മാരുമായി  അടുത്ത ബന്ധമുണ്ട്. അദ്ദേഹം കരുക്കള്‍ നീക്കിക്കാണും .
          എന്റെ ഒഴിവുവേളകള്‍ കുറഞ്ഞുവന്നു ,അവളുമായുള്ള കൂടികാഴ്ചകളും.
          ഷൈജിയെ  കാണുമ്പോള്‍ അവള്‍ എന്റെ വിശേഷങ്ങള്‍ തിരക്കിയിരുന്നു .
                   ചന്നം പിന്നം പെയ്യുന്ന മഴയില്‍ , ശംഖുപുഷ്പം നിറം പകര്‍ന്ന ദുപ്പട്ട ധരിച്ച്, ദൂരെ കാഴ്ചകളില്‍ മേഘങ്ങള്‍ പിന്നാമ്പുറങ്ങളാകുന്ന നെല്‍പ്പാടങ്ങളിലെ ഹരിത ബിന്ദുക്കള്‍ക്കിടയിലൂടെ പരിഭ്രമത്തോടെ അവള്‍ ഓടി വരുന്നു.
                   അവള്‍ എന്റെ പേര്‍ വിളിച്ചു കരയുന്നുണ്ടായിരുന്നു .
                   സ്വപ്നത്തില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു. അവ്യക്തതകള്‍ ബാക്കി നില്‍ക്കുമ്പോള്‍ ശരീരം വിറച്ചിരുന്നു.
                   ദീര്‍ഘമായ നിശ്വാസങ്ങളിലൂടെ പരിസരബോധം വീണ്ടെടുക്കുമ്പോള്‍ ….
                   സ്വപ്നം എന്തിന്റെ സൂചനയാണ്?
                   വ്യാഖ്യാനങ്ങളില്‍ മനസ്സു കലങ്ങുന്നു.
                   ഉറക്കം നഷ്ടമാക്കിയ സ്വപ്നത്തിന്റെ ഭാരവുമായി അവളുടെ പരിഭ്രമവും കരച്ചിലും.
                   കണ്ണുകളടയ്ക്കാന്‍ ഭയം തോന്നുന്നു.
                   അഹിതമായ എന്തെങ്കിലും ????
                   ഫോര്‍സ്ക്വയര്‍ സിഗാറിന്റെ പുക ആശങ്കള്‍ക്കു മുകളില്‍ പരന്നു.
                   എന്തു പറ്റി എന്റെ പെണ്ണിന് ? നെഞ്ചിടിപ്പുകള്‍ക്കു വേഗം കൈവരിക്കുന്നു .
          ഉറക്കം നഷ്ടമായ രാത്രികളില്‍ കടലിനഭിമുഖമായി നില്‍ക്കുന്ന അവളുടെ ഫോട്ടോയില്‍ എന്റെ നിശ്വാസങ്ങള്‍ ഇടറി വീണുകൊണ്ടിരുന്നു.
          ബോര്‍ഡു പരീക്ഷയ്ക്കു ശേഷമുള്ള  അവധിക്കാലത്ത് നാട്ടില്‍ പോയില്ല        .
          ഉത്ക്കടമായ പ്രണയത്തോടെ ഞാനും ആഗ്നസ്സും .
          ഡോണാപോളയുടെ പ്രതിമയ്ക്കുടുത്തുള്ള പാറക്കെട്ടില്‍ ഇരിക്കുമ്പോഴാണ് ഞങ്ങള്‍ വിവാഹത്തെപ്പറ്റി ആലോചിച്ചത്.
          ഞങ്ങളുടെ ബന്ധം മാത്യൂസ് സാര്‍ എങ്ങനെയും  തകര്‍ക്കുമെന്ന് അവള്‍ പറഞ്ഞു . പല ആര്‍മി ഓഫീസേഴ്സുമായി അയാള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു പോലും !
          സാങ്കേതിക പരിശീലനം പൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു .  അഭിനിവേശത്തിന്റെയും സ്നേഹത്തിന്റെയും അനിര്‍വ്വചനീയത നിറഞ്ഞ സായാഹ്നത്തില്‍ അവളുടെ കഴുത്തില്‍   പ്ലാസ്റ്റിക് നൂലില്‍ കോര്‍ത്തെടുത്ത നീലക്കല്ലുമാല ഞാന്‍ അണിയിച്ചു.
          വിരഹത്തിന്റെ വേദനയില്‍ അവളെഴുതിയ സീസണ്‍സ് ഗ്രീറ്റിങ്ങ്സ് എന്ന കവിത അവള്‍ പാടി കേള്‍പ്പിച്ചു.
Blind Eyes feel darkness of dreams
Broken Rainbow  says Sky is far away
Love burned at roots, life lost the soul
Shadows kill the memories
Death  playing with kids and toys
And the Sun search for the light
Colourless movie fills the smile of the child.
Mind is weeping for seasons greetings
          അവധി കഴിഞ്ഞത് ഞങ്ങള്‍ അറിഞ്ഞില്ല . സംഗീതവും പ്രണയവുമായി  ഗോവയുടെ മനോഹാരിതയില്‍  ലയിച്ചു നടന്നു.
          ഒടുവില്‍ യൂണിറ്റില്‍ മടങ്ങിയെത്തുമ്പോള്‍  കാത്തിരുന്നത്  പരിഹാസചിരികളും കുറ്റപത്രവും.
          ഓവര്‍ സ്റ്റേയിങ്ങ് ലീവ് ആര്‍മി ആക്ട് പ്രകാരം കുറ്റകരം. സൈനികന്റെ ബെല്‍റ്റും തൊപ്പിയും അവര്‍ അഴിപ്പിച്ചു.
          സൈനിക് അപരാധിയ്ക്ക് പിന്നീടങ്ങോട്ട് പീഡനങ്ങളുടെ പരേഡുകള്‍.
          സൈനികന്റെ പാദരക്ഷയില്‍ സ്വാതന്ത്രത്തിന്റെ കണ്ണുനീര്‍ ഉണങ്ങിക്കിടക്കുന്നു . ഉത്തരവുകളില്‍ ചലിക്കുമ്പോഴും ഉത്തരവുകളില്‍ ഉറങ്ങുമ്പോഴും കണ്ണുനീരിന്റെ ഉപ്പുരസം ഉത്തരങ്ങള്‍ മറക്കുന്നു.
          വിചാരണ നടക്കുന്ന വേളയില്‍ തന്നെ ജബല്‍പൂരിലേക്ക് മാറ്റം വാങ്ങി മാത്യൂസ് സാറും കുടുംബവും പോയി എന്ന വിവരം അറിഞ്ഞതു എല്ലാം കഴിഞ്ഞാണ്.
          വിചാരണ സമയത്തും പലവിധ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം വികസിച്ചുകൊണ്ടേയിരുന്നു. മേലാഫീസര്‍മാരോട് അവമതിപ്പ്... സദാചാരവിരുദ്ധത...
          അവസാനം...
          റെജിമെന്റിന്റെ മുഖ്യകവാടത്തെ നോക്കി ഒടുക്കത്തെ സല്യൂട്ടുമടിച്ച് സ്വാതന്ത്യത്തിലേക്ക് .                  നക്ഷത്രലോകത്തെ തമ്പുരാട്ടിയുടെ പാദസരങ്ങളുടെ ചിരിയും ദുള്‍പോഡുകളുടെ താളവും തേടി ഒരുപാട് അലഞ്ഞു .  
          വെളിച്ചത്തിന്റെ നിഴലുകളില്‍ പരിചയങ്ങളുടെ അസ്വസ്ഥത പരേതനു സ്വസ്തി പാടുന്നു .           പുനര്‍ജന്മത്തില്‍ വീട്ടാനായി കുറെ കടങ്ങള്‍ ബാക്കി വെച്ച് മടക്കം..
          ഓര്‍മ്മകളില്‍ അഭിരമിക്കാനാണോ  നീ വന്നത്   ? ഞങ്ങളീ കൊലപാതിരാത്രിക്ക് ഉറങ്ങാതിരിക്കുന്നതെന്നിനാണെന്നറിയാമോ  ?
          ഷൈജിയുടെ ദേഷ്യത്തിന് സ്നേഹത്തിന്റെ മണം. രാത്രി ഏറെയായിരിക്കുന്നു.
          കുറെ ഫാമിലിയെ ഇവിടെ മിരാമാര്‍ റെസിഡന്‍സിയില്‍ തന്നെ താമസിപ്പിക്കാം. എന്തായാലും താമസക്കാര്യത്തിനായി   നാളെ തന്നെ ഹോട്ടല്‍ ബുക്കു ചെയ്യാന്‍ പ്രഭാതും ഗോപനും പോകട്ടെ. ഗോവന്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള  ട്രാവല്‍സില്‍ പോയി ആവശ്യമായവ ചെയ്യുവാനുള്ള ചുമതല എനിക്കും ഷൈജിയ്ക്കും. തീരുമാനങ്ങള്‍ കൈകൊണ്ടശേഷം  സംഘാടകസമിതിയോഗം ഉറക്കത്തിനായി പിരിഞ്ഞു.
          ശീതീകരണിയുടെ  മുരളിച്ചകള്‍ക്കിടയിലൂടെ  ഉറക്കത്തിലേക്ക് ..
          സ്വപ്നങ്ങളുടെ നഷ്ടം ജീവിതത്തിന്റെ കൊഴിഞ്ഞുപോക്കാണ് .
          സര്‍ഗ്ഗചേതനയുടെ സ്വപ്നസാന്നിദ്ധ്യം അസ്വാസ്ഥ്യത്തിന്റെ അക്ഷരചിത്രങ്ങളാകുന്നു.
          സ്വപ്ന ജലാശയത്തില്‍ പ്രണയവും മോചനവും സാന്ത്വനങ്ങളാകുന്നു .
          ഏകാന്തതയില്‍ കവി സ്വപ്നസംവാദിയാകുന്നു.
          ജനിതകധാരയായി ജീവന്റെ ചൈതന്യമായി സ്വപ്നങ്ങള്‍ നിലനില്‍ക്കണം .
          വിയര്‍പ്പിന്റെ രൂക്ഷതക്കിടയിലും പ്രകൃതിയുടെ സുഗന്ധം തേടാന്‍ സ്വപ്നങ്ങള്‍ ആവശ്യമാകുന്നു .
          പക്ഷേ , കണ്‍ചിമ്മലുകളില്‍ സ്വപ്നത്തോടൊപ്പം ജീവിതവും എനിക്കു നഷ്ടമായിരിക്കുന്നു.
          വിനോദ് രാവിലെ തന്നെ എഴുന്നേറ്റ് മന്ദിറില്‍ പോയി . കുറേകഴിഞ്ഞപ്പോള്‍ ഗോപനും പ്രഭാതും  താമസസ്ഥലം ഇടപാടു ചെയ്യാന്‍ പോയി .
          വിനോദ് മടങ്ങിവന്നിട്ട്  ,അവന്‍ വാങ്ങിക്കൊണ്ടു വന്ന ക്യാപ്റ്റന്‍ മോര്‍ഗന്‍ റമ്മിന്റെ രണ്ടു പെഗ്ഗു അകത്താക്കിയ ശേഷമാണ് ഞങ്ങള്‍ റൂമില്‍ നിന്നും ഇറങ്ങിയത്. ബമ്പോളിയം വരെ നടക്കാമെന്ന് ഞാനാണു പറഞ്ഞത്.
          സുദീര്‍ഘമായ പലായനപര്‍വ്വത്തിനു ശേഷമാണ്  ഗോവയില്‍ മടങ്ങിയെത്തുന്നത്.           ദേശീയപാതയില്‍ ഇളങ്കാറ്റു  വീശുന്നു.
          വാഹനങ്ങളുടെ തിരക്കില്‍ ഓരം പറ്റി നടക്കുമ്പോള്‍ പഴയ ഒരു കൈനറ്റിക് ഹോണ്ട അടുത്തു വന്നു നിര്‍ത്തി .ഹെല്‍മെറ്റു ധരിച്ച യാത്രക്കാരി എന്നോടായി  പറഞ്ഞു
          "അവള്‍ക്ക് നിങ്ങളെ കാണണം "
          ആര്‍ക്കെന്നോ എന്തിനെന്നോയുള്ള ചോദ്യം മനസ്സില്‍ അങ്കുരിക്കും മുമ്പേ യാത്രക്കാരിയും ശകടവും ദേശീയപാതയുടെ അനന്തതയില്‍ വിലയം പ്രാപിച്ചു.
          നടത്തത്തിനു വേഗത കൂട്ടിയ ഞങ്ങളിരുവരും ഓരോ നേവികട്ടിനു തീകൊളുത്തി.
          സിഗററ്റ് വലിച്ചൂതുമ്പോള്‍ മുന്നിലൂടെ കടന്നു പോയ ബസ്സില്‍ നിന്നും തല പുറത്തേക്കിട്ട ഒരാള്‍ എന്നോടു വിളിച്ചു പറഞ്ഞു.
          " ആഗ്നസ്സ് നിങ്ങളെ പ്രതീക്ഷിക്കുന്നു ."
          അയാളേയും തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല.
          ഏഷ്യയിലെ തന്നെ വളരെ പഴക്കം ചെന്ന മെഡിക്കല്‍ കോളേജാണ് ജി.എം.സി.     
          മഞ്ഞയും വെളുപ്പും ചായങ്ങള്‍ പൂശിയ പ്രവേശന കവാടത്തിനരികിലൂടെ ട്രാവല്‍സിലേക്കു  നടക്കുമ്പോള്‍ എനിക്ക് മൊബൈല്‍ ഫോണില്‍ വിളിവന്നു . വാര്‍ഷികപ്പതിപ്പിനു കവിത നല്‍കണമെന്ന്  പത്രാധിപര്‍ ആവശ്യപ്പെടുന്നു.  .
          പെട്ടെന്ന് എന്റെ  തോളത്തടിച്ചുകൊണ്ട് ഷൈജി ഫോണ്‍ വിളി നിര്‍ത്താന്‍ ആംഗ്യം കാട്ടി.
          വിളി അവസാനിപ്പിച്ച് അവനെ നോക്കി . അത്ഭുതത്തോടെ അവന്‍ ഞങ്ങളെ കടന്നു മുന്നോട്ടു നടന്നു നീങ്ങുന്ന ഒരു സ്ത്രീയുടെ നേരെ കൈചൂണ്ടി.
          ഇളം നീലനിറമുള്ള ദുപ്പട്ടയും വെളുത്ത ലെഗ്ഗിന്‍സും ധരിച്ച അവളുടെ മുടി കാറ്റില്‍ പറക്കുന്നു.
          അത് ആഗ്നസ്സാണ്! ആഗ്നസ്സാണ് ! നിന്റെ പഴയ ആഗ്നസ്സ്... " അപസ്മാരം ബാധിച്ചവനെപോലെ ഷൈജി ഉറക്കെ വിളിച്ചു കൂവി .
          ഉച്ചകേട്ട് അവള്‍ നടത്തം നിര്‍ത്തി തിരിഞ്ഞു നോക്കി.
          ആഗ്നസ്സ്.....!
          വൃത്തിയായി ഒരുക്കിനിര്‍ത്തിയ പുരികത്തിനു താഴെ കണ്‍മഷി പുരട്ടിയ കണ്ണുകള്‍ .നീണ്ട മുക്കിനു താഴെ അധരങ്ങളില്‍ പുരട്ടിയ ചുവന്നനിറം മങ്ങിയിരിക്കുന്നു . കവിളിലെ  റോസ് പൊടിയ്ക്കുമുകളിലേക്ക് കണ്‍തടങ്ങളിലെ കറുപ്പ് ഇറങ്ങിനില്‍ക്കുന്നു. കഴുത്തില്‍ നീലകല്ലുമാല കിടക്കുന്നതു കണ്ടപ്പോള്‍ ഡോണാപോളയിലെ സായാഹ്നം ഓര്‍മ്മ വന്നു.
          അവള്‍ എന്റെ അടുത്തേക്കു വരുന്നു.എന്റെ തൊണ്ട വരളുന്നു.
          എന്താണു പറയേണ്ടത്  .. ?
          വിരഹത്തിന്റെ വേദനപൂര്‍ണ്ണമായ കാഠിന്യത്തിനൊടുവില്‍   സത്യമോ  അതോ           സുന്ദരമായ ഭ്രമാത്മകതയോ  
          ഒന്നും മിണ്ടാതെ ഞങ്ങള്‍ കണ്ണുകളിലേക്ക് മാത്രം നോക്കി.
          കൃഷ്ണമണികളില്‍ എരിഞ്ഞുപൊങ്ങുന്ന ലാവ .
          ഞങ്ങളിപ്പോള്‍ ദൂത്ത്സാഗര്‍ ജലപാതത്തിലാണ്.
          രണ്ടുജോടി  അരുവികളില്‍ നിന്നു പതഞ്ഞൊഴുകുന്ന ലാവ പശ്ചിമഘട്ടത്തിലെ ജൈവ വൈവിദ്ധ്യങ്ങളില്‍  ലയിക്കുകയാണ് .
          മലര്‍ന്നു കിടന്ന എന്റെ നെഞ്ചത്തിരുന്ന് ആഗ്നസ്സ്  ദുള്‍പോ‍ഡ് ഉച്ചത്തില്‍ പാടി . ദുല്‍പോഡിന്റെ  താളത്തില്‍ ഇളകിയാടിയ മണ്ഡോവിയുടെ വന്യതയെ സാക്ഷിയാക്കി അവളെ ഞാന്‍ അമര്‍ത്തിയമര്‍ത്തി ചുംബിച്ചുകൊണ്ടേയിരുന്നു.

                                                                                കലാകൗമുദി കഥ മാസിക 2017 ഒക്ടോബര്‍

 

3.മത്സരം
ചെറുകഥ
ഇടപ്പോണ്‍ അജികുമാര്‍

ത്സരം അരംഭിക്കുന്നതിന്റെ മുന്നോടിയായി പെരുമ്പറകള്‍ ശബ്ദിച്ചപ്പോള്‍ വേദിയിലെ വിളക്കുകള്‍ തെളിഞ്ഞു .
വേദിയുടെ ഇടതു ഭാഗത്തെ കസേരയില്‍‍ ‍ ഇരിക്കുന്ന ചിത്രഗുപ്തന്‍ തന്റെ മുന്‍പിലെ മേശയില്‍ വെച്ചിരിക്കുന്ന പുസ്തകം തിരിച്ചും മറിച്ചും നോക്കുകയാണ്.കട്ടി ഫ്രെയിമുള്ള കണ്ണട അദ്ദേഹത്തിന്റെ മുഖത്തിന്റെ വൈരുപ്യം കുറയ്ക്കുന്നു.
അദ്ദേഹം ഇരിക്കുന്നതിന്റെ വലതുഭാഗത്ത്‌ പുറകിലായി വേദിയില്‍ നിന്നും മൂന്നടി ഉയരത്തില്‍ വേദിക കെട്ടിയിട്ടിട്ടുണ്ട് .അതില്‍ വര്‍ണ്ണ കടലാസുകളാല്‍ മോടിപിടിപ്പിച്ചിരിക്കുന്ന സിംഹാസനവും പട്ടുവിരിയിട്ടിരിക്കുന്ന മേശയും ഉണ്ട് . വേദിയുടെ വലത്തേ അറ്റത്ത്‌ ഇടത്തോട്ട് ദര്‍ശനമായി രണ്ടു കസേരകള്‍ കൂടി ഉണ്ട്.
ണിം.. ണിം .. മണികള്‍ ശബ്ദിച്ചു .
പുസ്തകം മടക്കി വെച്ച് ചിത്രഗുപ്തന്‍ എഴുന്നേറ്റു . സുത്രധാരന്റെ വേഷം അഭിനയിക്കുന്നത് അദ്ദേഹമാണ് . ഗൌരവം സ്ഫുരിക്കുന്ന മുഖത്തോടെ സുത്രധാരന്‍ വേദിയുടെ മുന്‍ വശത്തേക്ക് നീങ്ങി പറഞ്ഞു തുടങ്ങി.
" പ്രിയപ്പെട്ടവരെ , മത്സരത്തിന്റെ പ്രാഥമിക പരീക്ഷകള്‍ വിജയിച്ച രണ്ടു ധീര രക്തസാക്ഷികളും ഏറ്റവും മികച്ച രക്തസാക്ഷിയെ തിരഞ്ഞെടുക്കുവാനായി എത്രയും ബഹുമാന്യനായ യമധര്‍മദേവനും ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട് . നിങ്ങളുടെ അനുവാദത്തോടു കൂടി അവരെ വേദിയിലേക്ക് ആദരപൂര്‍വ്വം ക്ഷണിക്കുന്നു"
സുത്രധാരന്‍ പൂര്‍വ്വസ്ഥാനത്തിരുന്നു .
പഞ്ചവാദ്യങ്ങള്‍ ശബ്ദിച്ചു .
വേദിയുടെ ഇടതു ഭാഗത്ത്‌ കൂടി യമധര്‍മന്‍ രംഗപ്രവേശം ചെയ്തു. നിറപകിട്ടാര്‍ന്ന വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്. തലയില്‍ വെച്ചിരിക്കുന്ന കീരീടം അദ്ദേഹത്തിന്റെ അഴകു വര്‍ദ്ധിപ്പിക്കുന്നു . വേദിയുടെ മുന്‍ വശത്തേക്കു നീങ്ങി കാണികളെ കൈകൂപ്പി നമസ്കരിച്ചശേഷം യമധര്‍മന്‍ വേദികയിലെ സിംഹാസനത്തില്‍‍ ഉപവിഷ്ഠനായി . ആസമയത്ത് ഇന്ദ്രനടക്കമുള്ള ദേവലോകവാസികള്‍ പുഷ്പവൃഷ്ടി നടത്തി .
വേദികയുടെ പശ്ചാത്തലത്തിലുള്ള വിളക്ക് പ്രകാശിച്ചപ്പോള്‍ വെള്ള ചായം പൂശിയ പിന്‍ഭിത്തിയില്‍ നീതിപീഠത്തിന്റെ അടയാളമായ ത്രാസ് തെളിഞ്ഞു .
സംഘാടക സമിതിയില്‍പ്പെട്ട ഒരാള്‍ കടന്നു വന്നു , ഒരു നാരായവും കുറെ പനയോലകളും മേശപ്പുറത്തു വെച്ചിട്ട് മടങ്ങി പ്പോയി .
യമധര്‍മന്‍ നാരായം കൈയിലെടുത്തു . അദ്ദേഹത്തിന്റെ മുഖത്ത് നേരിയ തിളക്കം.
ഗൌളികള്‍ ശബ്ദിച്ചു . .
വലതു ഭാഗത്തു കൂടി രണ്ടു രക്തസാക്ഷികളും കടന്നു വന്നു.
ഒന്നാമത്തെ രക്തസാക്ഷിയുടെ വസ്ത്രങ്ങള്‍ ഇരുണ്ടതും കണ്ണുകള്‍ കുഴിഞ്ഞതുമാണ് .അയാളുടെ ശരീരത്തു പലയിടത്തും ആണിപ്പഴുതുകളും കഴുത്തില്‍ കയരുറഞ്ഞ പാടുമുണ്ട്. നെഞ്ചിന്റെ മധ്യ ഭാഗത്ത്‌ വലിയ ഒരു ദ്വാരം !
രണ്ടാമത്തെ രക്തസാക്ഷിയുടെ വസ്ത്രങ്ങള്‍ യമധര്‍മന്റെ പോലെ ശോഭയാര്‍ന്നതാണ് . ശരീരത്തില്‍ വിവിധ തരം ആഭരണങ്ങളും നെഞ്ചില്‍ ഒരു റീത്തുമുണ്ട്.
യമധര്‍മനെ വണങ്ങിയ ശേഷം ഒന്നാമത്തെ രക്തസാക്ഷി വേദിയുടെ വലതു ഭാഗത്തിട്ടിരിക്കുന്ന കസേരകളിലൊന്നിലിരുന്നു . രണ്ടാമത്തെ രക്തസാക്ഷി യമധര്‍മനെയും സുത്രധാരനെയും കാണികളെയും കൈകൂപ്പി വണങ്ങിയ ശേഷം ഒന്നാമത്തെയാള്‍ ഇരിക്കുന്ന കസേരയുടെ അടുത്തായി ഇരുന്നു.

യമധര്‍മന്‍ എഴുന്നേറ്റു നിന്നു.സദസ്സിനെ വിശദമായി വീക്ഷിച്ച ശേഷം രക്തസാക്ഷികളോടായി പറഞ്ഞു.

"
പ്രിയരേ മത്സരത്തിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന നിങ്ങളിരുവരേയും നാം അഭിനന്ദിക്കുന്നു . ഇതു വരെ നടന്ന വിവിധ ഘട്ടങ്ങളുടെ ഫലങ്ങളെല്ലാം ഞാന്‍ വിശ്ലേഷണം ചെയ്തു കഴിഞ്ഞു. നിങ്ങളോരോരുത്തരും എങ്ങനെയാണ്‌ രക്തസാക്ഷിയായതെന്നു ഒന്നു വിശദമാക്കാമോ? " "
"
പിന്നെന്താ " രണ്ടുപേരും ഒരുമിച്ചു മറുപടി നല്‍കി .യമധര്‍മന്‍ പൂര്‍വാവസ്ഥ പ്രാപിച്ച ശേഷം ഒന്നാമത്തെയാളെ നോക്കി .
ഒന്നാമത്തെ രക്തസാക്ഷി എഴുന്നേറ്റുനിന്നു സദസ്സിനെ നോക്കിപറഞ്ഞു

"
അസത്യത്തിനെതിരെ ശബ്ദ മുയര്‍ത്തിയതിനാല്‍ വിഷപാനം ചെയ്യേണ്ടിവന്നു. അനീതിക്കെതിരെ പോരാടിയതിനാല്‍ കുരിശിലേറ്റപ്പെട്ടു . സമത്വത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ കഴുമരത്തിലേറി . സ്വാതന്ത്രം നേടുവാനായി യത്നിച്ചപ്പോള്‍ വെടിയേറ്റ്‌ മരിച്ചു . പരമാധികാരം സംരക്ഷിക്കുവാനുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു . ശാസ്ത്രപ്രചരണം നടത്തിയതിനാല്‍ ചുട്ടുകരിക്കപ്പെട്ടു . മതസൌഹാര്‍ദ്ധം വളര്‍ത്തിയതിനാല്‍ ബോംബു സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു . അങ്ങനെ ഞാന്‍ അനശ്വര രക്തസാക്ഷിയായി."
സംസാരം അവസാനിപ്പിച്ച ശേഷം ഒന്നാമത്തെ രക്തസാക്ഷി തിരിഞ്ഞു യമധര്‍മനെ നോക്കി . കുഴികളില്‍ നിന്നും അയാളുടെ കണ്ണുകള്‍ ഉയര്‍ന്നു വരുന്നു .ആ കണ്ണുകളില്‍ നിന്നും ഉതിരുന്ന പ്രകാശം തന്റെ കണ്ണഞ്ചിപ്പിക്കുന്നതായി അദ്ദേഹത്തിനു തോന്നി .
മിഴിയടച്ചു തുറന്ന ശേഷം രാജാവ് ‍ രണ്ടാമത്തെ രക്ത സാക്ഷിയെ നോക്കി .
ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ അയാള്‍
യമധര്‍മ്മനെ നോക്കി പറഞ്ഞു തുടങ്ങി .
" പ്രഭോ , തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ എതിര്‍ കക്ഷിക്കാര്‍ എന്നെ കൊലപ്പെടുത്തി . കള്ളക്കടത്തുകാരനായ ഞാന്‍ സായുധ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരണമടഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തിനു നേരെ പോലീസ് വെടി വെച്ചപ്പോള്‍ , തെരുവില്‍ പീടിക നടത്തിയിരുന്ന ഞാന്‍ പിടഞ്ഞു വീണു മരിച്ചു . വര്‍ഗീയ ലഹളയ്ക്കു നേതൃത്വം നല്‍കിയതിനാല്‍ എതിരാളിയുടെ വടിവാളെന്റെ ജീവന്‍ അപഹരിച്ചു. കണ്ണിനു കാഴ്ച ഇല്ലാത്ത ഞാന്‍ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ അധികാരിയുടെ വാഹന മിടിച്ച് മരിച്ചു. അങ്ങനെ ഞാന്‍ ധീരരക്തസാക്ഷിയായി ""

അയാള്‍ സംസാരിച്ചു തുടങ്ങി അവസാനിപ്പിക്കുന്നതു വരെ യമധര്‍മന്‍ അയാളുടെ വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും‍ മാത്രമാണ്‌ ശ്രദ്ധിച്ചത് . തന്റെതിനേക്കാള്‍ വിലയും ഭംഗിയും ഉള്ളവ !
രണ്ടാമത്തെ രക്തസാക്ഷിയുടെ സംഭാഷണവും അവസാനിച്ചപ്പോള്‍ യമധര്‍മന്‍ വിധിന്യായം എഴുതുവാനായി നാരായം പനയോലയില്‍ വെച്ചു .
നാരായം ചലിക്കുന്നില്ല .അദ്ദേഹം വിഷണ്ണനായി .
വിഷമം മനസിലാക്കിയ ചിത്രഗുപ്തന്‍ സമീപത്തേക്ക് ചെന്നു.

"
സുത്രധാരന്‍ , ഇവരിലാരാണ് കേമന്‍ ?" യമധര്‍മന്‍ ചോദിച്ചു.
"പ്രഭോ , ഞാന്‍ ആ ചോദ്യം എന്നോടു തന്നെ ചോദിക്കുകയാണ് . ഉത്തരം ഇതുവരെ കിട്ടിയില്ല " സുത്രധാരന്‍ മറുപടി നല്‍കി .

കുപിതനായ രാജാവ്‌ പറഞ്ഞു ."എടോ , വിധി പറയേണ്ടവനാണ് ഞാന്‍ . യമധര്‍മന്റെ വിധി പിശകിയെന്നു നാളെ ചരിത്രവിദ്യാര്‍ഥികള്‍ പഴിക്കുവാന്‍ പാടില്ല .താന്‍ എന്നെയൊന്നു സഹായിക്കണം '.
ഒരു നിമിഷം ആലോചിച്ചിട്ട് സുത്രധാരന്‍ പറഞ്ഞു
"ഒരു മാര്‍ഗമുണ്ട് പ്രഭോ . ഇപ്പോള്‍ ഭൂമിയില്‍ ജനാധിപത്യത്തിന്റെ വസന്തകാലമാണല്ലോ .നമുക്ക് ഇവരുടെ ജനപ്രീതി അളന്നു നോക്കാം"
"
ഉചിതമായ മാര്‍ഗം . താന്‍ ബുദ്ധിമാന്‍ തന്നെ " യമരാജന്‍ സന്തോഷവാനായി .
അദ്ദേഹം ഒന്നാമത്തെ രക്തസാക്ഷിയോട് ചോദിച്ചു "നിങ്ങളുടെ ജനപ്രീതി വ്യക്തമാക്കാമോ?"
ചോദ്യം കേട്ടപ്പോള്‍ രക്തസാക്ഷി ഞെട്ടി .അയാള്‍ പരുങ്ങുന്നു എന്ന് തോന്നുന്നു . കുഴികളില്‍ നിന്നും ഉയര്‍ന്നു വന്ന അയാളുടെ കണ്ണുകള്‍ വീണ്ടും കുഴികളിലായിരിക്കുന്നു .
"പ്രഭോ .. അത് .. ജനങ്ങളുടെ മോചനത്തിന് വേണ്ടിയാണു ഞാന്‍ രക്തസാക്ഷിത്വം വരിച്ചത്‌ ... ഞാന്‍ ജനപ്രിയന്‍ തന്നെയാണ് .." വിക്കി വിക്കി അയാള്‍ പറഞ്ഞു.
സുത്രധാരന്‍ പെട്ടെന്ന് ചോദിച്ചു "എടോ തന്റെ രക്തസാക്ഷി ദിനം ഭൂമിയിലെ ജനങ്ങള്‍ ആചരിക്കുന്നുണ്ടോ?
"ഇല്ലല്ലോ അതൊക്കെ അനാവശ്യമായ ചടങ്ങുകളല്ലേ”

വിറയ്ക്കുന്ന കാലുകളോടെ ഒന്നാമത്തെ രക്തസാക്ഷി സ്വന്തം സ്ഥാനത്തുപോയിരുന്നു .നാരായം പനയോലയിലൂടെ കുറച്ചു നീങ്ങി .
രാജാവ്‌ രണ്ടാമത്തെ രക്തസാക്ഷിയോട് ചോദിച്ചു ഇനി നിങ്ങളുടെ ഊഴമാണ് .നിങ്ങളുടെ ജനപ്രീതിയുടെ വ്യാപ്തി വ്യക്തമാക്കാമോ ? "
വളരെ സന്തോഷത്തോടെ രണ്ടാമ‍‍‍‍ന്‍ ‍പറഞ്ഞു

"
ഭൂമിയിലേറ്റവും ജനപ്രീതി ഉള്ളവന്‍ ഞാന്‍ തന്നെ . എന്റെ രക്തസാക്ഷി ദിനാചരണങ്ങള്‍ വളരെ വിപുലമായി നടക്കുന്നു. ജനങ്ങള്‍ എന്റെ നാമത്തില്‍ പ്രതിഞ്ജ എടുക്കുന്നു . ശവകുടീരത്തില്‍ പുഷ്പച്ചക്രങ്ങളര്‍പ്പിക്കുന്നു . എന്റെ പട്ടട യില്‍ നിന്നും കൊളുത്തിയ ദീപങ്ങള്‍ നാട്ടിലെങ്ങും ജ്വലിച്ചു നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പോലും എന്നെ ആശ്രയിച്ചിരിക്കുന്നു"

പ്രസംഗം അവസാനിപ്പിച്ച്‌ രണ്ടാമന്‍ സ്വന്തം സ്ഥാനത്ത് പോയിരുന്നു. സുത്രധാരന്‍ യമധര്‍മ്മന്റെ ചെവിയില്‍ അടക്കം പറഞ്ഞു .രാജാവിന്റെ തൂലിക എളുപ്പം ചലിച്ചു .
പിന്‍ഭിത്തിയിലെ ത്രാസിന്റെ തെളിച്ചം കുറഞ്ഞു വരുന്നു .
സുത്രധാരന്‍ വേദിയുടെ മുന്‍ വശത്തെത്തി പറഞ്ഞു
"മഹാനായ യമധര്‍മദേവന്‍ ഏറ്റവും മികച്ച രക്തസാക്ഷിയെ കണ്ടെത്തി കഴിഞ്ഞു . വിധി കല്‍പ്പിക്കുന്നതിനും പുരസ്കാരദാനം നിര്‍വഹിക്കുന്നതിനുമായി അദ്ദേഹത്തെ ക്ഷണിച്ചുകൊള്ളുന്നു" “

യമധര്‍മന്‍ സിംഹാസനത്തില്‍ നിന്നും എഴുന്നേറ്റു . സംഘാടക സമിതിയില്‍പ്പെട്ട ഒരാള്‍ വേദിയിലെത്തി പ്രശംസാപത്രങ്ങളും ശില്പവും രാജാവിനെ ഏല്‍പ്പിച്ചു. വായും കണ്ണുകളും ചെവികളും മറച്ചു വെച്ചിട്ടുള്ള മൂന്ന് വാനരന്മാരെയാണ് ശില്‍പ്പി വാര്‍ത്തെടുത്തിട്ടുള്ളത് . വേദിയുടെ മുന്‍പിലേക്ക് നീങ്ങിയ യമധര്‍മ രാജാവ്‌ സദസ്സിലിരിക്കുന്നവരെ അഭിവാദ്യം ചെയ്ത ശേഷം ഫലപ്രഖ്യാപനം നടത്തി.
"പ്രിയരേ ഏറ്റവും മികച്ച രക്തസാക്ഷി എന്ന പുരസ്കാരത്തിന് രണ്ടാമത്തെ രക്തസാക്ഷി അര്‍ഹനായിരിക്കുന്നു .അദ്ദേഹത്തെ പുരസ്‌കാരം ഏറ്റുവാങ്ങാനായി ക്ഷണിക്കുന്നു.“
പെട്ടെന്ന് കൊടുങ്കാറ്റു വീശി . ഒരു കറുത്ത തുണി കാറ്റില്‍ പറന്നു വന്ന് ഒന്നാമത്തെ രക്തസാക്ഷിയുടെ മുഖത്തു വീണു .
പിന്‍ ഭിത്തിയിലെ ത്രാസ് അപ്രത്യക്ഷമായിരിക്കുന്നു.
ഹര്‍ഷോന്മാദനായി രണ്ടാമത്തെ രക്തസാക്ഷി യമധര്‍മ്മന്റെ അടുക്കലേക്കു ചെന്നു .പുരസ്കാരദാനം നടക്കുന്നതിനു മുന്‍പ് തന്നെ വേദിയുടെ ഇടതു ഭാഗത്ത്‌ വെച്ചിരിക്കുന്ന ഫോണ്‍ ശബ്ദിച്ചു.
സുത്രധാരന്‍ ഓടി ചെന്ന് റിസീവര്‍ എടുത്തു. ടെലിഫോണ്‍ സംഭാഷണം പുരോഗമിക്കുന്നതിനോടൊപ്പം സുത്രധാരന്റെ മുഖത്ത് വിരിയുന്ന സന്തോഷവും പുരോഗമിക്കുന്നു. സംഭാഷണം അവസാനിച്ചപ്പോള്‍ റിസീവര്‍ യഥാസ്ഥാനത്തു വെയ്കുവാന്‍ ശ്രദ്ധിക്കാതെ സുത്രധാരന്‍ , പുരസ്കാരദാനം കഴിഞ്ഞു മടങ്ങുവാനൊരുങ്ങുന്ന യമധര്‍മ്മന്റെ അടുത്തേക്ക് ഓടി കൊണ്ട് പറഞ്ഞു .
"പ്രഭോ, ഭൂമിയിലെ മുഴുവന്‍ പുരസ്കാരങ്ങളും നിര്‍ണ്ണയിക്കുവാനുള്ള സമിതിയുടെ തലവനായി അങ്ങയെ നിയോഗിച്ചിരിക്കുന്നു "
ഭൂമി നിലവിളിച്ചു .മഴത്തുള്ളികള്‍ അവളുടെ കണ്ണീരിനു മുമ്പില്‍ സ്തബ്ധരായി.
യമധര്‍മ്മന്റെ മുഖത്ത് വിവരണാതീതമായ ഉന്മാദം .
"ഭൂമിയില്‍ ഇനി മത്സരങ്ങള്‍ക്ക് പ്രസക്തി ഇല്ലാതായിരിക്കുന്നു. " സുത്രധാരന്‍ സ്വന്തം ഇരിപ്പിടത്തേക്ക് മടങ്ങി.
യമധര്‍മ്മന്‍ തന്റെ വാഹനത്തില്‍ കയറി , ഭൂമിയിലേക്ക്‌ യാത്രതിരിച്ചപ്പോള്‍ വേദിയിലെ വിളക്കുകള്‍ അണയുകയുകയും മത്സരം അവസാനിച്ചതറിയിച്ചുകൊണ്ട് പെരുമ്പറകള്‍ ശബ്ദിക്കുകയും ചെയ്തു. എന്നാല്‍ പെരുമ്പറകളുടെ ശബ്ദത്തെ നിഷ്പ്രഭമാക്കികൊണ്ട് യമധര്‍മ്മന്റെ മഹിഷം ഉറക്കെ ഉറക്കെ മുക്രയിട്ടു കൊണ്ടിരുന്നു .


*



4.തീര്‍പ്പ്‌

 
അയാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ദിവസമാണിന്ന് .
വീടിന്റെ രണ്ടാമത്തെ നിലയിലുള്ള എഴുത്തുമുറിയായി ഉപയോഗിച്ചിരുന്ന ഭാഗത്ത് ഇട്ടിരുന്ന ചാരുകസാലയില്‍ മര്‍ന്നിരുന്ന് അയാള്‍ നേവീകട്ട് സിഗാറിനു തീകൊളുത്തി.. ഊതി പറത്തിയ പുക വൃത്താകൃതി കൈവരിച്ചു കൊണ്ടിരുന്നു. .
തീരുമാനം നടപ്പിലാക്കുവാനുള്ള എല്ലാ കാര്യങ്ങളും നീക്കി കഴിഞ്ഞു .
വളരെ മുമ്പു തന്നെ തീയതി തീരുമാനിച്ചതിനാല്‍ ആവശ്യത്തിനു സമയം കിട്ടിയിരുന്നു.ധൃതി പിടിച്ച് ഒന്നും ചെയ്യുന്നത് ഇഷ്ടവുമല്ല , ശരിയുമല്ല..
അവള്‍ക്കും മക്കള്‍ക്കുമുള്ളത് വില്‍പത്രത്തില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട് . അവരുടെ ഒരു കാര്യത്തിനും തടസ്സമുണ്ടാകാതിരിക്കുവാന്‍ പ്രത്യേക ശ്രദ്ധ വെച്ചിട്ടുണ്ട്. ഷെല്‍ഫിലെ പുസ്തകങ്ങള്‍ സ്ക്കൂള്‍ ഗ്രന്ഥശാലയ്ക്കുള്ളതാണ്.
ഉറ്റമിത്രങ്ങളായവരെ എല്ലാം കഴിഞ്ഞ ദിവസങ്ങളിലായി സന്ദര്‍ശിക്കുകയും അവരോടൊക്കെ ഒരുപാടു നേരം സംസാരിക്കുകയും ഭാവുകങ്ങള്‍ നേരുകയും ചെയ്തു.
പാര്‍ട്ടി ഓഫീസില്‍ വളരെ കാലത്തിനുശേഷം എത്തിയപ്പോള്‍ പഴയ സഖാക്കള്‍ക്ക് കൗതുകം തോന്നിയിരുന്നു . കുറേനേരം അവിടെ ചിലവഴിക്കുകയും പഴയ സമരങ്ങളുടേയും ഒളിവുജീവിതത്തെയും കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കുകയും ചെയ്തു. പുതിയവര്‍ തന്നെ ശ്രദ്ധിച്ചതേ ഇല്ല. അവര്‍ പുതിയ ഏതോ ജാഥയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. ഫണ്ടിലേക്ക് ചെറുതല്ലാത്ത തുക സംഭാവനയും നല്‍കിയാണ് മടങ്ങിയത്.
ഇനി ഒന്നും ചെയ്യാനില്ലാത്തതിനാലല്ല , ചെയ്യാനാവാത്തതിനാലാണ് പോവുന്നത്. ഉറ്റവരും ഉടയവരും ഇല്ലാത്തതിനാലോ അഗാധമായ ദുഖമുള്ളതിനാലോ താത്പര്യങ്ങള്‍ നഷ്ടമായതിനാലോ മാറാ വ്യാധികളുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നതിനാലോ അല്ല ഇങ്ങനെ തീരുമാനിച്ചത്.
ഇക്കാലമത്രയും നീണ്ട ജീവിതത്തില്‍ പലതും സ്വന്തം തീരുമാന പ്രകാരമല്ല നടന്നത്. ഇക്കാര്യത്തിലെങ്കിലും സ്വന്തം തീരുമാനം നടത്തണം.
പുകഞ്ഞു തീര്‍ന്ന സിഗററ്റിന്റെ കുറ്റി ചാരപ്പാത്രത്തിലിട്ട് അയാള്‍ എഴുന്നേറ്റു.
എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയംതന്നെ വേണമെന്ന് നേരത്തെ നിശ്ചയിച്ചതാണ് . ഒരു കുറിപ്പു കൂടി എഴുതണം . അയാള്‍ കടലാസ്സും പേനയുമെടുത്തു .
ഉറങ്ങിക്കിടക്കുന്ന ഭാര്യയേയോ മക്കളേയോ അതോ സുഹൃത്തുക്കളെയോ ആരെയാണ് അഭിസംബോധന ചെയ്യണമെന്ന കാര്യത്തില്‍ അയാള്‍ക്ക് വ്യക്തത വന്നില്ല . ഒടുവില്‍ എല്ലാവര്‍ക്കുമായി ഇങ്ങനെ കുറിച്ചു .
"രക്തം വാര്‍ന്നൊലിച്ച് മരിച്ച നിലയില്‍ എന്നെ കാണേണ്ടി വരുന്നതില്‍ നിങ്ങള്‍ക്ക് ദുഖമുണ്ടാകാം . സ്വയം പരിത്യജിച്ച ജീവനെ ഓര്‍ത്ത് വേദനിക്കേണ്ടതില്ല . കടമകള്‍ , അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ , അവ നിറവേറ്റിതന്നെയാണ് ഞാന്‍ മടങ്ങുന്നത് . മധുരതരമായിട്ടാണ് ഞാന്‍ ജീവിതത്തെ കണ്ടത് . അര്‍ദ്ധ വിരാമം എന്റെ തന്നെ തീരുമാനത്താല്‍ ഉണ്ടാകുന്നതുമാണ് . മടുപ്പുകൊണ്ടല്ല ഞാന്‍ അവസാനിപ്പിക്കുന്നത് .ഒരുവന്റെ ജീവിതത്തില്‍ ദുഖങ്ങള്‍ വരാതിരിക്കില്ല . വരാനിരിക്കുന്ന സന്താപങ്ങളെ അഭിമുഖീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . ഇത് നല്ല സമയമാണ് . ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹവും സുഖവും അംഗീകാരവും നാളെ ഇല്ലാതെ വരും . അത് കാത്തുനില്‍ക്കാതെ ഞാന്‍ പോകുകയാണ് . രക്തം തീരെയില്ലാത്ത മൃതദേഹം മെഡിക്കല്‍ കോളേജുകാര്‍ക്ക് ആവശ്യമുണ്ടങ്കില്‍ മാത്രം അവര്‍ക്കു നല്‍കുക . ഉദകക്രിയകള്‍ക്ക് എന്റെ ശരീരത്തെ വിട്ടു കൊടുക്കരുത് . എന്റെ പാര്‍ട്ടിയില്‍പ്പെട്ട ആരെങ്കിലും പതാക പുതപ്പിക്കുവാന്‍ മുന്നോട്ടു വന്നാല്‍ അവരെ തടയരുത് . ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള ചുവര്‍പരസ്യങ്ങളും പുഷ്പചക്രങ്ങളും പൊതുപ്രദര്‍ശനവും അനുശോചന സമ്മേളനവും ദയവായി ഒഴിവാക്കണം . എല്ലാവര്‍ക്കും ഞാനിനി നന്മയോ ഭാവുകമോ നേരേണ്ടതില്ലല്ലോ .. “

കുറിപ്പിന്റെ അവസാനം ഒപ്പിട്ടശേഷം അത് ചെറുമേശയുടെ പുറത്തു വെച്ച് അയാള്‍ എഴുന്നേറ്റു .
അലമാര തുറന്ന് ഷീവാസ് റീഗലിന്റെ കുപ്പി പുറത്തെടുത്തു .
തണുത്ത സോഡാ മദ്യത്തിനു മുകളിലേക്കു പകരുമ്പോള്‍ അയാള്‍ ഭാര്യയുടെ മുഖം ഓര്‍ത്തു . മദ്യത്തിന്റെയും പുകവലിയുടേയും ഉപയോഗം കൂടി വരുന്നു എന്നാണവളുടെ പരാതി . കരള്‍ രോഗവും അര്‍ബ്ബുദവും വരുമത്രേ .
ഇനിയെന്തു വരാന്‍ ..
ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും ക്രമങ്ങള്‍ തെറ്റി തുടങ്ങിയിരുന്നു . .
പാര്‍ട്ടിയും എഴുത്തും എല്ലാം നേരത്തെ തന്നെ വിട്ടു .
ഇനിയെന്തിനു പാര്‍ട്ടിയും എഴുത്തും ...
ഉഷ്ണം തോന്നിയതിനാല്‍ അയാള്‍ പങ്ക ഓണ്‍ചെയ്തു . മുറിയിലെ പങ്കയുടെ മുരളിച്ച അലോസരപ്പെടുത്തുവാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി . അതു ശരിയാക്കണമെന്ന് വിചാരിച്ചിരുന്നതാണ് . ഇതുവരെ സാധിച്ചില്ല . ഇനിയിപ്പോള്‍ അതിനു സമയവുമില്ല . ഏറിയാല്‍ കുറേ മണിക്കൂര്‍ കൂടി മാത്രം .. .
അലമാരയില്‍ നിന്നെടുത്ത ബ്ലേഡുമായി അയാള്‍ ചാരുകസാരയിലിരുന്നു .
കസാരയുടെ ഇടതുഭാഗത്ത് നേരത്തെ തന്നെ വെള്ളം നിറച്ച പാത്രം കരുതിയിരുന്നു . സ്നേഹത്തോടെ അയാള്‍ തന്റെ ഇടത്തെ കണങ്കൈയ്യിലെ രക്തവാഹിനികളുടെ ഉപരിതലത്തില്‍ ചുംബിച്ച ശേഷം ബ്ലേഡിനാല്‍ അവയെ ഛേദിച്ചു.
ചുടുരക്തം ഒഴുകി തുടങ്ങി ….
വെള്ളം നിറച്ച പാത്രത്തിലേക്ക് ഇടതുകൈ താഴ്ത്തിവെച്ച ശേഷം അയാള്‍ അടുത്ത നേവി കട്ടിന് തീ കൊളുത്തി .
അവള്‍ ഇപ്പോള്‍ സുഖസുഷുപ്തിയിലായിരിക്കും .
ഈയടുത്ത സമയത്ത് സുഹൃത്തുക്കളെ നേരില്‍ സന്ദര്‍ശിച്ചത് അവളറിഞ്ഞിരുന്നു . ആരാണെന്നറിയില്ല , അവരിലൊരാള്‍ പിരിയാന്‍ നേരം ഞാന്‍ പറഞ്ഞത വാക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടന്നും ഒരു ആത്മഹത്യാപരമായ ആശയ രൂപീകരണത്തിന്റെ ലാഞ്ചന അതിലില്ലേ എന്ന് അവളോട് സന്ദേഹിക്കുകയും ചെയ്തത്ര .
വള്‍ ഒരു പാവമാണ്. കാല്‍ നൂറ്റാണ്ടുകാലത്തെ ഒരുമിച്ചുള്ള ജീവിതത്തില്‍ അവളുടെ മുഖം എന്നും ഓര്‍മ്മപ്പെടുത്തുന്ന സത്യമാണത്. എന്റെ യാത്ര അവളെ നന്നായി വേദനിപ്പിക്കും . ഒരു കണക്കിന് നഷ്ടപ്പെടുന്നത് അവള്‍ക്കാണല്ലോ . അവളെ പിരിയുവാന്‍ ഇഷ്ടമുണ്ടായിട്ടല്ല . പക്ഷേ .....
സിഗറിന്റെ പുകയെ പങ്ക മുറിയിലാകെ വ്യാപിപ്പിക്കുന്നു .
പാത്രത്തിലെ വെള്ളത്തിന് കടുത്ത ചുമപ്പ് .
തന്റെ മരണത്തിന് അവളൊരു ഹേതുവായിരുന്നു എന്ന് പലരും നാളെ വിചാരിച്ചേക്കാം . സത്യം ആരും അറിയാതെ പോകരുതല്ലോ. താനെഴുതിയ കുറിപ്പില്‍ അതേപ്പറ്റി ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്ന കാര്യം പെട്ടെന്ന് അയാള്‍ ഓര്‍ത്തു .
എരിയുന്ന സിഗററ്റ് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ എഴുന്നേറ്റു. കണങ്കൈയ്യില്‍ നിന്നും ഒഴുകുന്ന ചോര അയാളുടെ വസ്ത്രത്തിലും മുറിയിലും വീണു .
അടച്ചുവെയ്ക്കാതിരുന്ന ഷീവാസ് റീഗലിന്റെ മുകളില്‍ അയാള്‍ ഇടതു കൈവെച്ചു. മദ്യത്തിലേക്ക് ചോര തുള്ളി തുള്ളിയായി ലയിച്ചു ചേരുന്നു. പാനപാത്രത്തിലേക്കു പകര്‍ന്ന ലായനി അയാള്‍ ഒറ്റവലിക്ക് അകത്താക്കി . ചെറിയ ചവര്‍പ്പുരസം . മദ്യത്തില്‍ ചോരയൊഴിച്ചു കുടിക്കുന്നതാണ് നല്ലതെന്ന് അയാള്‍ക്കു തോന്നി.
കുറിപ്പെഴുതിയ കടലാസ്സില്‍ അയാള്‍ ഇതുകൂടി എഴുതി ചേര്‍ത്തു.
". എന്റെ മരണം ഒഴിവാക്കുവാനുള്ള പാഴ്ശ്രമങ്ങള്‍ എന്റെ ഭാര്യ പലതവണ നടത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്തേ മതിയാകൂ എന്ന അദമ്യമായ എന്റെ അഭിലാഷത്തിന്റെ പര്യവസാനമാണ പ്രവര്‍ത്തി . ദയവായി എന്റെ മരണത്തെപ്പറ്റി കിംവദന്തികള്‍ പരത്താതിരിക്കൂ
കടലാസ്സില്‍ ചോര പടര്‍ന്നിരുന്നു. അത് പഴയ സ്ഥലത്തു നിക്ഷേപിച്ചശേഷം അയാള്‍ ചാരുകസേരയിലേക്കു മടങ്ങുകയും ഇടതുകൈ പാത്രത്തില്‍ വീണ്ടും നിക്ഷേപിക്കുകയും ചെയ്തു.
വിശ്വാസത്തിന്റെ നഷ്ടം അപകടസൂചനകള്‍ കാണിക്കുമോ . എന്തിനയാണ് വിശ്വസിക്കേണ്ടത് ? എന്തിലാണ് പ്രതീക്ഷ അര്‍പ്പിക്കേണ്ടത് ?
പകട സൂചനകള്‍ കൂടുന്നുവെന്നും ഡോക്ടറെ കാണുവാന്‍ ചെല്ലണമെന്നും പലതവണ അവള്‍ നിര്‍ബന്ധിച്ചതാണ്. അവളുടെ ആകുലതകള്‍ ഇന്ന് സത്യമായി തീരുകയാണ് . ഇന്ന് അവസാനിക്കുകയുമാണ് . . ഇത് ശരിയായ തീരുമാനമാണ്. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത സമയത്തിനു മുമ്പുതന്നെ എല്ലാം അവസാനിപ്പിക്കുവാന്‍ കഴിയുന്നല്ലോ .
ചോരയും വെള്ളവും കലര്‍ന്ന ലായനി പാത്രം നിറഞ്ഞുകവിഞ്ഞു . ചെറിയ തളര്‍ച്ച തോന്നുന്നു . വേദന തോന്നുന്നതേയില്ല .
മക്കള്‍ നല്ലനിലയില്‍ തന്നെ കഴിയും . അവര്‍ക്ക് നല്ല വിദ്യാഭ്യാസവും സ്നേഹവും കരുതലും നല്‍കിയിട്ടുണ്ട് . മകളും ഭര്‍ത്താവും ഇടയ്ക്കിടെ വരുമായിരിക്കും . അമ്മയുടേയും സഹോദരന്റെയും കാര്യങ്ങളില്‍ മകള്‍ക്കൊരു ശ്രദ്ധ ഉണ്ടാകുമായിരിക്കും.
പൂമുഖത്തോ സ്വീകരണമുറിയിലോ മാലയിട്ട് ഫോട്ടോ വെയ്ക്കരുതെന്ന് മകനോട് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു . മകന്റെ വിവാഹത്തിന് അവള്‍ ഭിത്തിയില്‍ തൂക്കിയ മാലയിട്ട ഫോട്ടോയില്‍ നോക്കി അനുഗ്രഹം വാങ്ങുന്നതിനേപ്പറ്റി ചിന്തിക്കുന്നതു തന്നെ എനിക്ക് ഇഷ്ടമില്ല .
വളര്‍ന്നു വരുന്ന ക്ഷീണത്തിനിടയിലൂടെ അയാള്‍ ലാപ്ടോപ് തുറന്നു. നാലായിരത്തിലധികം വരുന്ന മുഖപുസ്തകസുഹൃത്തുകള്‍ക്ക് ഒരു വിടവാങ്ങല്‍ സന്ദേശം പ്രധാന താളില്‍ കുറിച്ചു . മുമ്പ് സജീവമായിരുന്നെങ്കിലും കുറെ നാളുകളായി പൊതുമാദ്ധ്യമങ്ങളില്‍ കയറാറുപോലുമില്ല . എങ്കിലും ഒരിക്കലും തിരിച്ചുവരാത്ത യാത്രയ്ക്കു മുമ്പ് അക്കാര്യം അവരെ അറിയിക്കേണ്ടത് കേവല മര്യാദയല്ലേ .
സഹപ്രവര്‍ത്തകര്‍ക്കുള്ള യാത്രാമൊഴി ഈമെയില്‍ വഴിയും നല്‍കിയ ശേഷം അയാള്‍ ലാപ്ടോപ് അടച്ചു.
രീരത്തിന്റെ ഭാരം കുറഞ്ഞുവരുന്നു. സുഷിരങ്ങള്‍ കുറഞ്ഞതും സ്‌ഫടികമായി തീര്‍ത്തതുമായ തറയോടുകളില്‍കൂടി രക്തം ഒഴുകി തുടങ്ങിയിരുന്നു . അയാള്‍ക്ക് കവിത കേള്‍ക്കണമെന്നു തോന്നി .ചോര ചാറി ചുകപ്പിച്ച പനിനീര്‍ പൂവുകള്‍ ചൂടാത്തതിന്റെ ദുഖം അയാളുടെ കാതുകളില്‍ ഇരമ്പി.
ഈര്‍പ്പം നഷ്ടമായ ചര്‍മ്മം പുറകോട്ടു വലിഞ്ഞു തുടങ്ങി . നഖവും മുടിയും നീണ്ടുവരുന്നതായി അയാള്‍ക്കു തോന്നി .അന്നനാളത്തിലെ സൂക്ഷ്മ ജീവികളുടെ ചലനത്തിന്റെ ശബ്ദം അയാള്‍ കേട്ടു.
അവളെ കാണമെന്ന് അയാള്‍ക്കപ്പോള്‍ തോന്നി .ചോരത്തുള്ളികളുടെ അകമ്പടിയോടെ ബലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാംസപേശികളുടെ സഹായത്താല്‍ അയാള്‍ പടിയിറങ്ങി കിടപ്പു മുറിയിലേക്കു പോയി .
വൈദ്യുത വിളക്കിന്റെ പ്രകാശത്തില്‍ , ഉറങ്ങിക്കിടക്കുന്ന അവളുടെ പ്രശാന്തമായ മുഖം അയാള്‍ കണ്ടു .
സ്വയംവധത്തിന്റെ നിരര്‍ത്ഥകമായ അവസാന നിമിഷങ്ങളില്‍ അയാളുടെ തലച്ചോറിലെ കോശങ്ങള്‍ ജീവവായുവിനായി വെപ്രാളപ്പെട്ടു .
നാഡികള്‍ ദിശതെറ്റി നട്ടെല്ലിലേക്ക് സംജ്ഞകള്‍ നല്‍കി തുടങ്ങി .
അവളുടെ ശരീരത്തിലേക്കു വീണപ്പോഴേയ്ക്കും അയാളുടെ ജീവന്‍ വിട്ടകന്നിരുന്നു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അവളുടെ ശരീരത്തിലേക്കു അയാളുടെ ശരീരത്തില്‍ നിന്നും ദ്രവരൂപത്തിലുള്ള വിസര്‍ജ്ജ്യങ്ങള്‍ തെറിച്ചു വീണു. അയാളുടെ അന്നനാളത്തിലെ സൂക്ഷ്മ ജീവികള്‍ അവളുടെ ദേഹത്ത് ഇഴഞ്ഞു തുടങ്ങി @


                                        മുകുളം മാസിക മലപ്പുറം 2017 ഓണപ്പതിപ്പ്


5.രാജ്യദ്രോഹി



മഹാപുരോഹിതന്റെയും മൂപ്പന്‍മാരുടെയും ശാസ്ത്രിമാരുടെയും അവരുടെ അനുചരവൃന്ദങ്ങളുടെയും ആക്രോശങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയിലൂടെ പടയാളികള്‍ അയാളെ ന്യായാലയത്തിലെത്തിച്ചു. വഴിയിലെല്ലായിടത്തും നിന്നും അയാള്‍ക്കെതിരെ കല്ലേറുകള്‍ ഉണ്ടായിരുന്നു.
മൂര്‍ച്ചയേറിയ വാക്കുകളും കല്ലുകളും അയാളുടെ ശരീരത്തില്‍ മുറിവുണ്ടാക്കിയിരുന്നു.
ചോരവാര്‍ന്നൊലിക്കുന്ന നിലയിലാണ് അയാള്‍ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തപ്പെട്ടത്.
അയാളുടെ താടിരോമങ്ങളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്.അയാളുടെ ഇടത്തെ കണ്ണിന്റെ താഴെ ആരോ കാര്‍ക്കിച്ചതുപ്പല്‍ പറ്റിയിരിക്കുന്നു .നൈര്‍മ്മല്യവും നിശ്ചയദാര്‍ഢ്യവും കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
എല്ലായിടങ്ങളിലും ക്യാമറകളും പ്രഗത്ഭരായ പ്രവര്‍ത്തകരേയും സംപ്രേക്ഷണത്തിനായി വിവിധ സ്ഥാപനങ്ങള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
വര്‍ണ്ണശബളമായി അണി‍ഞ്ഞൊരുങ്ങി പ്രവിശ്യാധികാരി കൂടിയായ ന്യായാധിപന്‍ എഴുന്നള്ളി .അവിടെ കൂടിനിന്നിരുന്നവര്‍ ആരവങ്ങളുതിര്‍ത്തു. ന്യായവാദികള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു .
ഇരുകൈകളും കൂപ്പി അദ്ദേഹം ന്യായാധിപന്റെ കസാലയില്‍ അമര്‍ന്നിരുന്നു. പെട്ടെന്ന് അവിടെമാകെ നിശ്ശബ്ദത പടര്‍ന്നു.
ാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ട് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന ചെറുപ്പക്കാരനെ ന്യായാധിപന്‍ സൂക്ഷിച്ചു നോക്കി. അയാളുടെ ശരീരത്തിലെ മുറിവുകളിലൂടെ കോടതി മുറിയിലേക്ക് ഒഴുകുന്ന ചോര കണ്ട് വിഷാദഭരിതനായ അദ്ദേഹം ഭിഷഗ്വരനെ വിളിക്കുവാന്‍ പടയാളികളോട് ആജ്ഞാപിച്ചു.
ഉത്തരവ് അനുസരിക്കുവാന്‍ തുടങ്ങിയ പടയാളികളെ ന്യായവാദികള്‍ തടഞ്ഞു .
"ഇവന്‍ രാജ്യദ്രോഹിയാണ്. ദൈവത്തിനേയും സമ്രാട്ടിനേയും അപകീര്‍ത്തിപ്പെടുത്തുന്ന ഇവന് വധശിക്ഷയാണു നല്‍കേണ്ടത്, ചികിത്സയല്ല " അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു .
വിചാരണയ്ക്കു ശേഷമാണ് ശിക്ഷാവിധി . അതുവരെ ആരേയും കുറ്റവാളിയായി കാണാനാവില്ല . “ ന്യായാധിപന്‍ നിലപാട് വ്യക്തമാക്കി.
അതു പറ്റില്ല . ഇവന്‍ നമ്മുടെ നീതി ശാസ്ത്രങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരു നില്‍ക്കുന്നവനാണ് .ദേശവഞ്ചകരോട് അലിവു കാട്ടുവാന്‍ പാടില്ല ..വെളുത്തു നീണ്ട താടി തടവി മഹാപുരോഹിതന്‍ പറ‍ഞ്ഞു .
"ശരിയാണ് .. ശരിയാണ് "എന്ന് ശാസ്ത്രികള്‍ ഉറക്കെ പറ‍ഞ്ഞു .
മൂപ്പന്‍മാര്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു .
സമ്രാട്ടിനെതിരായി അയാള്‍ നടത്തിയ പ്രസംഗത്തിന്റെ ചലനദൃശ്യങ്ങള്‍ ചാനലുകള്‍ അപ്പപ്പോള്‍ കാണിച്ചു തുടങ്ങി . ഇരുകൈകളും ഉയര്‍ത്തിയാണ് അയാള്‍ സംസാരിക്കുന്നത് .
പുറത്തുനിന്ന് മനുഷ്യന്റെ അകത്തേക്കു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാന്‍ കഴിയില്ല.മനുഷ്യനില്‍ നിന്നും പുറപ്പെടുന്നതത്രേ അവനെ അശുദ്ധമാക്കുന്നത് … "
അയാളുടെ ശരീരത്തില്‍ നിന്നൊഴുകുന്ന ചോരയിലേക്ക് ചാനല്‍ ക്യാമറകള്‍ തിരിയുവാന്‍ തുടങ്ങിയപ്പോഴേയ്ക്കും മഹാപുരോഹിതന്റെ അംശവടി ഉയര്‍ന്നതിനാല്‍ അവര്‍ ക്യാമറയുടെ കണ്ണടച്ചു .
മടക്കി അയയ്ക്കപ്പെട്ട പടയാളികള്‍ ന്യായാധിപനെ വണങ്ങി. അനുസരണക്കേടിന്റെ ദുഖം അവരുടെ മുഖത്തുണ്ട്.
"എന്റെ ഉത്തരവു പാലിക്കുവാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥരാണ് . ഭിഷഗ്വരനെ ഉടന്‍ വിളിച്ചുകൊണ്ടു വരൂ .” ന്യായാധിപന്‍ കര്‍ശനമായി പറ‍ഞ്ഞു.
ന്യായവാദികള്‍ കോടതി മുറിയില്‍ ആക്രോശിച്ചു.
നീതി മറക്കുന്ന നീതിപീഠമെന്ന് ശാസ്ത്രികള്‍ അലമുറയിട്ടു .
മൂപ്പന്‍മാര്‍ എഴുന്നേറ്റുനിന്ന് കൂവി . .
ന്യായവാദികളില്‍ ചിലര്‍ പ്രതിക്കൂട്ടിലേക്ക് പാഞ്ഞടുത്തു . അവര്‍ അയാളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. താഴെവീണ അയാളുടെ മുഖത്ത് അവരിലൊരാള്‍ ലാടം തറച്ച പാപ്പാസുകൊണ്ട് ചവിട്ടി.
്യായാധിപന്‍ എഴുന്നേറ്റുനിന്ന് എല്ലാവരോടും ശാന്തരാകുവാന്‍ അഭ്യര്‍ത്ഥിച്ചു. എഴുന്നേറ്റുനിന്നപ്പോള്‍ ഇരിപ്പിടത്തിനു പിറകില്‍ ഉറപ്പിച്ചിരുന്ന നീതിദേവതയുടെ ത്രാസ്സ് ഉലഞ്ഞ് അദ്ദേഹത്തിന്റെ തലയില്‍ ഇടിച്ചു . അതുകണ്ട മഹാപുരോഹിതന്‍ അംശവടി ഉയര്‍ത്തികാട്ടി ആളുകളെ ശാന്തരാക്കി .
ടപടികള്‍ കുറേസമയം കഴിഞ്ഞാണ് പുനരാരംഭിച്ചത് . ത്രയുംനേരം അയാള്‍ പ്രതിക്കൂട്ടില്‍ കിടന്നു . ന്യായാധിപന്റെ കരുണയില്‍ അയാള്‍ക്ക് ഇരിക്കുവാനുള്ള അനുവാദം കിട്ടി.
മഹാപുരോഹിതന്‍ കുറ്റപത്രം വായിച്ചു.
ഇവന്‍ ഞങ്ങളുടെ ജാതിയെ വഴിതെറ്റിക്കുകയും താനാണ് രാജാവെന്നു പറ‍ഞ്ഞ് സമ്രാട്ടിന് കരം കൊടുക്കുന്നതിനെ വിലക്കുകയും ചെയ്തതായി ഞങ്ങള്‍ കണ്ടു . ദേവാലയത്തോടു ചേര്‍ന്നുള്ള പാഠശാലയില്‍ ഹീനജാതിക്കാരെക്കൂടി പഠിപ്പിക്കണമെന്നു ആവശ്യപ്പെടുന്നു . ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി പ്രസംഗിക്കുന്നു . വിശപ്പിന് പരിഹാരമുണ്ടാക്കണമെന്നു പറയുന്നു . നാടെങ്ങും നടന്ന് ജനത്തെ സമ്രാട്ടിന്റെ ഭരണത്തിനെതിരെ - രാജ്യത്തിനെതിരെ തിരിക്കുന്നു . പാഠശാല ദേശവിരുദ്ധരുടെ താവളമാക്കിയത് ഇവനാണ്..”
l ചാനലില്‍ അയാളെ പടയാളികള്‍ പിടികൂടിയതിന്റെ ദൃശ്യങ്ങള്‍ . മഹാപുരോഹിതന്റെയും മൂപ്പന്‍മാരുടെയും ശാസ്ത്രിമാരുടെയും വലിയൊരു പുരുഷാരത്തിന്റെ അകമ്പടിയോടും കൂടിയാണ് പടയാളികള്‍ അയാളെ ബലമായി ബന്ധിച്ചത് .
ഒരു കള്ളനു നേരേ എന്ന പോലെ നിങ്ങള്‍ എന്നെ പിടിക്കുവാന്‍ വാളുകളും വടികളുമായി വന്നിരിക്കുന്നു .ഞാന്‍ ദിവസവും ഉപദേശിച്ചുകൊണ്ട് ദേവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല "
മഹാപുരോഹിതന്‍മാരും ശാസ്ത്രികളും മൂപ്പന്‍മാരും അയാള്‍ക്കെതിരെയുള്ള കള്ളസാക്ഷ്യം അന്വേഷിച്ചു. കള്ളസാക്ഷികള്‍ പലരും വന്നെങ്കിലും യാതൊന്നും കണ്ടത്താനായില്ല .ടുവില്‍ വന്ന രണ്ടുപേര്‍ ഇങ്ങനെ ബോധിപ്പിച്ചു.
ദൈവമന്ദിരം പൊളിച്ച് മൂന്നു ദിവസം കൊണ്ട് വീണ്ടും പണിയുവാന്‍ കഴിയുമെന്ന് ഇവന്‍ പറ‍ഞ്ഞു "
അപ്പോള്‍ അവര്‍ അയാളുടെ മുഖത്തു തുപ്പി , യാളെ മുഷ്ടിചുരുട്ടി ഇടിച്ചു . ചിലര്‍ അയാളുടെ ചെകിട്ടത്തടിച്ചു .

അവിടെ ഉണ്ടായിരുന്ന അയാളുടെ സഹപാഠിയോട് ദേവാലയത്തിലെ വേലക്കാരി അയാളെപ്പറ്റി തിരക്കി .
നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല " സഹപാഠി പറഞ്ഞു.
മൂപ്പന്‍മാര്‍ സഹപാഠിയോട് അയാളുടെ പ്പറ്റി അന്വേഷിച്ചു
ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല " സഹപാഠി രണ്ടാമതും സത്യം ചെയ്തു പറഞ്ഞു.
അല്പനേരത്തിനു ശേഷം ശാസ്ത്രികള്‍ സഹപാഠിയുടെ അടുത്തു വന്നു പറഞ്ഞു.
തീര്‍ച്ചയായും നീയും അയാളുടെ കൂട്ടത്തിലുള്ളവനാകുന്നു. നിന്റെ ഉച്ചാരണം തന്നെ നിന്നെ വെളിവാക്കുന്നുവല്ലോ "
അപ്പോള്‍ അവന്‍ " ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല " എന്നു ശപിക്കുവാനും സത്യം ചെയ്യുവാനും തുടങ്ങി .
കോഴികൂവുന്നതിന്റെ ദൃശ്യത്തിനു ശേഷം ടി.വി.ചാനലുകളില്‍ കോടതി മുറി കാണിച്ചു തുടങ്ങി .
ഇളം കാറ്റില്‍ നീതിദേവതയുടെ മുഖം മറച്ച കറുത്ത തുണി പറക്കുന്നു. ന്യായാധിപന്‍ നിയമപുസ്തകത്തില്‍ കണ്ണോടിക്കുന്നു . മഹാപുരോഹിതനും മറ്റുള്ളവരും പരസ്പരം കുശുകുശുക്കുന്നു.
പ്രാര്‍ത്ഥനാനിരതനായി കൂട്ടിലിരുന്ന അയാളോട് ന്യായാധിപന്‍ കുറ്റപത്രത്തെപ്പറ്റി ചോദിച്ചു.
വളരെപ്രയാസപ്പെട്ട് എഴുന്നേറ്റു നിന്ന ശേഷം അയാള്‍ പറ‍ഞ്ഞു .
" ദരിദ്രരേയും കര്‍ഷകരേയും ഹീന ജാതിക്കാരേയും പറ്റി ഞാന്‍ പറ‍ഞ്ഞു . ഇത് അവരുടെ കൂടി രാജ്യമാണ്. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്‍മാരാണ്. ഒരാളിന്റെയോ ഒരുകൂട്ടം ആളുകളുടേയോ അഭിപ്രായങ്ങളെ മറ്റൊരാളുമേല്‍ അടിച്ചേല്‍പ്പിക്കരുത് എന്നാണു ഞാന്‍ പറഞ്ഞിട്ടുള്ളത് . സമ്രാട്ടിനു നികുതി നല്‍കരുതെന്നല്ല . ദൈവത്തിനുള്ളത് ദൈവത്തിനും സമ്രാട്ടിനുള്ളത് സമ്രാട്ടിനും എന്നാണ് ഞാന്‍ പറഞ്ഞത് .”
തന്നില്‍ തന്നെ ഭിന്നിച്ച രാജ്യങ്ങളെല്ലാം ശൂന്യമായിപ്പോകും . തന്നില്‍ത്തന്നെ ഭിന്നിച്ച വീടുകളെല്ലാം വീണുപോകും "
ാരീരികമായ അവശതകളെ അവഗണിച്ച അയാളുടെ സംഭാഷണം പ്രശാന്തത നിറഞ്ഞതായിരുന്നു .

"രാജ്യദ്രോഹം കോടതിയിലും ആവര്‍ത്തിക്കുന്നു. വിചാരണ മതിയാക്കൂ .. അവനെ കൊല്ലാന്‍ വിധിക്കൂ ….. “
അംശവടി ഉയര്‍ത്തിക്കാട്ടി മഹാപുരോഹിതന്‍ ആക്രോശിച്ചു.
"അവനെ കൊല്ലാന്‍ വിധിക്കൂ ..കൊല്ലാന്‍ വിധിക്കൂ "എന്ന് ശാസ്ത്രികള്‍ ഉച്ചത്തില്‍ പറ‍ഞ്ഞു .
മൂപ്പന്‍മാര്‍ എഴുന്നേറ്റുനിന്ന് അട്ടഹസിച്ചു.
ന്യായവാദിപരിഷകള്‍ പ്രതികൂട്ടിലേക്ക് ഇരച്ചുകയറി . കൂടിന്റെ തടിയഴികള്‍ വലിച്ചൂരി അവര്‍ അവനെ മര്‍ദ്ദിച്ചു. അവരിലൊരാള്‍ വീണുപോയ അവന്റെ താടിരോമങ്ങള്‍ വലിച്ചു പറിച്ചു .പ്രഞ്ജ നഷ്ടപ്പെട്ടുപോകുന്ന അയാളുടെ നെഞ്ചത്ത് അവര്‍ താണ്ഡവനൃത്തം ചവിട്ടി.
പടയാളികള്‍ ന്യായവാദികളെ പിടിച്ചു മാറ്റി.
രോഷാകുലനായിട്ടും സമനില കൈവിടാതെ ന്യായാധിപന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
ഞാന്‍ ഇവനില്‍ കുറ്റമൊന്നും കാണുന്നില്ല "
ന്യായവാദികളും പടയാളികളും ഏകസ്വരത്തില്‍ വിളിച്ചു കൂവി .”ഈ രാജ്യദ്രോഹിയെ തൂക്കിലേറ്റുക "
"നിങ്ങള്‍ ചുമത്തിയ കുറ്റമൊന്നും ഇവനില്‍ കാണുന്നില്ല " ന്യായാധിപന്റെ ഒച്ച കുറയുന്നുവോ ?
മഹാപുരോഹിതന്‍മാരും മൂപ്പന്‍മാരും ശാസ്ത്രിമാരും ന്യായവാദികളും പടയാളികളും ആക്രോശം തുടര്‍ന്നു . ”ഈ രാജ്യദ്രോഹിയെ തൂക്കിലേറ്റുക ! "
"ഇവന്‍ മരണയോഗ്യമായതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല.ന്യായാധിപന്റെ ശബ്ദം ആരും കേള്‍ക്കുന്നില്ലയോ …... ? ..
മഹാപുരോഹിതന്‍മാരും മൂപ്പന്‍മാരും ശാസ്ത്രിമാരും ന്യായവാദികളും പടയാളികളും അവിടെക്കൂടിയ മാധ്യമവിചാരകരും ഒന്നിച്ചു വിളിച്ചു പറഞ്ഞു . ”ഈ രാജ്യദ്രോഹിയെ തൂക്കിലേറ്റുക ! "
വിചാരണകളെ വിലക്കുന്ന ആസുരതയില്‍ പുരോഹിതന്റെയും സംഘത്തിന്റെയും ആക്രോശങ്ങളും അട്ടഹാസങ്ങളും പാരമ്യതയില്‍ എത്തി.
ഇരുളിന്റെ അധികാരപ്രമത്തതയില്‍ ന്യായാധിപന്‍ ഭയചകിതനായി .
ആരവങ്ങള്‍ക്കിടയില്‍ ,അദ്ദേഹത്തിന്റെ വിധി പ്രസ്താവന ചാനലുകള്‍ എഴുതികാട്ടി .
കൈകഴുകിയെത്തിയ ന്യായാധിപന്റെ വസ്ത്രം പടയാളികള്‍ അഴിപ്പിക്കുകയും ചുവന്ന മേലങ്കി ധരിപ്പിക്കുകയും ചെയ്തു . മുള്ളുകൊണ്ടുള്ള കീരീടം അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിക്കുമ്പോഴേയ്ക്കും രാജ്യദ്രോഹിയുടെ കണ്ണുകള്‍ കറുത്തതുണികൊണ്ട് മറച്ചു കഴിഞ്ഞിരുന്നു . നീതിദേവതയുടെ നഗ്ന മിഴികളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകി .

  (ചിന്ത പബ്ലിക്കേഷന്‍  വിത്തുഭരണി എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത് 2016)




6.ദിയ അഥവാ ചോരപ്പണം

ച്ഛന്റെ അപകട മരണത്തിനു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം സുനില്‍ ദുബായിലെത്തി. അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകളെല്ലാം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ അയാള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലോഞ്ചിലിരുന്നു .
അച്ഛന്റെ സഹപ്രവര്‍ത്തകന്‍ അച്ചായന്‍ന്ന് കൂട്ടിക്കൊണ്ടു പോകും.വീട്ടിലെ പ്രാരാബ്ദങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളും തേങ്ങാക്കച്ചവടക്കാരന്‍ ഗോപാലപിള്ള കൊച്ചാട്ടന്റെ പക്കല്‍ നിന്നും വാങ്ങുന്ന അധികപ്പറ്റുകളും തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ പലപ്പോഴായി അച്ചായന്‍ നല്‍കിയിരുന്ന പണവും ആശ്വാസ വാക്കുകളും സുനിലിന് വലിയ സഹായമായിരുന്നു. കൊമേഴ്സിലെ ബിരുദം മാത്രം പോരായെന്നും ടാലി പോലുള്ള അക്കൗണ്ടിങ്ങ് സോഫ്ട് വെയറുകള്‍ കൂടി പഠിക്കണമെന്നുമുള്ള നിര്‍ദ്ദേശം നല്‍കുമ്പോള്‍ ദുബായിയിലെ അല്‍ ഷഹാമ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ജോലി വാങ്ങി തരുമെന്ന് അന്ന് അച്ചായന്‍ ഉറപ്പു പറഞ്ഞില്ല. ജോലിയും അതില്‍നിന്നുള്ള വരുമാനവും മാത്രമല്ല സുനിലിന്റെ വരവിന്റെ ലക്ഷ്യം. അക്കാര്യം അയാള്‍ അച്ചായനോടു പറഞ്ഞിട്ടില്ല.
എയര്‍ ഇന്ത്യ വിമാനം എത്തിയിട്ട് അരമണിക്കൂറിലധികമായി . അച്ചായന്‍ കൃത്യസമയത്ത് എത്തുമെന്നു പറഞ്ഞിരുന്നു .
വിമാനത്താവളത്തിലെ ശീതികരണിയുടെ സാന്ദ്രീകരണത്തിന്റെ നനവിലും അതു സൃഷ്ടിക്കുന്ന ഒട്ടും അലോസരമില്ലാത്ത ശബ്ദത്തിനും ഇടയിലൂടെ അയാള്‍ ഷേഖ് ഖാലിഫ രണ്ടാമന്റെ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.വെളുത്ത ശിരോവസ്ത്രത്തിനടിയിലെ തുടുത്ത മുഖത്ത് താടിയുണ്ട് .അച്ഛനും താടി വെച്ചിരുന്നു. ഒരിക്കല്‍ പോലും ആ മുഖത്ത് ദ്വേഷ്യം കണ്ടിട്ടില്ല.എല്ലായ്പോഴും ശാന്തമായിരുന്നു.പഠനത്തില്‍ വേണ്ടത്ര ജാഗ്രത കാണുന്നില്ലെന്നുള്ള അമ്മയുടെ പരാതിയ്ക്കൊടുവില്‍ മരുഭമിയുടെ തണലില്ലായ്മകളില്‍ തുടരുന്നത് കുടുംബത്തിന്റെ ഭാവിക്കു വേണ്ടിയാണെന്നും മൂത്ത കുട്ടിയാണ് ഇളയ രണ്ടാളുകള്‍ക്കും വഴികാട്ടേണ്ടയാളെന്നും മടിയിലിരുത്തി അച്ഛന്‍ പറഞ്ഞത് അയാള്‍ പെട്ടെന്ന് ഓര്‍ത്തു.
വര്‍ഷത്തിലൊരിക്കലുള്ള അച്ഛന്റെ ദുബായിയില്‍ നിന്നുമുള്ള അവധികള്‍ ഉത്സവങ്ങളായി കൊണ്ടാടപ്പെട്ടു. ക്ഷേത്രങ്ങളിലേക്കും അകലങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുമുള്ള യാത്രകള്‍ . മനോജും അനുക്കുട്ടിയും നിരവധി കൂട്ടുകാരും .
വീടിന്റെ പൂമുഖത്തും അടുക്കളയിലും തൊടിയിലും പഠനമുറിയിലും എല്ലായ്പ്പോഴും സ്നേഹം പൊഴിക്കുന്ന അമ്മ.ശകാരങ്ങളില്‍ പോലും സ്നേഹം പകര്‍ത്തിയെഴുതിയ പരിഭവം. കുട്ടിക്കാലത്തിന്റെ സമൃദ്ധികള്‍ക്കിടയില്‍ ..
അച്ചായന്‍ തോളില്‍ തട്ടിയപ്പോഴാണ് സുനില്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. യാത്രയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതൊടൊപ്പം തന്നെ ബാഗ്ഗേജുകള്‍ എടുത്തുകൊണ്ട് അച്ചായന്‍ പുറത്തേക്കിറങ്ങി. അച്ചായനെ കണ്ടിട്ട് അഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു.റെയ്ബാന്റെ വലിയ ഫ്രയിമുള്ള കണ്ണട ധരിച്ച് ജീന്‍സും ടീഷര്‍ട്ടുമിട്ട് അമ്പലത്തിലെ ഉത്സവത്തിന്റെ തലേന്നാളെത്തിയ അച്ചായന്റെ രൂപത്തിനും മുഖത്തെപ്പോഴുമുള്ള സിഗററ്റുകറയുള്ള പല്ലു കാട്ടിയുള്ള ചിരിയ്ക്കും ഒരു മാറ്റവുമില്ല.
പാര്‍ക്കിങ്ങ് സ്പേസില്‍ നിന്നും മൊബൈല്‍ഫോണ്‍ നിര്‍ദ്ദേശത്തിലേക്കു വന്ന കാറിലേക്ക് ഞങ്ങള്‍ കയറി. ഗോള്‍ഡ് എഫ് എമ്മില്‍ കേരള കഫേ ലൈവായി നടക്കുന്നു. കേരളത്തനിമയെക്കുറിച്ചുള്ള റേഡിയോ ചര്‍ച്ചകള്‍ക്കിടയിലൂടെ വാഹനം അല്‍ത്വാറില്‍ നിന്നും തെക്കു കിഴക്കോട്ട് തിരിഞ്ഞു.
"ഞാനിപ്പോള്‍ ഒരു യൂസഡ് കാര്‍ ഡീലര്‍ ഷോപ്പിലാണ് ജോലി നോക്കുന്നത്. റാസ് അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയായിലാണ് സ്ഥാപനം. താമസവും അവിടെ തന്നെയാണ്. ഇന്ന് തിങ്കളാണല്ലോ . തനിക്ക് ശനിയാഴ്ച്ചയേ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയൂ.തത്കാലം താന്‍ എന്റെ കൂടെ താമസിക്കാം.അടുത്തയാഴ്ചത്തേക്ക് താമസസ്ഥലം കണ്ടുപിടിക്കാം.”
അല്‍ബേഡിയ ഗോള്‍ഫ് ക്ലബിന്റെ മുമ്പിലുള്ള യ്റാഇന്റര്‍നാഷണല്‍ സ്കൂള്‍ ചൂണ്ടിക്കാട്ടി അച്ചായന്‍ പറഞ്ഞു
"നിങ്ങളെ ഇവിടെ പഠിപ്പിക്കണമെന്ന് വിശ്വംഭരന്‍ പണ്ടു പറയാറുണ്ടായിരുന്നു".
മരുഭൂമിയുടെ ചുടു നിശ്വാസങ്ങള്‍ക്കിടയിലൂടെ സുനില്‍ സ്കൂള്‍ കെട്ടിടവും വിശാലമായ കളിസ്ഥലവും കണ്ടു.പച്ചപുല്ലു വിരിച്ച ടെന്നീസ് കോര്‍ട്ടില്‍ റാക്കറ്റുമായി നില്‍ക്കുന്നവരില്‍ ഒരാള്‍ മനോജാണെന്ന് അയാള്‍ക്കു തോന്നി.
നാഡ് അല്‍ ഹമാര്‍ റോഡിലെ തിരക്കിനിടയിലൂടെ കാര്‍ അല്‍ അവിര്‍ പള്ളി കടന്നു പോയി . വലത്തോട്ടു തിരിഞ്ഞ വാഹനം റാസ് അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയായിലേക്കു പ്രവേശിച്ചു.നിരവധി വ്യവസായ ശാലകള്‍ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഫൈബര്‍ ഗ്ലാസ്സിന്റെ നിര്‍മ്മാണശാലയാണ് കാണാന്‍ കൂടുതല്‍ ഭംഗി . ഈസ്റ്റേണ്‍ ആട്ടോ ലിമിറ്റഡിന്റെ ഇടതുവശത്തുടെയുള്ള കോണ്‍ക്രീറ്റുപാത ചെന്നവസാനിച്ചത് ജോലിക്കാര്‍ക്ക് താമസിക്കാനുള്ള ചെറുതെങ്കിലും വൃത്തിയുള്ള കോട്ടേജിലാണ് .
കുളി കഴിഞ്ഞപ്പോഴേക്കും അച്ചായന്‍ ഊണു തയ്യാറാക്കിയിരുന്നു.ഭക്ഷണം കഴിച്ച ശേഷം അല്‍ ഷഹാമ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെപ്പറ്റി അദ്ദേഹം വിവരിച്ചു.
" ….......ദുബായിയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമാണ്.കോഴിക്കോട്ടുകാരന്‍ സ്സനിക്ക വര്‍ഷങ്ങളായി അവിടെ ചീഫ് അക്കൗണ്ടന്റായിജോലി നോക്കുന്നുണ്ട്.വിശ്വംഭരനുമായും സ്സനിക്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. നിങ്ങളുടെ വീട്ടിലെ പ്രയാസങ്ങളെപ്പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. തന്റെ ജോലിക്കാര്യം സ്സനിക്കയാണ് ശരിയാക്കിയത്.നാളെത്തന്നെ സുനില്‍ അദ്ദേഹത്തെ കാണണം . ബര്‍ദുബായിലാണ് അല്‍ ഷഹാമ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ രജിസ്ട്രേഡ് ഓഫീസ്.ഇവിടെ നിന്നും അങ്ങോട്ട് ആര്‍ടിഎയുടെ ബസ്സുണ്ട് .
അച്ചായന്‍ പുറത്തേക്കു പോയപ്പോള്‍ സുനില്‍ അയാള്‍ക്കായി താല്‍ക്കാലികമായി ഒരുക്കിയ കിടക്കയില്‍ വിശ്രമിച്ചു.കിടക്കയുടെ അരികിലുണ്ടായിരുന്ന റേഡിയോ ഓണ്‍ ചെയ്തു.സൂപ്പര്‍ 94.7എഫ്.എമ്മില്‍ ലൗഡ്സ്പീക്കര്‍ .
നാളെ കാണുമ്പോള്‍ സ്സനിക്കയോട് ദിയാ ലഭിക്കാത്തതിനെക്കുറിച്ച് എന്തായാലും ചോദിക്കണം.വാഹനം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ദിയ നിഷേധിക്കുമോ.പരിശുദ്ധ ഖുറാന്‍ അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശത്തെ ഇല്ലാതാക്കുവാന്‍ സിവില്‍ ക്രിമിനല്‍ നിയമങ്ങളോടൊപ്പം ശരിയത്ത് നിയമങ്ങളും പാലിക്കുന്ന ദുബായിയില്‍ കഴിയുമോ.
സമയത്ത് ദിയ ലഭിച്ചിരുന്നെങ്കില്‍ ….....
നുക്കുട്ടിയ്ക്ക് പഠനം പൂര്‍ത്തിയാക്കുവാനും ഒരു പക്ഷെ ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കുവാനും... അമ്മയ്ക്ക്....
സ്പോര്‍ട്ട്സും ഫാഷനും ഗോസ്സിപ്പുമായി ലൗഡ് സ്പീക്കര്‍ പരിപാടി തുടരുന്നതിനിടയില്‍ അയാള്‍ ഉറക്കത്തിലേക്കു പോയി.
റോയല്‍ ഗതാഗത അതോറിട്ടിയുടെ ബസ്സില്‍ നിന്നും ഇറങ്ങി .ജബീല്‍ പാര്‍ക്കിനടുത്തുള്ള അല്‍ ഷഹാമ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ രജിസ്ട്രേഡ് ഓഫീസില്‍ സ്സനിക്കയെ അന്വേഷിച്ചു. 'സുനില്‍ ഫ്രം ഇന്‍ഡ്യ 'എന്ന ചോദ്യത്തോടെ റിസപ്ഷനിലിരുന്ന തായ് പെണ്‍കുട്ടി ചിരിച്ചുകൊ​ണ്ട് ഇരിക്കാനായി നിര്‍ദ്ദേശിച്ചു.അവള്‍ ഇന്റര്‍കോമിലൂടെ താന്‍ വന്ന കാര്യം അറിയിച്ചു. സുമുഖനായ ഒരു ദീര്‍ഘകായന്‍ കടന്നുവന്ന് ഹസ്തദാനം ചെയ്തു.നരച്ച നീണ്ട താടിയുള്ള അയാളുടെ ലഘുവായ ഫ്രയിമുള്ള കണ്ണടയിലെ കട്ടി ഗ്ലാസ്സിലൂടെ കൃഷ്ണമണികള്‍ വളരെ വലുതായി കാണപ്പെട്ടു.പ്രശാന്തമായ മുഖം.
"അച്ചായന്‍ വിളിച്ചിരുന്നു. സുനില്‍ വരുമ്പോള്‍ എന്നെ അറിയിക്കാന്‍ റിസപ്ഷനിസ്റ്റിനെ ഏര്‍പ്പാടു ചെയ്തിരുന്നു.”
ലിഫ്റ്റ് വഴി മൂന്നാം നിലയിലെ ചീഫ്അക്കൗണ്ടന്റിന്റെ റൂമിലെത്തി. സ്വന്തം സീറ്റിലിരുന്നുകൊണ്ടും എനിക്ക് ഇരിപ്പിടം കാട്ടിത്തന്നും ഹസ്സനിക്ക വീട്ടിലെ വീശേഷങ്ങള്‍ ആരാഞ്ഞു. "അനുക്കുട്ടിയുടെ കാര്യങ്ങള്‍ ഞാനറിഞ്ഞിരുന്നു.വിധിയെ തടയുവാന്‍ നമുക്ക് കഴിയില്ലല്ലോ. ങാ അതു പോട്ടെ . ശനിയാഴ്ച തന്നെ ജോലിയില്‍ പ്രവേശിക്കുന്നുണ്ടോ?”
"ഇക്ക ,അങ്ങനെ ചെയ്യാമെന്നു കരുതുന്നു. ഇതിനിടയ്ക്ക് ഒരു കാര്യം കൂടി ചോദിക്കാനുണ്ട്.ഇസ്ലാമിക രാജ്യങ്ങളില്‍ നല്‍കാറുള്ള ദിയ ഞങ്ങള്‍ക്ക് ലഭിച്ചില്ല. അച്ഛനെ ഇടിച്ചു തെറിപ്പിച്ച വാഹനം തിരിച്ചറിയുവാന്‍ കഴിഞ്ഞതിലാണ് അതു ലഭിക്കാഞ്ഞത് എന്ന് അതിനായി ചുമതലപ്പെടുത്തിയിരുന്ന അഡ്വക്കേറ്റ് അറിയിച്ചിരുന്നു.കൂടുതല്‍ അന്വേഷണങ്ങളോട് അയാള്‍ നിസ്സഹകരിക്കുകയും ചെയ്തിരുന്നു.ലഭിച്ച വിവരങ്ങളുടെ കൃത്യത എങ്ങനെ നമുക്ക് ഉറപ്പു വരുത്താനാകും "
സുനിലിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളില്‍ ഹസനിക്ക നിര്‍ന്നിമേഷനായി നോക്കിയിരുന്നു. ഉത്തരം പ്രതീക്ഷിക്കുന്ന ഭാവത്തെ അവഗണിച്ച് അയാള്‍ വിശ്വംഭരനെ ഓര്‍ത്തു.
താന്‍ പരിചയപ്പെടുമ്പോള്‍ അയാള്‍ റോയല്‍ ജനറല്‍ കോണ്‍ട്രാക്ടിങ്ങ് കമ്പനിയിലെ ഡ്രൈവറായിരുന്നു.പൊളിഞ്ഞു വീഴാറായ തറവാടിന്റെയും ഉത്സവം മുടങ്ങിപ്പോയ കുടുംബക്ഷേത്രത്തിന്റെയും വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന സഹോദരിമാരുടെയും തരിശു നിലങ്ങളുടെയും കുരിയാലകളുടെയും തുളസിത്തറകളുടെയും നിരവധി കെട്ടുപാടുകളുമായി , വലിയ ലക്ഷ്യങ്ങളുമായി ബോംബേയില്‍ നിന്നെടുത്ത ഡ്രൈവിങ്ങ് ലൈസന്‍സുമായി ഭാഗ്യമന്വേഷിച്ച് അറബി മണ്ണിലെത്തിയ വിശ്വംഭരന്‍ . കഠിനാദ്ധ്വാനത്തിലൂടെ കെട്ടുപാടുകള്‍ ഓരോന്നായി അഴിച്ചു മാറ്റി.
ഒഴിവുസമയങ്ങളില്‍ മദ്യപാനത്തില്‍ മുഴുകുന്ന കൂട്ടുകാര്‍ക്കൊപ്പം ചേരാതെ അധിക ജോലികള്‍ ചെയ്തിരുന്ന വിശ്വംഭരന്‍ .
അയാള്‍ക്കു ലഭിച്ചിരുന്ന ഓരോ ദിര്‍ഹവും ഓരോ ലക്ഷ്യങ്ങള്‍ക്കുള്ളതായിരുന്നു.
അല്‍ ഷഹാമയിലെ സേവിങ്ങ് അക്കൗണ്ടിലേക്ക് ശമ്പള ദിവസത്തിനു ശേഷവും സ്ഥിരമായി ചെറു തുകകള്‍ അടച്ചുകൊണ്ടിരുന്ന വിശ്വംഭരനെ അന്നേ തനിക്ക് ഇഷ്ടമായിരുന്നു.റോയല്‍ ജനറല്‍ കോണ്‍ട്രാക്ടിങ്ങ് കമ്പനിയുടമസ്ഥന്റെ മരണശേഷം അയാളുടെ എണ്ണിയാലൊടുങ്ങാത്ത മക്കളുടെ തര്‍ക്കങ്ങള്‍ക്കിടയില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചപ്പോഴാണ് വിശ്വംഭരന്‍ അല്‍ അക്ബര്‍ കമ്പനിയില്‍ ചേര്‍ന്നത്. അയാള്‍ക്കു ജോലി നല്‍കുവാന്‍ പലരും തയ്യാറായി വന്നതായിരുന്നു.
ബാദ്ധ്യതകള്‍ തീര്‍ത്ത ശേഷമാണ് അയാളുടെ വിവാഹം. ജീവിതത്തിന്റെ നിറങ്ങള്‍ കാണാതെ പോകരുതെന്ന ഉപദേശങ്ങളുടെ മറുപടിയായി ഇനി മക്കളെ നല്ലരീതിയില്‍ വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് അയാള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. കയ്പു നിറത്തില്‍ ജീവിക്കുകയും സ്വപ്നങ്ങളില്‍ മധുരം നുണയുകയും ചെയ്തിരുന്ന വിശ്വംഭരന്‍ ‍ഡിസംബറിലെ രാത്രിയിലെ മഴത്തുള്ളികള്‍ക്കിടയിലൂടെ കടന്നു വന്ന അജ്ഞാത വാഹനത്താല്‍ .....
സാര്‍ , താങ്കളൊന്നും പറഞ്ഞില്ല. അച്ഛന്റെ പെട്ടെന്നുള്ള മരണം എല്ലാം താറുമാക്കിയിരുന്നു. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു.തുണയാകേണ്ടിയിരുന്ന സ്നേഹനിധിയായ അമ്മയുടെ വീഴ്ച കൂടിയായപ്പോഴേയ്ക്കും... ഇല്ലായ്മകളിലേക്ക് ഇറക്കി വെയ്ക്കേണ്ടി വന്ന പ്രതീക്ഷകളുടെ ഭാരം കാണാതെ മരുന്നുകളുടെയും മന്ത്രങ്ങളുടെയും ഫലമില്ലായ്മയില്‍ വിലപിച്ച് അകത്തെ മുറിയിലെ കട്ടിലിലി‍ല്‍ ....
ദിയ കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്തു.കടങ്ങള്‍ വസ്തുവകകള്‍ മാത്രമല്ല അച്ഛന്റെ ഞങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകളും ഇല്ലാതാക്കി . ദയ്റാ സ്കൂളില്‍ പഠിക്കേണ്ടിയിരുന്ന മനോജ് …..
ദിയ ഇനി കിട്ടണമെന്ന് ആഗ്രഹവുമില്ല.അനുക്കുട്ടിയെക്കാള്‍ വലുതല്ലല്ലോ അച്ഛന്റെ ചോരപ്പണം.കടങ്ങള്‍ എങ്ങനെയും വീട്ടാം. നഷ്ടപ്പെട്ടത് ….. പിടിച്ചു നില്‍ക്കുവാന്‍ കഴിയുന്നതു തന്നെ ദൈവത്തിന്റെ കൃപ "
സുനില്‍ ശബ്ദമില്ലാതെ കരയുവാന്‍ തുടങ്ങി.കണ്ണുകളില്‍ നിന്നും ഒഴുകി വന്ന വേദനയുടെ ഉപ്പുരസം കലര്‍ന്ന നീര്‍ത്തുള്ളികള്‍ തുടച്ചു നീക്കി അയാളെ തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി ഹസ്സനിക്ക പറഞ്ഞു
"മോനെ , നിന്റെ കഷ്ടപ്പാടെല്ലാം മാറും . എല്ലാം അതി ജീവിക്കുവാന്‍ സര്‍വ്വജ്ഞനായ ലോകനാഥന്‍ നിനക്കു കരുത്തു തരും. ഈ പ്രപഞ്ചത്തില്‍ ദൈവത്തിന് ചില നടപടി സമ്പ്രദായങ്ങളുണ്ട്.അവന്‍ രാപ്പകലുകളെ മാറ്റിക്കൊണ്ടിരിക്കുന്നു.അവനെ വണങ്ങുകമാത്രമാണ് നാം ചെയ്യേണ്ടത്. ക്ഷമിച്ചവര്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കിയവന്‍ നമ്മെ തുണയ്ക്കും. നാളെ അല്‍ അക്ബറിലേക്കു ഞാനും വരാം .ദിയയെ പ്പറ്റി നമുക്ക് തിരക്കാം. നിന്റെ പിതാവിന്റെ ജീവന്റെ വിലയാണത്. വിശുദ്ധ ഖുര്‍ - ആന്‍ നിനക്കനുവദിച്ചിട്ടുള്ളതാണത്.”
പിറ്റേന്നു തന്നെ അവരിരുവരും കൂടി വിശ്വംഭരന്‍ അവസാനമായി ജോലി നോക്കിയ അല്‍ അക്ബര്‍ കമ്പനിയില്‍ പോയി തിരക്കി.കമ്പനിയുടെ പേഴ്സണല്‍ ഗ്രീവന്‍സ് സെല്ലില്‍ നിന്നും ലഭിച്ച വിവരം ‍ഞെട്ടിക്കുന്നതായിരുന്നു. ഒരു ലക്ഷം ദര്‍ഹം അപകട മരണം സംഭവിച്ച വിശ്വംഭരന്റെ കുടുംബത്തിനായി കോടതി അനുവദിച്ചിട്ട് പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും ദുബായി ഇസ്ലാമിക് ബാങ്കുവഴിയാണ് തുക നല്‍കിയതെന്നുമുള്ള അറിവില്‍ സുനില്‍ തളര്‍ന്നിരുന്നു.എന്നാല്‍ പണം കൈപ്പറ്റിയതാരാണെന്നുള്ള രേഖകള്‍ അവിടെ ലഭ്യമല്ലായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി അവരുടന്‍ തന്നെ അവീറിലെ ഇസ്ലാമിക് ബാങ്കിന്റെ ശാഖയിലേക്കു പോയി.വിനോദ് മേത്ത എന്നയാളാണ് പണം കൈപ്പറ്റിയത്.ചെക്കു നമ്പറും പണം മാറിയ തീയതിയും ബാങ്ക് അധികൃതര്‍ പറഞ്ഞു തന്നു.
"വിനോദ് മേത്ത ആരാണ് ? സുനിലിന് അയാളെ അറിയുമോ "
ഹസ്സനിക്കയുടെ ചോദ്യം അയാള്‍ കേട്ടില്ല . ഇല്ലായ്മയുടെ കാലത്ത് അമ്മയുടെ വിലാസത്തില്‍ വന്ന രജിസ്ട്രേഡു തപാല്‍ ദിയ എന്നൊരു വാക്കിന്റെ അര്‍ത്ഥം പഠിപ്പിച്ചത് അയാളോര്‍ത്തു.ശരിയത്ത് നിയമം അനുശാസിക്കുന്നതു പ്രകാരം ഇരയുടെ അനന്തരാവകാശികള്‍ക്കു നല്‍കുന്ന ചോരപ്പണമെന്നോ മോചനദ്രവ്യമെന്നോ അര്‍ത്ഥം കല്‍പിക്കാവുന്ന അറബി വാക്കാണ് ദിയ. ജീവന്റെ നഷ്ടപരിഹാരമാണത്. വിശ്വംഭരന്‍ അപകടത്തില്‍ മരിച്ചതിനാല്‍ നിങ്ങള്‍ക്ക് ദിയ ലഭിക്കാനവകാശമുണ്ട്. ഐക്യ അറബ് എമിറേറ്റസിലെ കോടതിയില്‍ കേസു നടത്തണം .അതിന് നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ കേസ് ഞങ്ങള്‍ നടത്തിക്കൊള്ളാമെന്നുമുള്ള വാഗ്ദാനം . അശരണരായ ഭാരതീയരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പേരില്‍ വന്ന കത്ത് പ്രതീക്ഷകളെ ഉണര്‍ത്തുകയായിരുന്നു. കേസു നടത്താനായി ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കി.വിനോദ് മേത്തയെന്ന മിടുക്കനായ അഭിഭാഷകനെ കേസിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചു .
ശയ്യാവലംബിയായ അമ്മയുടെ ചികിത്സ ചെലവുകള്‍ വഴിമുട്ടുമ്പോളെല്ലാം അയാളെ വിളിച്ച് എന്നത്തേക്ക് തുക ലഭിക്കുമെന്ന് അന്വേഷിക്കുമായിരുന്നു. അന്വേഷണങ്ങളെല്ലാം അവസാനിച്ചത് ദുബായിയിലെ നിയമ പ്രക്രിയകള്‍ സങ്കീര്‍ണ്ണമാണെന്നതിലോ ഇരുട്ടില്‍ ഇടിച്ചു തെറിപ്പിച്ച വാഹനം തിരിച്ചറിയുവാന്‍ കഴിയാത്തതിന്റെ പ്രശ്നങ്ങളിലോ ആയിരുന്നു. വിനോദ് മേത്തയുടെ പ്രതികരണങ്ങള്‍ സമചിത്തതകളില്‍ നിന്നും പരുക്കനായ അസഹഷ്ണുതയിലേക്കു മാറിയപ്പോഴേയ്ക്കും പ്രതീക്ഷകള്‍ തകര്‍ന്നു തുടങ്ങിയിരുന്നു. ഒടുവില്‍ ....
"ഇതു ചതിയാണ് സര്‍ , കൊലച്ചതി " സുനിലിന്റെ അമര്‍ഷം അണപൊട്ടിയാഴുകി ..
"ഇക്ക , പ്രപഞ്ച കര്‍ത്താവിന്റെ സമ്പ്രദായം ഇതാണോ ? ഗതിയറ്റ കുടുംബത്തിനായി ദൈവത്തിന്റെ വചനപ്രകാരം മാറ്റിവെയ്ക്കപ്പെട്ട അന്നവും തട്ടിയെറിയപ്പെട്ടിരിക്കുന്നു . കടുത്ത വഞ്ചന കാട്ടിയല്ലോ ദൈവമേ.. “
മോനേ , വല്ലവനും ഒരണുവോളം നന്മ ചെയ്തിട്ടുണ്ടങ്കില്‍ അതവന്‍ കാണും .വല്ലവനും ഒരണുവോളം തിന്‍മ ചെയ്തിട്ടുണ്ടെങ്കില്‍ അതും അവന്‍ കാണും. നിന്റെ ദുഖം സര്‍വ്വശക്തന്‍ അറിയുന്നുണ്ട്. മ്ലേച്ഛവൃത്തികളും നിഷിദ്ധ കര്‍മ്മങ്ങളും അക്രമങ്ങളും അവന്‍ നിരോധിക്കുന്നുണ്ട്. സമാധാനപ്പെടുക. നമുക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കണം. അതോടൊപ്പം തന്നെ ഇവിടുത്തെ പോലീസിനെയും സമീപിക്കാം "
ഹസനിക്കയുടെ സമാധാനപ്പെടുത്തലുകളില്‍ സുനില്‍ നഷ്ടപ്പെടുന്ന ആത്മ വിശ്വാസം തിരിച്ചു പിടിക്കുവാന്‍ ശ്രമിച്ചു. ബര്‍ദുബായിയിലെ ഫ്ലാറ്റിലെ ജനാലയില്‍ കൂടി ദീപാലംകൃതമായ നഗരത്തെ നോക്കി ക്കിടന്നപ്പോള്‍ അംബരചുംബികളായ നിരവധി കെട്ടിടങ്ങളിലെവിടെനിന്നോ റേഡിയോ സംഗീതം ദീപങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. അനുക്കുട്ടിയും അച്ഛനും പ്രത്യേകതരത്തിലുള്ള വേഷങ്ങള്‍ ധരിച്ച് മേഘപാളികള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതായി അയാള്‍ക്കു തോന്നി . ശാന്തമായ അച്ഛന്റെ മുഖത്ത് നിസ്സംഗത മാത്രം.അനുക്കുട്ടി കരയുന്നുണ്ടായിരുന്നു.
അതിരാവിലെ തന്നെ അല്‍ കരാമയിലെ കോണ്‍സുലേറ്റിലേക്കും അവിടെ നിന്നും ഹസനിക്കയുടെ കാറിലാണ് അവര്‍ പോയത്. പുറത്ത് ഡിസംബറിലെ അതിഥി മഴ പെയ്യുന്നു. ലോകത്തിലെ സമ്പന്നമായ നഗരമാണ് ദുബായ്. മഴവെള്ളം ഒഴുകി മാറാനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ വെള്ളം നഗരമാലിന്യങ്ങളെ ഇളക്കി മാറ്റിയൊഴുകുന്നു. ഗോള്‍ഡ് എഫ് എമ്മില്‍ ബ്രേക്ക് ഫാസ്റ്റ് ഷോ. സമീറയുടെയും വൈശാഖിന്റെയും ശബ്ദ വിസ്മയങ്ങളിലൂടെ വാഹനം മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു.
ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയപ്പോള്‍ ഉന്നതനായ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞത് ദിയാ തട്ടിപ്പുകളുടെ നിരവധി പരാതികളാണ് ലഭിക്കുന്നത് എന്നാണ്. ഭാരത സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടു പോലും. അധികം വിദ്യാഭ്യാസമില്ലാത്തവരും ബന്ധുക്കളാരും തന്നെ ഇവിടെ ഇല്ലാത്തവരുമാണ് കബളിപ്പിക്കലിന് ഇരയാകുന്നത്. കരകാണാകടലിന്റെ അക്കരെ ദുരിതം കലര്‍ന്ന ജീവിതത്തിനിടയില്‍ ഭാഷയും നിയമവുമെല്ലാം വ്യത്യസ്തമായ ഇക്കരയില്‍ കാത്തു കിടക്കുന്ന ദയാനിധി കാണണമെങ്കില്‍ വിദ്യാഭ്യാസം മാത്രം മതിയാകുമോ. നഷ്ടപ്പെടലുകളുടെയും ഭാരം ചുമക്കലിന്റെയും വല്ലാത്ത വേവലാതികള്‍ക്കിടയില്‍ പലപ്പോഴും രണ്ടറ്റവും കൂട്ടിമുട്ടിക്കുക തന്നെ വലിയ കാര്യമാകുന്നു.
പാറാവുനില്‍ക്കുന്ന സുര്‍ത്തയോട് അനുവാദം വാങ്ങി കാര്‍ മോറോക്കോബാദ് പോലീസ് സ്റ്റേഷന്റെ അകത്തു പാര്‍ക്കു ചെയ്തു.ആഫീസറെ കണ്ടയുടനെ തന്നെ ഹസനിക്ക അയാളെ അഭിവാദ്യം ചെയ്തു. ദൈവനാമത്തില്‍ ത്തന്നെ ആഫീസറും പ്രത്യഭിവാദ്യം നടത്തി. എഴുതി തയ്യാറാക്കിയ പരാതി നല്‍കുന്നതോടൊപ്പം തന്നെ വിവരങ്ങള്‍ ഹസനിക്ക പറയുന്നുണ്ടായിരുന്നു.പരാതി വായിക്കുമ്പോള്‍ പോലീസ് ഓഫീസറുടെ മുഖത്ത് അത്ഭുതവും അനുതാപവും മാറിമാറി വന്നു.
ഹസ്സന്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കാവും വിധത്തില്‍ പ്രവര്‍ത്തിക്കാം.വിനോദ് മേത്തയെ ഞാന്‍ കണ്ടു പിടിച്ചുകൊള്ളാം. ഇത് കാഫറുകളുടെ നാട്ടില്‍ നടക്കുന്നതിനേക്കാള്‍ വലിയ ചതിവാണ്. പ്രവാചക നിന്ദയാണ് .അയാളെ കടുത്ത ശിക്ഷ കാത്തിരിക്കുന്നു"
വക്കീല്‍ * സാര്‍ ഇക്കാര്യത്തില്‍ അങ്ങ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു "
പോലീസ് ഉദ്യോഗസ്ഥന്റെ ഉറപ്പിന്റെ ബലത്തില്‍ ഞങ്ങള്‍ മടങ്ങി. ഷഹാമ ഓഫീസില്‍ വെച്ച് അടുത്തുതന്നെ കാണാമെന്ന പ്രതീക്ഷ പങ്കുവെച്ച് ഹസ്സനിക്ക തിരിച്ചുപോയി .
പ്രാര്‍ത്ഥനാ നിരതമായിപ്പോയ അപരാഹ്നത്തിന്റെ ഒടുക്കത്തില്‍ കടല്‍കാക്കകളുടെ സുഖകരമല്ലാത്ത ശബ്ദങ്ങള്‍ക്കിടയിലൂടെ സുനില്‍ ക്രീക്കിലെ തടാകക്കരയിലൂടെ നടക്കുകയാണ്.നഗരത്തിന്റ തിരക്കുക്കള്‍ക്കപ്പുറത്ത് തണുത്ത കാറ്റി വീശിയടിക്കുന്നു. പൈജാമയും കുര്‍ത്തകളും ധരിച്ച മാര്‍വാഡികള്‍ തീരത്തു കൂട്ടമായിരിക്കുന്ന പ്രാവുകള്‍ക്ക് ധാന്യമണികള്‍ എറിഞ്ഞുകൊടുക്കുന്നു . ജല ടാക്സികളില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. ജലാശയത്തിനടുത്ത് വര്‍ണ്ണ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കോണ്‍ക്രീറ്റു സൗധങ്ങളുടെ മട്ടുപാവുകളില്‍ നിന്നും നീലവിതാനത്തിലേക്കു നിലയുറപ്പിച്ചിരിക്കുന്ന നൂറുകണക്കിനു നേത്രങ്ങള്‍ . മരുഭൂമിയില്‍ അപൂര്‍വ്വമാകുന്ന കുളിര്‍മ്മ അവരുടെ മനം കവരുന്നുണ്ടാകും.
നീ കാണുന്നില്ലേ ? അല്ലാഹു ആകാശത്തുനിന്നും മഴ വര്‍ഷിക്കുന്നു.എന്നിട്ടത് ഉറവകളായി ഭുമിയുടെ അന്തര്‍ഭാഗത്തേക്ക് കടത്തി വിടുന്നു.പിന്നീടതു മുഖേന വിഭിന്നവര്‍ണ്ണങ്ങളോടു കൂടിയ കൃഷി ഉത്പാദിപ്പിക്കുന്നു.അനന്തരം അത് ഉണങ്ങിപ്പോകുന്നു.അപ്പോള്‍ അതു മഞ്ഞളിച്ചതായി നിനക്കു കാണാം.പിന്നീടവന്‍ അതിനെ വൈക്കോലാക്കുന്നു.ബുദ്ധിമാന്‍മാര്‍ക്ക് ഇതില്‍ വലിയ പാഠമുണ്ട് " .
പരിശുദ്ധ ഖുറാന്‍ വാക്യങ്ങള്‍ സുനിലിന്റെ മനസ്സില്‍ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങളെ പെയ്തകറ്റുന്നു. ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റിന്റെ ആശ്വാസകരമായ തണുപ്പില്‍ സുനില്‍ മരത്തണലിലെ ചാരുബെഞ്ചിലിരുന്ന് മയങ്ങിപ്പോയി
ദൂരേ നീലാകാശത്ത് മഴപെയ്തു തുടങ്ങിയിരുന്നു. കടല്‍കാക്കകളും പ്രാവുകളും ചിറകടിച്ചാര്‍ത്തു. തടാകത്തിലെ വെള്ളം ഇളകിയാടി . ഇളകുന്ന ജലനിരപ്പുകളില്‍ ഒരു അബ്രാ* അയാള്‍ക്കു കാണാന്‍ കഴിഞ്ഞു . അബ്രായിലെ ഏക യാത്രികന്‍ നിലവിളിക്കുന്നു.അത് ആരോ വലിച്ചുകൊണ്ടു പോകുന്നതായി അയാള്‍ക്കു തോന്നി.ഇരുട്ടായി തുടങ്ങിയിരുന്നു. യാത്രക്കാരന്‍ വെപ്രാളത്തോടെ നാലുംപാടും നോക്കുന്നു. അയാളുടെ നിലവിളിയില്‍ സുനിലിന്റെ മനസ്സ് കുരുങ്ങി.
പരിചിതമായ ശബ്ദത്തിന്റെ വിപരിണാമമല്ലേ നിലവിളിയെന്ന് അയാള്‍ സന്ദേഹിച്ചു.മഴ ശക്തിയാര്‍ജ്ജിച്ചു. ഇടിയും മിന്നലും . ദിയയുടെ അന്വേഷണങ്ങളെ നേരിട്ട അസഹിഷ്ണുത നിറഞ്ഞ പരുക്കനായ ശബ്ദം അയാള്‍ തിരിച്ചറിഞ്ഞു. ആനന്ദത്തിന്റെ ചെറിയ അലയൊലികള്‍ അയാളെ തഴുകി. ഇടിമുഴക്കത്തിലും ഹസനിക്കയുടെ വീട്ടിലെ എഫ്.എം റേഡിയോ യുടെ ശബ്ദം അയാള്‍ കേട്ടു.
"..എന്റെ നാഥനെ ധിക്കരിക്കുന്ന പക്ഷം ഒരു ഭയാനക ദിനത്തിലെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു...."
തടാകത്തില്‍ നിന്നും ആഴക്കടലിലേക്ക് വള്ളം അതിവേഗം പോയി.മിന്നലിന്റെ വെളിച്ചത്തില്‍ വള്ളം തെള്ളിയെറിയുന്ന കൂറ്റന്‍ സ്രാവിന്റെ വാലുകള്‍ക്കൊപ്പം വിനോദ് മേത്തയുടെ മുഖവും അയാള്‍ക്ക് ദൃശ്യമായി .
അയാള്‍ക്കുള്ളദിയ …...... ?
#
* ദുബായിലെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ വക്കീലെന്നും കോണ്‍സ്റ്റബിളിനെ സുര്‍ത്തയെന്നുമാണ് വിളിക്കുന്നത്
* ദുബായി ഉള്‍ക്കടല്‍ കടക്കുന്നതിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന ജല ടാക്സിയാണ് അബ്രാ (abra)

(2016 ലെ പഞ്ചായത്ത് ദിനാഘോഷസുവനീറില്‍ പ്രസിദ്ധീകരിച്ചു )


7.സന്താനഗോപാലം

 
ജനാലയില്‍ക്കൂടി തണുത്ത കാറ്റും കണ്ണെത്താദൂരത്തെ വയലിലില്‍ നിന്നുള്ള കുളിര്‍മ്മയുള്ള കാഴ്ചകളും കടന്നു വന്നു. ജില്ലാ പോലീസ് ഓഫീസിനു മുമ്പിലെ മാവിന്റെ ചുറ്റും സിമിന്റു കൊണ്ടു കെട്ടിയുയര്‍ത്തിയ ചാരുബെഞ്ചില്‍ തങ്ങളുടെ ഊഴം പ്രതീക്ഷിച്ചിരിക്കുന്ന ഇരുണ്ട നിറമുള്ള സ്ത്രീയെയും അവരുടെ ഏകദേശം പത്തു വയസ്സു തോന്നിക്കുന്ന മകനേയും രണ്ടാം നിലയിലെ ആഫീസ് ഹാളിലെ ജനാലയില്‍ക്കൂടി ഗ്രീഷ്മ കണ്ടു.
സ്ത്രീ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് . അവന്‍ അമ്മയോടു എന്തൊക്കെയോ പറയുന്നുണ്ട്. ഭരണവിഭാഗം ഡി.വൈ.എസ്.പിയുടെ മുറിയുടെ മുമ്പില്‍ നില്‍ക്കുന്ന പോലീസുകാരനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അവള്‍ കുഞ്ഞിനോടു സംസാരിക്കുന്നുമുണ്ട്.ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള പരാതിയുമായിട്ടായിരിക്കും , കുറെ ദിവസങ്ങളായി അവരെ കാണാനുണ്ട്. നഷ്ടപ്പെടലുകളുടെ കഥകള്‍ അവള്‍ക്ക് പറയുവാന്‍ കാണും. മാവിന്റെ ചില്ലകള്‍ക്കിടയിലൂടെ സൂര്യന്റെ കാഠിന്യം കുഞ്ഞിന്റെ തലയിലിറങ്ങുന്നു എന്നു തോന്നിയതിനാലാവാം അവര്‍ കൈ അവന്റെ തലയില്‍ അമര്‍ത്തി വെച്ചു .
എല്ലാ തിരക്കുകള്‍ക്കിടയിലും ചിലപ്പോഴൊക്കെ ഗ്രീഷ്മ എകാന്തതയിലെത്തിച്ചേരാറുണ്ട്. അവള്‍ അപ്പോള്‍ താരാട്ടുപാട്ടുകള്‍ കേള്‍ക്കും. പാട്ടിന്റെ നിമ്നോന്നതികളില്‍ അവളുടെ മുലകള്‍ പാല്‍ കൊണ്ടു നിറയും. സുഖകരമായ വിങ്ങലിന് ശമനമുണ്ടാക്കുവാനായി അവള്‍ അപ്പോള്‍ കുഞ്ഞിനെ മുലയൂട്ടും. മുലക്കണ്ണില്‍ നിന്നും ഊറിവരുന്ന പാല്‍ നുകരുന്ന കുഞ്ഞിന്റെ കവിളിലും ചെവിയിലും ഉമ്മ നല്‍കും . പാട്ടിന്റെ മധുരത്തില്‍ അവള്‍ കുഞ്ഞിനെ ഉറക്കും. ഉറങ്ങിക്കഴിഞ്ഞ കുഞ്ഞിനെ കൊതുകു വലയ്ക്കുള്ളില്‍ സുരക്ഷിതയാക്കിയിട്ട് ഗ്രീഷ്മ തിരക്കുകളിലേക്ക് ഒന്നും സംഭവിക്കാത്തവളെപ്പോലെ മടങ്ങി വരും.
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് കാറില്‍ വന്നിറങ്ങിയ വൃദ്ധദമ്പതികളെ ഗ്രീഷ്മ കണ്ടത്. എല്ലാ മുടിയും നരച്ച ഇരുവര്‍ക്കും കൂടിയാല്‍ അ‍ഞ്ചടിപൊക്കം കാണും . വെണ്മ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഭര്‍ത്താവ് മുറിക്കൈയ്യന്‍ ഷര്‍ട്ടും മുണ്ടും ഭാര്യ ചട്ടയും മുണ്ടും. ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരെ ദര്‍ശിച്ചു കഴിഞ്ഞതിനാലാണോ എന്നറിയില്ല അവരുടെ മുഖത്ത് തേജസ്സിന്റെ കിരണങ്ങളുതിര്‍ത്ത ശാന്തത നടമാടിയിരുന്നു. വൃത്തിയായി ഷേവു ചെയ്ത അപ്പൂപ്പന്റെ മുഖത്ത് ഒന്നു രണ്ട് കാക്കപ്പുള്ളികളുണ്ട് . അമ്മൂമ്മയുടെ ചെവിയില്‍ ഞാലുന്ന വലിയ കമ്മല്‍ .
പരസ്പരം സഹായിച്ച് മുകളിലേക്കുള്ള പടി കയറുവാന്‍ തുടങ്ങിയ അവരെ പാറാവുകാരന്‍ ഇരുവരുടെയും ഓരോരോ കൈകളില്‍ പിടിച്ച് സ്നേഹത്തോടെയും സൂഷ്മതയോടെയും സാവധാനത്തില്‍ മുകളിലെത്തിച്ചു.
വിദേശികളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച വൃദ്ധ ദമ്പതികളുടെ അപേക്ഷ വാങ്ങി പരിശോധിച്ചശേഷം സെക്ഷന്‍ ക്ലര്‍ക്ക് അവരെ ഗ്രീഷ്മയുടെ കാബിനിലേക്ക് കൊണ്ടുവന്നു.
അവരോട് ഇരിക്കുവാന്‍ പറഞ്ഞിട്ട് ഗ്രീഷ്മ , ക്ലര്‍ക്ക് നീട്ടിയ അപേക്ഷ വാങ്ങി കണ്ണോടിച്ചു .
അപ്പച്ചാ , നിങ്ങള്‍ വാലുകുന്നേലെ ആണല്ലേ....”
അതേയതേ .ഞാന്‍ വാലുകുന്നേലെ കുഞ്ഞുവറീതും ഇതെന്റെ ഭാര്യ അന്നമ്മയും. സാറിന്റെ വീടെവിടാണ്..?”
ഞാന്‍ ഗ്രീഷ്മ . എന്റെ അമ്മയുടെ വീട് അതിനടുത്താണ്. കുഞ്ഞുന്നാളില്‍ ഞാനവിടെ നിന്നാണ് പഠിച്ചതും വളര്‍ന്നതും "
ഏതു വീട്ടിലെയാ..?”
ഇടവപ്പറമ്പിലെ സരസമ്മയുടെ മകളാണു ഞാന്‍ "
! നമ്മുടെ ഗോപാലപിള്ളയുടെ മോളു സരസമ്മ . അവക്കു സുഖമാണോ മോളേ..”
അമ്മ രണ്ടു വര്‍ഷം മുമ്പു മരിച്ചു "
അതു പറയുമ്പോള്‍ ഗ്രീഷ്മയുടെ മുഖത്ത് വിഷാദം പടര്‍ന്നു. മകള്‍ എന്ന നിലയില്‍ താന്‍ നല്‍കേണ്ടിയിരുന്ന ശുശ്രൂഷകള്‍ക്കു കാത്തു നില്‍ക്കാതെ അമ്മ മടങ്ങി . രോഗവും പ്രായവും കീഴ്പ്പെടുത്തിയപ്പോള്‍ സ്വയം പര്യാപ്തരായ മക്കള്‍ അമ്മയെ നോക്കുന്നതിന് റൊട്ടേഷന്‍ ഏര്‍പ്പെടുത്തി. മൂന്നു മാസത്തിനുശേഷം അടുത്തയാള്‍ .അഞ്ചുമക്കളില്‍ ഏറ്റവും ഇളയവളായ തന്റെ ടേണ്‍ ആവുന്നതിനു മുമ്പു തന്നെ മക്കളുടെയും മരുമക്കളുടെയും സൗജന്യ ശുശ്രൂഷകള്‍ക്കിടയിലൂടെ അമ്മ മരിച്ചു.
പ്രീതി കൂടുതലുള്ളവരെ ദൈവം തമ്പുരാന്‍ നേരത്തെ വിളിക്കും .”
വറീച്ചന്‍ നെടുവീര്‍പ്പിട്ടു. അന്നമ്മാമ്മ എഴുന്നേറ്റ് ഗ്രീഷ്മയുടെ അടുത്തേക്കുചെന്ന് അവളുടെ കൈകളില്‍ തലോടിക്കൊണ്ടു പറഞ്ഞു.
ഞങ്ങളും ഇടവപ്പറമ്പുകാരും ഒരു വീടുപോലെ കഴിഞ്ഞതാ... പത്തു വര്‍ഷമായില്ലേ മോളേ ഞങ്ങളു പോയിട്ട്. കുര്യച്ചനും പെമ്പളയുമൊഴിച്ച് ഞങ്ങളെല്ലാവരും അവിടല്ലിയോ. ഇപ്പോഴത്തെ പുള്ളാരുടെ കാര്യമൊക്കെ മോക്കറിയാമല്ലോ. അവത്തുങ്ങളു നാട്ടിലേക്കു ഫോണ്‍ വിളിക്കുന്നതു തന്നെ ഇവിടുത്തെ വസ്തുവകകള്‍ കച്ചോടം ചെയ്യാനാണ്. എന്തിനാ ഇതൊക്കെ ഇവിടെ ഇട്ടേക്കുന്നതെന്നാ അവമ്മാരു ചോദിക്കുന്നത്. “
ഇടയ്ക്കു കയറി വറീച്ചന്‍ പറഞ്ഞു. “നമ്മുടെ മണ്ണിന് ഒരു പ്രത്യേക മണോണ്ട്.ഞാനുമിവളും കൂടി ഉണക്കച്ചീനി പുഴുങ്ങിയതും കുറിച്ചി ചുട്ടതും പൊതിഞ്ഞെടുത്തോണ്ട് മണ്ണിന്റെ നെഞ്ചത്തോട്ടൊരു കേറ്റമുണ്ട്.വെയിലെന്നില്ല , മഴയെന്നില്ല ഇരുട്ടുവോളം കഷ്ടപ്പെട്ടുണ്ടാക്കിയതാ എല്ലാം. ആശിച്ചതെല്ലാം ഞങ്ങക്കു തന്ന മണ്ണാ ഇപ്പോ വില്‍ക്കാന്‍ നടക്കുന്നത്. ജോര്‍ജ്ജിന്റെ മോനൊരുത്തനോടു ഞാനങ്ങു പറഞ്ഞു ഞങ്ങളു ചാകും വരെ നടപ്പില്ലായെന്ന്. അവനെന്നോടു പറയ്യാ. എനിക്ക് ജീവിതം അറിയില്ലാന്ന്. ങാ ..ഇളനായ്ക്ക് കടിയറിയില്ലല്ലോ. എമ്പത്തെട്ടുകഴിഞ്ഞ എന്നോടാ...”
അച്ചായന്‍ കിതച്ചു .
ഗ്രീഷ്മയുടെ കൈകളെ മോചിപ്പിച്ച് അമ്മാമ്മ അച്ചായന്റെ അടുത്തു ചെന്ന് നെഞ്ചും വയറും തിരുമ്മിക്കൊടുത്തു. അവരുടെ സ്നേഹത്തില്‍ ഗ്രീഷ്മയ്ക്ക് സന്തോഷം തോന്നി. പ്രകാശേട്ടനോട് തനിക്കും സ്നേഹമുണ്ട്. പക്ഷേ … ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടറെ കണ്ടതിനു ശേഷമുള്ള തോരാത്ത മുടിഞ്ഞ കുടി .. എത്രയെന്നു വെച്ചാണ് സഹിച്ചിരിക്കുക. വര്‍ഷങ്ങള്‍ നീളുന്ന കുടിയും കുറ്റം പറച്ചിലും..
കുര്യച്ചനെയും പെമ്പളയെയും കാണാന്‍ വേണ്ടിയാ മോളേ ഞങ്ങളു വന്നത്. അവന് ദീനം കൂടിയിരിക്കുകയാണ്. മക്കളില്ലാത്തത് ചിലരുടെ ദുഖം.മക്കളു തന്നെ ചിലരുടെ... “ അമ്മാമ്മയുടെ ശബ്ദത്തില്‍ അനുകമ്പയാണോ അതോ ദുഖമാണോ..
അവരുടെ മക്കളൊക്കെ അമേരിക്കയിലല്ലേ...കുര്യച്ചായനും ഭാര്യയും അങ്ങോട്ടു പോകാത്തത് എന്താണ് ? ”
ഗ്രീഷ്മയുടെ ചോദ്യത്തിന് അച്ചായന്‍ മറുപടി പറയാനൊരുങ്ങിയെങ്കിലും അമ്മാമ്മയുടെ കണ്ണുകള്‍ അയാളെ തടസ്സപ്പെടുത്തി. തൊണ്ടയില്‍ കുരുങ്ങിയ വാക്കുകളുമായി തളര്‍ന്നിരുന്ന കുഞ്ഞു വറീച്ചനോട് കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടായെന്ന് ഗ്രീഷ്മ തീരുമാനിക്കുകയും ചെയ്തു.
രജിസ്ട്രേഷന്‍ നടപടികള്‍ ഉടനെ ശരിയാക്കാം. നിങ്ങളിരുവരും ഒരു വട്ടം കൂടി വരേണ്ടി വരും..”
കാറിന്റെ ജനാല താഴ്ത്തി അമ്മാമ്മ പറഞ്ഞു " എന്തായാലും നമ്പരുണ്ടല്ലോ വിളിക്കാം. സമയംകിട്ടുന്നെങ്കില്‍ അങ്ങോട്ടേക്ക് ഒന്നു കടക്ക് ...” .
അവരു പോയി അധികം കഴിയുന്നതിനു മുമ്പു തന്നെ മറ്റുദ്യോഗസ്ഥരോടൊപ്പം ഗ്രീഷ്മയും ഓഫീസില്‍ നിന്നും പുറത്തിറങ്ങി.
വീട്ടിലേക്കുള്ള യാത്ര. ബസ്സിന്റെ ജാലകത്തിലൂടെ നനുത്ത ഇളംകാറ്റ് ഗ്രീഷ്മയുടെ മുഖത്തോട്ട് വീശിക്കൊണ്ടിരുന്നു.സീറ്റിലൊപ്പമുള്ള യാത്രക്കാരി അടുത്തൊരു സ്റ്റോപ്പിലിറങ്ങി.അവിടുന്നുതന്നെ കയറിയ വെളുത്തു സുന്ദരിയായ സ്ത്രീയും ഒരു വയസ്സുള്ള കുട്ടിയും ഗ്രീഷ്മയുടെ അടുത്തു തന്നെയിരുന്നു. ചലച്ചിത്രഗാനത്തിന്റെ അലയൊലികള്‍ക്കിടയിലൂടെ വാഹനം മുമ്പോട്ടു പൊയ്ക്കൊണ്ടിരുന്നു.
അമ്മയുടെ മടിയില്‍ കിടന്ന കുഞ്ഞ് ഗ്രീഷ്മയെ നോക്കി ചിരിച്ചു .പല്ലില്ലാത്ത മോണകാട്ടിയ ചിരി .ഗ്രീഷ്മയുടെ ഊഷരതയിലേക്ക് കുഞ്ഞിന്റെ ഉമിഴ് നീര്‍ തെറിച്ചു വീണു. അവള്‍ താരാട്ടു പാട്ടുകള്‍ കേട്ടു തുടങ്ങി. ഉര്‍വ്വരമായ സ്തനത്തില്‍ നിന്നും കുഞ്ഞിന്റെ ഊനുകള്‍ക്കിടയിലൂടെ ഹൃദയത്തിലേക്ക് സ്നേഹം ഒഴുകി. അവള്‍ കുഞ്ഞിന്റെ കവിളിലും ചെവിയിലും ഉമ്മ നല്‍കി. കുഞ്ഞിനോടൊപ്പം ഗ്രീഷ്മയും ഉറങ്ങി.
വീടിനടുത്തുള്ള ബസ്സ്സ്റ്റോപ്പിലിറങ്ങിയ ഗ്രീഷ്മ ബസ്സില്‍ യാത്ര തുടരുന്ന അമ്മയെയും കുഞ്ഞിനേയും ഒന്നു തിരിഞ്ഞു നോക്കി.ബ്ലൗസ്സിനുള്ളിലെ നനവുകള്‍ നല്‍കുന്ന അവാച്യതയിലുടെ അവള്‍ വീട്ടിലേക്കു നടന്നു.
തുറന്നു കിടന്ന പ്രധാന വാതിലിലൂടെയും കറങ്ങി മറിയുന്ന പങ്കകള്‍ , ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ടി.വി, ഊണ്‍ മേശയില്‍ ചരിഞ്ഞുകിടക്കുന്ന അച്ചാര്‍ ഭരണിക്കു സമീപം പകുതി നിറഞ്ഞ മദ്യഗ്ലാസ്സ് , ചാരമിടുന്ന പാത്രത്തിനകത്ത് പുകയുന്ന പുകയില ചുരുട്ട്. ചാരുകസാലയില്‍ ഉറക്കത്തിലോ ഉണര്‍വ്വിലേ അല്ലാതെ പ്രകാശേട്ടന്‍ , എന്നിങ്ങനെയുള്ള
പതിവു കാഴ്ചകളിലൂടെയും കിടപ്പുമുറിയിലെത്തി വസ്ത്രങ്ങള്‍ മാറി ധരിച്ച് അവള്‍ അടുക്കളയിലേക്കു പോയി . ആരോടും ഒന്നും സംസാരിക്കാനില്ലാത്തതിന്റെ കുറവു മാറ്റാന്‍ ഗ്രീഷ്മ വീട്ടുപകരണങ്ങളോടും വീടിനോടു തന്നെയും സംസാരിച്ചു ക്കൊണ്ട് ഭക്ഷണം തയ്യാറാക്കി കഴിച്ചു .
ലൈറ്റണയ്ക്കുന്നതിനു മുമ്പു തന്നെ അലമാരയ്ക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന കുഞ്ഞു പാവയെ അവള്‍ കട്ടിലില്‍ കിടത്തിയിരുന്നു.താരാട്ടു പാട്ടുകള്‍ക്കിടയിലൂടെ ഗ്രീഷ്മ കുഞ്ഞിന്റെ മുടിയിഴകള്‍ തലോടി .അവളുടെ അനാവൃതമാറിടത്തില്‍ അമര്‍ന്നു കിടന്ന കുഞ്ഞ് വാ തുറന്നു.ഗ്രീഷ്മയുടെ മുലകളില്‍ നിന്നും അനേകശതം പോഷകഗുണങ്ങളടങ്ങിയ അമൃത് കുഞ്ഞിന്റെ തുറന്ന വായിലൂടെ അകത്തേക്ക് പ്രവഹിച്ചു . മാതൃവാത്സല്യത്തിന്റെ വൈഭ്രാജകത്തില്‍ സ്വച്ഛന്ദമായ കാറ്റിന്റെയും ആകര്‍ഷകമായ ഗന്ധങ്ങളിലും അവള്‍ ഗാഢമായി മയങ്ങി . ഉറക്കത്തില്‍ അവള്‍ പങ്കയുടെയോ ടി.വിയുടെയോ ശബ്ദം കേട്ടില്ല . അതിരാവിലെ തന്നെ അവളുടെ ഫോണ്‍ ശബ്ദിച്ചു . അന്നമ്മാമ്മയാണ് . കുര്യച്ചന്‍ മരിച്ചു . മരണ വാര്‍ത്ത ഗ്രീഷ്മയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല . പക്ഷേ അമ്മാമ്മ വിളിച്ചു പറഞ്ഞ സ്ഥിതിക്ക് അവിടെ കയറാതിരിക്കുന്നത് ശരിയല്ലാത്തതിനാല്‍ രാവിലെ തന്നെ ഗ്രീഷ്മ വാലുകുന്നിലേക്കു പോയി .
ലേസര്‍ പ്രിന്റു ചെയ്ത കുര്യച്ചന്റെ ഫോട്ടോ സഹിതമുള്ള ആദരാഞ്ജലികളാല്‍ പരിസരം നിറഞ്ഞിരുന്നു. മൃതദേഹം മുന്തിയ ലേപനങ്ങളുടെയും റീത്തിന്റെയും കൂടെ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു .
കുഞ്ഞുവറീച്ചന്‍ ഇറയത്തിട്ടിരിക്കുന്ന കട്ടിലില്‍ ഉണങ്ങിയ കണ്ണുനീരിന്റെ പാടുമായി കിടക്കുന്നു . സഭയിലെ ചെറുപ്പക്കാര്‍ കാര്യങ്ങള്‍ പരസ്പരവും മുതിര്‍ന്നവരുമായും ആലോചിച്ച് നീക്കുന്നു.ഒന്നു രണ്ടു പേര്‍ മുവീ ക്യാമറകള്‍ വിവിധ സ്ഥലങ്ങളില്‍ ഫിറ്റുചെയ്യുന്നു. ആളുകള്‍ വന്നു തുടങ്ങുന്നതേയൊള്ളു.
ഗ്രീഷ്മയെ കണ്ട അന്നമ്മാമ്മ അവളെ അകത്തേക്കു കൂട്ടി ക്കൊണ്ടു പോയി .തളര്‍ന്നു കിടക്കുന്ന കുര്യച്ചന്റെ പെമ്പളയെയും കടന്ന് അകത്തെ മുറിയില്‍ കയറി ഗ്രീഷ്മയുടെ കൈപിടിച്ച് ആ വൃദ്ധമാതാവ് പറഞ്ഞു തുടങ്ങി
" മക്കളും അവര്‍ക്കാവശ്യത്തിനു പണവുമുണ്ടായിട്ട് എന്തു കാര്യം ? ആവതുള്ള കാലത്തോളം മണ്ണില്‍ പണിയെടുത്ത് എല്ലാവരേയും ഉയര്‍ന്നനിലയിലാക്കി.എന്നിട്ടോ.... അമേരിക്കയില്‍ പോയി മക്കളോടൊത്ത് കഴിയണമെന്ന് കുര്യച്ചന്‍ ഒരുപാട് ആശിച്ചതാ... കൊണ്ടു പോയില്ലെന്നതു പോട്ടെ .അവസാനകാലത്തെങ്കിലും ഒന്നു വന്നു കാണാന്‍ പോലും ആരും ശ്രമിച്ചില്ല . ഒടുങ്ങാത്ത തിരക്കിലാണെല്ലാരും ...പീറ്ററിന് അവന്റെ പെമ്പളേടെ തന്തേം തള്ളച്ചിയേം നോക്കി വീട്ടിലിരിപ്പാണു പണി. ഭാര്യയുടെ ജോലിയെ മാത്രം ആശ്രയിക്കുന്നവന്‍ പിന്നെന്തു ചെയ്യാന്‍ ? ഗ്രേസിയെ കടത്തിക്കൊണ്ടു പോയ കാപ്പിരിക്ക് അമ്മയേയും അപ്പച്ചനേം വേണ്ട , നേഴ്സിന്റെ പണം മാത്രം മതി . ജോണിക്കുട്ടി രക്തബന്ധത്തെപ്പറ്റിയല്ല ഗവേഷണം നടത്തുന്നത്. എന്തു ചെയ്യാം . കുര്യച്ചന്‍ മരിക്കുന്നതിനുമുമ്പ് ഒന്നു വന്നു കാണാന്‍ ന്റെ വറീച്ചനും നിക്കും കഴിഞ്ഞല്ലോ അതു തന്നെ ദൈവത്തിന്റെ കൃപ "
അവരുടെ കണ്ണ് നനഞ്ഞിരുന്നു.
അടക്കത്തിന് മക്കള്‍ വരില്ലേ " ഗ്രീഷ്മയുടെ ചോദ്യത്തിനുള്ള പെട്ടെന്നുള്ള പ്രതികരണം ഒരു ദീര്‍ഘ നിശ്വാസമായിരുന്നു. അവളുടെ കൈവിരലുകളില്‍ അമര്‍ത്തി തലോടിക്കൊണ്ട് അമ്മ പറഞ്ഞു , “ മോളേ നീയീലോകത്തൊന്നുമല്ലേ .. അടക്കവും മറ്റു ശുശ്രൂഷകളും കമ്പൂട്ടറിലുണ്ടല്ലോ. പിന്നിങ്ങോട്ടു വരേണ്ട കാര്യമെന്ത് ? ….....
കുഞ്ഞുവറീച്ചന്റെയും സഹധര്‍മ്മിണിയുടെയും കുര്യച്ചന്റെ പെമ്പളയുടെയും ദുഖങ്ങളിലൂടെയും സഭയിലെ ചെറുപ്പക്കാരുടെ ധൃതിയിലൂടെയും മുവീക്യാമറകളുടെ ഫോക്കസ്സിലൂടെയും തങ്ങള്‍ വന്നിറങ്ങിയ വാഹനങ്ങള്‍ ശരിയായ സ്ഥലത്തു പാര്‍ക്കുചെയ്യാനുള്ള അടക്കത്തിനു വന്നവരുടെ ഉത്സാഹത്തിലൂടെയും ഗ്രീഷ്മ ബസ്സ് സ്റ്റോപ്പിലേക്കു നടന്നു.
ഇതിനോടകം ആരംഭിച്ചു കഴിഞ്ഞ ചരമ ശുശ്രൂഷകള്‍ മുഴുവന്‍ സമയ സുവിശേഷ വെബ്സൈറ്റ് 'നെറ്റ്കാസ്റ്റ് ' ചെയ്തു തുടങ്ങി. വാലുപറമ്പിലെ ദൃശ്യങ്ങള്‍ക്കൊപ്പം ലോകപ്രസിദ്ധ ശാസ്ത്രഞ്ജനായ ജോണിക്കുട്ടിയുടെയും അമേരിക്കന്‍ ആതുരസേവനരംഗത്തെ മാലാഖയായ ഗ്രേസിയുടെയും ദൈവവേലക്കാരനായ പാസ്റ്റര്‍ പീറ്ററിന്റെയും അപദാനങ്ങളും കാലിഫോര്‍ണ്ണിയായിലെ സെര്‍വ്വര്‍ കംപ്യൂട്ടര്‍ വഴി ലോകമെമ്പാടുമുള്ളവരോടൊപ്പം കുര്യച്ചന്റെ മക്കളും അവരുടെ കുടുംബാംഗങ്ങളും കണ്ടു തുടങ്ങി.
ജന്മപാശങ്ങളുടെ മുറിഞ്ഞ കണ്ണികള്‍ പകര്‍ത്തിയ സൈബര്‍ കാഴ്ചയ്ക്കു മുകളിലൂടെ നടക്കുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ ഇനിയും മുളയ്ക്കാത്ത ജീവന്റെ കണിക താന്‍ വരാതിരുന്നതു നന്നായിയെന്നു മന്ത്രിക്കുന്നതായി ഗ്രീഷ്മയ്ക്കു തോന്നി .
ശക്തിയായി വീശിയ കാറ്റില്‍ അവളുടെ ഇരു മുലകളും ഭൂമിയിലേക്ക് ഇറുന്നു വീണു . ചോരത്തുള്ളികള്‍ വീണു കിടന്ന ഒരു ജോടി കണ്ണുകളിലൂടെ കണ്ണുനീരായി പ്രവഹിച്ചു .
ശരീരഭാരം കുറഞ്ഞ ആശ്വാസത്തില്‍ ഗ്രീഷ്മ നടത്തയ്ക്കു വേഗം കൂട്ടി . ദൂരെ മേഘക്കീറുകള്‍ക്കിടയിലൂടെ കുഞ്ഞ് അവളെ നേക്കി മോണകാട്ടി ചിരിക്കുന്നുണ്ടായിരുന്നു.

*



പ്രകാശനം
അക്ഷരമുരുട്ടി , എള്ളും പൂവും ചേര്‍ത്ത്
തൂശനിലയില്‍ , നിലത്തു വെച്ചശേഷം
ഈറന്‍ തോര്‍ത്തില്‍ കയറി കൂടി
കവി കൈകൊട്ടിവിളിച്ചു .

ചുടല ആര്‍ട്സ് ക്ലബിലെ അടക്കങ്ങള്‍
പ്രസാധകന്റെ വരണ്ട ജിഹ്വ യില്‍
ഇടവമാസ പെരുമഴയായി തിമര്‍ത്തു .
പ്രകാശനം തീരുമാനിക്കപ്പെട്ടു .

ഗൃ ഹാതു ര ബിംബങ്ങള്‍
വാങ്ങ്മായ ചിത്രങ്ങളാക്കി , നിരൂപകന്‍
പ്രസംഗ പീഠവും തകര്‍ത്തു .

ദര്‍ഭ മുന തൊണ്ടയില്‍ കുരുങ്ങി
പ്രസാധകന്‍ ചര്‍ദ്ദിച്ചു .
പിണ്ട ചോറിനൊപ്പം ,കഫവും .
കവി ശബ്ദം മുഴക്കിയപ്പോള്‍
കവിത കരഞ്ഞു പോയി


 

അന്വേഷണം

 

റിക്കാര്‍ഡു മുറിയിലെ ഇരുണ്ട വെളിച്ചത്തില്‍ പൊടിപിടിച്ചതും ബൃഹത്തുമായ ഫയലില്‍ നിന്നിറങ്ങി വന്ന ക്ഷീണിതനായ വൃദ്ധന്‍ പറഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കുവാന്‍ അപ്പോള്‍ അയാള്‍ക്കു സമയമില്ലായിരുന്നു.
വളരെ അടിയന്തിരമായി മറുപടി നല്‍കേണ്ട ഫയല്‍ സംബന്ധിച്ച തിരച്ചിലിനാണ് റിക്കാര്‍ഡ് റൂമില്‍ കയറിയത്.വൃദ്ധന്റെ കഥയും താന്‍ തയ്യാറാക്കുവാന്‍ പോകുന്ന മറുപടിയും തമ്മില്‍ ബന്ധങ്ങള്‍ ഉണ്ടെന്ന് അയാള്‍ക്കപ്പോള്‍ തോന്നിയതുമില്ല.പുതുതായി സ്ഥലം മാറിവന്ന അയാള്‍ക്ക് കുടിശിഖയായതും നല്‍കുവാനുള്ള സമയം കഴിഞ്ഞതുമായ തപാലിന്റെ മറുപടി എത്രയും പെട്ടെന്ന് നല്‍കുക എന്നതാണ് മുഖ്യം.തിരച്ചിലിനിടയില്‍ കിട്ടിയ വൃദ്ധന്റെ ഫയല്‍ അയാള്‍ മടക്കി. വൃദ്ധന്‍ ഫയലിനുള്ളിലേക്കു കയറിപ്പോയി.
മേലാഫീസില്‍ നിന്നുള്ള ഓര്‍മ്മക്കുറുപ്പിലെ പരാമര്‍ശത്തില്‍ ഉടക്കിനിന്ന മനസ്സുമായി അയാള്‍ മറ്റു ഫയലുകളും പരിശോധിച്ചുകൊണ്ടിരുന്നു.ആ റാക്കിലെ ഒട്ടു മിക്ക ഫയലുകളും പരസ്പരബന്ധമുള്ളതാണെന്ന് അയാള്‍ക്കു തോന്നി.
എല്ലാറ്റിന്റെയും എതെങ്കിലുമൊരു ഭാഗത്ത് നടരാജന്‍ എന്നൊരു പേര് ലയിച്ചു ചേരാതെ കിടക്കുന്നു.അവയിലൊന്നില്‍ നിന്നും തനിക്ക് ആവശ്യമായ ഒരെണ്ണമെടുത്ത് അയാള്‍ പുറത്തിറങ്ങി തന്റെ ഇരിപ്പിടത്തിലേക്കു നടന്നു.
പാളയംകോട് മാര്‍ക്കറ്റിനകത്തുള്ള പൊതു സ്ഥലം കയ്യേറിയതു സംബന്ധിച്ച കാര്യം അന്വേഷിച്ചിരിക്കുന്നതും നടരാജന്‍ തന്നെ. പല ഓഫീസുകളിലേക്കുമായി നിരവധി ഇടപാടുകള്‍ നടന്ന ഫയലാണിത്.പൊതുസ്വത്ത് കയ്യേറ്റം വ്യാപകമായ ഇക്കാലത്ത് അത് ഒഴിവാക്കാനായും പൊതുമുതല്‍ സംരക്ഷണം വ്യവസ്ഥാപിതമാക്കുവാനുമുള്ള നടരാജന്റെ ശ്രമങ്ങള്‍ വിശദമായി തന്നെയുണ്ട്.
ഇന്നത്തെക്കാലത്ത് ഇത്തരം മുന്‍കൈകള്‍ അപൂര്‍വ്വമാണ്.എല്ലാവരും ഒതുങ്ങിക്കൂടാനാണു ശ്രമിക്കുന്നത്. സമൂലമായ മാറ്റം വ്യവസ്ഥയ്ക്ക് ഉണ്ടാകുമെന്നുള്ള പ്രതീക്ഷകള്‍ ഇന്നാര്‍ക്കുമില്ല . അപ്പഴപ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളെ സംബന്ധിച്ച് പുരോഗമനസ്വഭാവത്തില്‍ പ്രതികരിക്കുന്നവര്‍ ധാരാളമായുണ്ട് . സോഷ്യല്‍ കൂട്ടായ്മകള്‍ വഴിയും അല്ലാതെയും വലിയ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആ വ്യവസ്ഥയ്ക്കുണ്ടാകുന്ന പരിക്കുകള്‍ സുഖപ്പെടുത്തുക എന്നതാണ് അറിഞ്ഞോ അറിയാതെയോ അവര്‍ ചെയ്യുന്നത്. വിഗ്രഹങ്ങള്‍ എറിഞ്ഞുടയ്ക്കാന്‍ അവരാഗ്രഹിക്കുന്നുമില്ല. അത്തരം ആഗ്രഹങ്ങളുള്ളവര്‍ക്ക് അവരുടെ സ്വപ്നങ്ങളില്‍ കഠാര കുത്തിയിറങ്ങുന്നതായി തോന്നാറുമുണ്ട് .നഷ്ടപ്പെട്ടുപോയ ഉറക്കം അവരെ വിവശരാക്കുന്നു.ജീവിതശൈലീ രോഗങ്ങളുടെ കെണിയിലകപ്പെട്ട വിപ്ലവകാരികള്‍ ശിഷ്ടകാലത്തെ ആകുലതയോടെ നോക്കി കാണുന്നതും കുടുംബവും അതിജീവനവും പ്രശ്നങ്ങളായി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഇത്തരം മുന്‍കൈകള്‍ കുറഞ്ഞുവരുന്നത് സ്വാഭാവികമാണ്.
മറുപടിയിലേക്കുള്ള യാത്രയ്ക്കിടയില്‍ അയാളുടെ മൊബൈല്‍ ശബ്ദിച്ചു.
പുതിയ ഓഫീസിലെ വിവരങ്ങള്‍ സുഹൃത്ത് തിരക്കി. വളരെയധികം ദൂരത്തു നിന്നും വീടിന്റെ കുറേയടുത്ത് മാറ്റം കിട്ടിയത് എന്തായാലും നന്നായിയെന്നും ഓഫീസ് കാര്യങ്ങള്‍ സുഗമമാകും എന്നാണ് പ്രതീക്ഷയെന്നുമുള്ള മറുപടി . സുഹൃത്ത് കുറെയധികം കാര്യങ്ങള്‍ കൂടി പറഞ്ഞു .കൂട്ടത്തില്‍ നടരാജന്റെ കേസുകള്‍ അവധാനതയോടെ കൈകാര്യം ചെയ്യണമെന്ന ഉപദേശം.
നടരാജനെ എങ്ങനെയറിയാമെന്നുള്ള ചോദ്യം ചിരിച്ചുതള്ളിയ സുഹൃത്തിനോട് പ്രതീക്ഷയറ്റുപോയ സമൂഹത്തിന് ഇത്തരക്കാരെ ആവശ്യമുണ്ടെന്നും ഇന്നാദ്യം കൈകാര്യം ചെയ്തത് നടരാജന്റെ തന്നെ ഒരു ഫയലാണെന്നും പറഞ്ഞു.അടുത്തുതന്നെ നേരില്‍ കാണാമെന്ന വാക്കില്‍ മൊബൈല്‍ ഭാഷണം അവസാനിച്ചു.
സ്കൂട്ടര്‍ മുമ്പോട്ടുപോകുമ്പോഴും ഹെല്‍മറ്റിനുള്ളില്‍ നടരാജന്‍ ഇടം പിടിച്ചു. പൊതു താത്പര്യങ്ങളുയര്‍ത്തുന്നത് പലപ്പോഴും അതുളവാക്കുന്ന അമിതമോ അനാവശ്യമെന്നു തോന്നിപ്പിക്കുന്നതോ ആയ ജോലിഭാരം മൂലമോ ജീവനക്കാര്‍ക്ക് ഇഷ്ടപ്പെടാത്തതാവും സുഹൃത്തിന്റെ സംഭാഷണത്തിന്റെ ധ്വനി.
വീട്ടിലെ ചാരുകസാരയില്‍ അമര്‍ന്നിരുന്ന് നേവികട്ടിന്റെ രുചി ആസ്വദിക്കുമ്പോള്‍ പുകചുരുളുകളില്‍ വീണ്ടും വൃദ്ധന്റെ രൂപം.
"സാര്‍ നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കുന്നത് ശരിയല്ല.ഞാന്‍ വര്‍ഷങ്ങളായി നീതിക്കുവേണ്ടിയുള്ള പോരാട്ടം നടത്തുന്നു.താങ്കളുടെ ഓഫീസു മാത്രമല്ല മറ്റു പലരും എന്നെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണ്. ഇന്നാട്ടില്‍ നിയമവും നീതിയുമുണ്ടല്ലോ.പലപ്പോഴും സൗകര്യപ്രദമായി പലതും വിസ്മരിക്കാനാണ് പലരുടെയും ശ്രമം.എന്റെ പ്രായമെങ്കിലും പരിഗണിക്കേണ്ടതല്ലേ.”
പുകചുരുളുകളുടെ ശക്തി കുറയുന്നതനുസരിച്ച് വൃദ്ധന്റെ രൂപം ക്ഷയിക്കുകയും ശബ്ദം അവ്യക്തമാകുകയും ചെയ്തു.
അടുത്ത ദിവസം ആദ്യം കൈകാര്യം ചെയ്യേണ്ടി വന്നത് നടരാജന്റെ ഒരു അപേക്ഷയാണ്.അയാളുടെ കുറച്ചു സ്ഥലവും അവിടെ നിന്നിരുന്ന വൃക്ഷങ്ങളും കയ്യേറി നശിപ്പിച്ചതിനാല്‍ അവയുടെ നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്. റോഡ് വികസന പരിപാടി യുടെ ഭാഗമായി നടരാജന്റെ പട്ടയ വസ്തു മനപ്പൂര്‍വ്വമായി കരാറുകാര്‍ കയ്യേറിയെന്നും വൃക്ഷങ്ങള്‍ വെട്ടി നശിപ്പിച്ചെന്നുമുള്ള ആവലാതിയുടെ അവസാനം രണ്ടു കോടിരൂപ നഷ്ട പരിഹാരം ആവശ്യപ്പെടുന്നു.
ഇരുന്നൂറു ലക്ഷം രൂപയുടെ നഷ്ടം ആവശ്യപ്പെടുന്ന അപേക്ഷ പരിഹരിക്കുവാനുള്ള ക്ഷമത തനിക്കില്ലെന്ന് അയാള്‍ക്കറിയാം..താരതമ്യേന വസ്തുവിനു വിലക്കുറവുള്ള പ്രദേശം . നഷ്ടപ്പെട്ടെന്നു പറയുന്നത് വയലിനോടു ചേര്‍ന്ന സ്ഥലം. അപ്പോള്‍ ഇത്രയും തുക? എവിടെയോ ചില പൊരുത്തക്കേടുകള്‍ .
സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ ആരായണം.താനിവിടെ പുതുമുഖമാണ്. റിക്കാര്‍ഡു റൂമിലെ ഫയലുകളുടെ പരസ്പര ബന്ധങ്ങള്‍ സംശയം ജനിപ്പിച്ചിരുന്നു.കയ്യക്ഷരത്തിന്റെ സാദൃശ്യങ്ങള്‍ക്കപ്പുറത്ത് കെട്ടിപ്പിണയുന്ന വാക്യഘടനകള്‍ . ചോദ്യങ്ങളെയും സംശയങ്ങളയും ആവശ്യങ്ങളെയും ‍‍ഞെരിച്ചമര്‍ത്തിയതിന്റെ ചീഞ്ഞഗന്ധമുള്ള അവയോരോന്നും അറിവും അഗ്നിയുമായ അക്ഷരങ്ങളുപയോഗിച്ചുള്ള ഓരോ കൊലപാതകങ്ങളായിരുന്നു .
ഉടയ്ക്കാനും ഉലയ്ക്കാനുമുള്ള ഭാഷയുടെ ശക്തി അയാളില്‍ അത്ഭുതമുളവാക്കി.
ഉച്ച ഭക്ഷണത്തിന് ഒരുമിച്ചിരിക്കുമ്പോള്‍ അയാളുടെ സംശയങ്ങളില്‍ അവര്‍ നിസ്സംഗതയോടെ ചിരിച്ചു.നടരാജനുണ്ടായ നഷ്ടം എന്നേ പരിഹരിച്ചതാണെന്നും പരാതികളിലും അപേക്ഷകളിലും അഭിരമിക്കുകയും അവ പകരുന്ന ആത്മരതിയുടെ ആനന്ദത്തിലാണ് നടരാജനെന്നുമുള്ള അഭിപ്രായങ്ങളില്‍ അവരെല്ലാവരും യോജിച്ചു . പൗരന്‍മാര്‍ക്കു ഭരണകൂടം നല്‍കുന്ന സൗജന്യ സൗകര്യങ്ങളുപയോഗിച്ച് ജീവനക്കാര്‍ക്ക് കെണിയൊരുക്കുന്ന അതിക്രൂരമായ വിനോദത്തിലേര്‍പ്പെട്ടിരിക്കുന്ന നടരാജനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അതിനുള്ള ഉപാധികള്‍ റാക്കിലെ ഫയലുകളില്‍ തന്നെയുണ്ടെന്നും അവര്‍ സംയുക്തമായി ഉപദേശിച്ചു . ഇരുന്നൂറു ലക്ഷം രൂപ പോയിട്ട് ഇരുപത്തായിരം പോലുമുള്ള നഷ്ടമുണ്ടായിട്ടില്ല എന്നവര്‍ സ്ഥാപിച്ചു .
എന്തായാലും മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ നടരാജന് നഷ്ട പരിഹാരം നല്‍കുവാന്‍ കഴിയില്ലെന്ന് ഫയലില്‍ കുറിച്ചു. നഷ്ടം ഏതനുപാതത്തിലായാലും അതിനു കാരണമായത് ഈ ഓഫീസിലെ ഇടപെടലുകളല്ലെന്നും നഷ്ടം എപ്രകാരമുണ്ടായതാണെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം തനിക്കില്ലെന്നും അയാള്‍ ഫയലില്‍ എഴുതി.
അദാലത്തില്‍ പങ്കെടുക്കുവാന്‍ കോടതിവരാന്തയില്‍ നില്‍ക്കുമ്പോഴാണ് അയാള്‍ നടരാജനെ നേരില്‍ കാണുന്നത്.ഇരുണ്ട നിറം . പ്രായത്തിന്റെ അവശതയും കഷ്ടപ്പാടുകളുടെ കരച്ചില്‍ ശേഷിപ്പുകളും മുഖത്ത് തെളിയുന്നു . മുന്‍പൊരിക്കല്‍ ഫയലില്‍ നിന്നിറങ്ങിവന്ന അതേ വൃദ്ധന്‍ . പരിചയ ഭാവത്തില്‍ ചിരിച്ചു . ഒരു തുണി സഞ്ചി നെഞ്ചോടമര്‍ത്തി അദ്ദേഹം കഷണ്ടിയിലെ വിയര്‍പ്പുതുള്ളികള്‍ വലതു കൈകൊണ്ടു തുടച്ചു.
" നിങ്ങളൊക്കെ വലിയ ദ്രോഹമാണ് ചെയ്യുന്നത്.ഞാന്‍ നിങ്ങളുടെ സ്വകാര്യ സമ്പാദ്യമല്ല ചോദിച്ചത്.സര്‍ക്കാരില്‍ നിന്നും എനിക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്നതു തടഞ്ഞാല്‍ നിങ്ങള്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ ? ”
"ചേട്ടാ നിങ്ങള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു .റോഡ് വികസന പരിപാടി നടത്തിയത് വികസന അതോറിട്ടിയാണ് . പട്ടയ വസ്തു കൈയ്യേറിയ സംഭവമുണ്ടെങ്കില്‍ നഷ്ട പരിഹാരം നല്‍കേണ്ടതും ഞങ്ങളുടെ ഓഫീസല്ല. മാത്രമല്ല രണ്ടു കോടി രൂപ യുടെ നഷ്ടം ഒരു കാരണവശാലും അവിടെ സംഭവിക്കാനിടയില്ല. താങ്കള്‍ ആവശ്യപ്പെട്ടു എന്ന കാരണത്താല്‍ പൊതു ഖജനാവില്‍ നിന്നും അത്രയും തുക അനുവദിച്ചു നല്‍കുവാനായി ശുപാര്‍ശ ചെയ്യുവാന്‍ എനിക്കു കഴിയില്ല.അതിനുള്ള അധികാരം എനിക്കൊട്ടില്ല താനും..അതില്‍ താങ്കള്‍ ഖേദിക്കുന്നതോ കോപിക്കുന്നതോ ഞാന്‍ കാര്യ മാക്കുന്നില്ല .”
"സാര്‍ എല്ലായിടത്തും വസ്തുവിന് ഒരു വിലയാണോ? എന്റെ പട്ടയ വസ്തുവിന്റെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം എനിക്കു തന്നെയാണ്.ഞാന്‍ ആരുടെയും ഔദാര്യത്തിനു കാക്കുന്നില്ല . റോ‍ഡ് പദ്ധതി നടപ്പിലാക്കിയവര്‍ മനസ്സില്‍ ആഴത്തിലുള്ള മുറിവാണുണ്ടാക്കിയത്. എനിക്ക് വളരെ വിലപ്പെട്ട മണ്ണാണ് ഒരു കാരണവുമില്ലാതെ വെട്ടിയൊഴുക്കിയത്. കാര്യം അന്വേഷിച്ച എന്നെ കളിയാക്കി . അന്വേഷണങ്ങളെ കൊലപ്പെടുത്തുന്നത് ലോകത്ത് ഇതാദ്യമല്ലെന്ന് എനിക്ക് അറിയാം. ആരെയും ഞാന്‍ വെറുതെ വിടുകയില്ല.”
കേസിന്റെ നമ്പര്‍ കോടതി ശിപായി വിളിച്ചു. ഞങ്ങള്‍ മജിസ്ട്രേറ്റിന്റെ ഇരുവശങ്ങളിലായിട്ടുള്ള കസാലകളില്‍ ഇരുന്നു . ഈ കേസില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു.
"ശ്രി നടരാജന്റെ സ്ഥലത്തിന്റെ കുറെ ഭാഗം റോഡ് വികസന പരിപാടി നടപ്പിലാക്കിയപ്പോള്‍ റോ‍ഡായി മാറിയിരുന്നു . ഈ കോടതിയുടെ ഇടപെടലുകളുടെ കൂടി ഭാഗമായി സ്ഥലം തിരികെ നല്‍കിയിട്ടുണ്ട്.എന്നാല്‍ അവിടെ കരിങ്കല്ലു ഭിത്തി കെട്ടി നല്‍കണമെന്ന ഇപ്പോഴത്തെ ആവശ്യം നടത്തിക്കൊടുക്കുന്ന കാര്യത്തില്‍ ഉചിത നിര്‍ദ്ദേശത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ഉത്തരവില്ലാതെ ഞങ്ങളുടെ ഓഫീസിന് ഒന്നും ചെയ്യാന്‍ കഴിയില്ല.”
ഫയലുകള്‍ കൊലപാതകങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളാകാം.പക്ഷെ രേഖകളുടെ ശബ്ദമാകാനേ എനിക്കു സാധിക്കുമായിരുന്നൊള്ളു..
കോടതിയുടെ പരാമര്‍ശം ഉണ്ടാകുന്നതിനു മുന്‍പേ തീതുപ്പുന്ന കണ്ണുകളുമായി നടരാജന്‍ പ്രതിരോധിച്ചു.
"സര്‍ , കഴിഞ്ഞ ഒരു ദശകക്കാലമായി ഞാന്‍ നടത്തി വരുന്ന നൈതിക സമരമാണിത്.ഡിപ്പാര്‍ട്ടുമെന്റലിസം സൃഷ്ടിച്ചത് ചില നല്ല ഉദ്ദേശത്തോടെയാണ്. പക്ഷേ, പൗരന്റെ ന്യായമായ ആവശ്യത്തെ തല്ലിക്കെടുത്തുവാന്‍ എല്ലാ വകപ്പുകളും മത്സരിക്കുകയാണ്.ഏത് ഓഫീസില്‍ അപേക്ഷ നല്‍കിയാലും അവരെ ബാധിക്കുന്ന വിഷയമല്ലെന്നും മറ്റൊരു വകുപ്പിനെ സമീപിക്കണമെന്നുമാണ് മറുപടി . വിവരാവകാശ നിയമം വന്നതിനു ശേഷമെങ്കിലും വിവരങ്ങള്‍ ലഭിക്കുമെന്നു കരുതി . ഒരു പൊതു അധികാര സ്ഥാനത്തു നിന്നും മറ്റൊന്നിലേക്ക് വിവരങ്ങള്‍ക്കായി എന്റെ അപേക്ഷകള്‍ ആമുഖ കത്തുകള്‍ സഹിതം പലായനം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. താങ്കളുടെ അപേക്ഷ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാനായി ഇന്ന പൊതു അധികാരസ്ഥാനത്തിലേക്ക് അയച്ചിട്ടുണ്ടെന്നുള്ള അറിയിപ്പുകളാല്‍ എന്റ മാറാപ്പുകള്‍ സമൃദ്ധമായി . ആവലാതികള്‍ കാലപ്പഴക്കത്താല്‍ പിഞ്ചിക്കീറി . അറിവുകള്‍ മനപ്പൂര്‍വ്വമായി കണ്ണടച്ചിരിക്കുന്നു. നീതി നിഷേധത്തിനെതിരെ കോടതി ഇടപെടണം.വെറും ഒഴിവുകഴിവുകള്‍ നിരത്തുന്ന ഇവരുടെ കൈമലര്‍ത്തലുകളെ ക്രിമനല്‍ കുറ്റമായി കാണണം. ഉത്തരവാദികളില്‍ നിന്നും നഷ്ടം ഈടാക്കി ത്തരണം"
സര്‍ക്കാര്‍ ഉത്തരവു വരെ കാത്തുനോക്കാം എന്ന കോടതിയുടെ നിര്‍ദ്ദേശം നടരാജന് തൃപ്തി നല്‍കിയില്ല.പരാതി പരിഹാരത്തിന്റെ ജുഡീഷ്യലും സെമി ജുഡീഷ്യലുമായ നിരവധി വേദികളില്‍ കയറിയിറങ്ങിയതിന്റെ മരവിപ്പ് അയാളുടെ രക്തത്തിലൂടെ ഊര്‍ന്നിറങ്ങുന്നതായി തോന്നി. അദാലത്തുകളില്‍ ഉഭയസമ്മതത്തോടെ മാത്രമേ തീര്‍പ്പുകള്‍ സൃഷ്ടിക്കുവാന്‍ കഴിയൂവെന്ന മജിസ്ട്രേറ്റിന്റെ അഭിപ്രായത്തിനു ചെവി കൊടുക്കുവാന്‍ നില്‍ക്കാതെ അയാള്‍ , ഒരു വേള പുറത്തെടുത്ത കടലാസ്സു കെട്ടുകള്‍ വീണ്ടും തുണി സഞ്ചിയില്‍ നിക്ഷേപിച്ച് പുറത്തേക്കു നടന്നു.
ഇടവപ്പാതിയുടെ ചീറ്റലുകളില്‍ ഔദ്യോഗിക വാഹനത്തിന്റെ അകത്തേക്ക് മഴത്തുള്ളികള്‍ വീണുകൊണ്ടിരുന്നു. ഒരു കണക്കിന് ഇയാളുടെ കാര്യം കഷ്ടമാണെന്നുള്ള ഡ്രൈവറുടെ അഭിപ്രായത്തിനിടയില്‍ അയാള്‍ ഗ്ലാസ്സ് ഉയര്‍ത്തി .
"സാധാരണക്കാരനു നീതി ലഭിക്കാത്തതു മാത്രമല്ല,വികാരശൂന്യമായ സമീപനത്തിന്റെ വിഷയം കൂടിയാണ്.ആവശ്യമായ കാര്യങ്ങള്‍ക്കിടയിലൂടെ ആവശ്യമില്ലാത്തതെന്ന് പലര്‍ക്കും തോന്നാവുന്ന കാര്യങ്ങളും നടരാജന്റെ അപേക്ഷകളില്‍ കടന്നുവരുന്നു.സ്ഥലം നഷ്ടപ്പെട്ടെങ്കില്‍ അതിനെക്കുറിച്ചു മാത്രമല്ല റോഡു പണിയുന്നതിനിടയില്‍ എത്ര ചതുരശ്ര അടി മണ്ണാണ് തന്റെ വസ്തുവില്‍ നിന്നും എടുത്തത് ,എത്ര വൃക്ഷത്തൈകളാണ് വെട്ടിവീഴ്ത്തിയത്, വെട്ടിവീഴ്ത്തിയ തൈകള്‍ അമ്പതു വര്‍ഷം കഴിഞ്ഞാല്‍ എത്ര വലിപ്പത്തില്‍ വളരുമായിരുന്നു,അപ്പോള്‍ അവയ്ക്ക് എത്രരൂപ വിലമതിക്കുമായിരുന്നു എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളും വിവരാവകാശങ്ങളില്‍ കുത്തിനിറയ്ക്കുന്നു . പലപ്പോഴും ദീര്‍ഘമായ ഇടപാടുകളിലേക്ക് ഓരോ ഫയലുകളും പോകുന്നു.കരാറുകാരനെയല്ല ജീവനക്കാരെയാണ് ഇതു ബാധിക്കുക.അതിനാല്‍ തന്നെ അവരെല്ലാം ഇയാള്‍ക്കെതിരാകുന്നു.ഫയലുകളുടെ നീളം കൂടുന്നതിനനുസരിച്ച് നീതിയിലേക്കുള്ള അകലവും കൂട്ടുന്നു. അമ്പെയ്ത്തു പരിശീലനത്തില്‍ അര്‍ജുനന്‍ കിളിയുടെ കണ്ണാണു കണ്ടതെങ്കില്‍ നടരാജന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും എജന്‍സികളും എണ്ണമറ്റ ഓഫീസുകളും കാണുന്നു.”
ഒഴുകിപ്പരക്കുന്ന വെള്ളംമൂലം റോഡിന്റെ സ്ഥിതി കാണാത്തതിനാലാണോ അതോ സംഭാഷണത്തില്‍ ഡ്രൈവര്‍ അഭിരമിച്ചതിനാലാണോ വാഹനം ഒരു ഗട്ടറില്‍ വീണപ്പോള്‍ അയാള്‍ സീറ്റില്‍ നിന്നും മുന്നോട്ടു തെറിച്ചു.
നനുത്ത മഞ്ഞുപാളികള്‍ ഗ്ലാസ്സിനെ മൂടിയിരിക്കുന്നു. മഞ്ഞില്‍ വാഹനത്തിന്റെ ഗ്ലാസ്സ് വെള്ളിത്തിരപോലെയായി. ദൃശ്യങ്ങളില്‍ കട്ടി ഫ്രെയിമുള്ള കണ്ണട ധരിച്ച വൃദ്ധന്‍ എഴുതുകയാണ്.
വളരെ പരിചിതമായ കയ്യക്ഷരത്തിലേക്ക് സൂക്ഷിച്ചു നോക്കി.
"റോഡ് വികസന പരിപാടി നടപ്പിലാക്കിയത് ഒരു സാധു മനുഷ്യന്റെ ഓര്‍മ്മകളെ കശാപ്പു ചെയ്യാന്‍ വേണ്ടിയാണോ.നിങ്ങള്‍ കവര്‍ന്നെടുത്ത മണ്ണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ഒപ്പം ജനിക്കുകയും വളരുകയും ചെയ്തവനെ മായ്ചു കളഞ്ഞ മണ്ണാണ്. എന്റെ വിഷമതകള്‍ ലയിച്ചലിയിക്കേണ്ട മണ്ണ് നിങ്ങള്‍ അപഹരിച്ചു.ആര്‍ക്കും ദ്രോഹമില്ലാതെയാണ് ഞാനിതുവരെയും ജീവിച്ചത്. ഏവരുടെയും നന്‍മയായിരുന്നു എന്റെ പ്രാര്‍ത്ഥനകളുടെ ജീവന്‍ .എന്നിട്ടും... “
കണ്ണട എടുത്തുമാറ്റി വൃദ്ധന്‍ കണ്ണുനീര്‍ തുടച്ചു.തുണി സഞ്ചി തുറന്ന് കുറെ പേപ്പറുകള്‍ പുറത്തെടുത്തു.ഘനീഭവിച്ച മൗനത്തിനൊടുവില്‍ എഴുതിയത് കീറിക്കളഞ്ഞ് നടരാജന്‍ മറ്റൊരു കടലാസ്സില്‍ എഴുതി തുടങ്ങി.അക്ഷരങ്ങള്‍ അവ്യക്തമാകുന്നു. പരാതികളായി , അപേക്ഷകളായി അക്ഷരക്കൂട്ടങ്ങള്‍ വളരുന്നുണ്ടാകും.വൃദ്ധന്റെ മുഖത്ത് ഗൗരവം കത്തി കയറുന്നുണ്ട് . തോല്‍ക്കാന്‍ മനസ്സില്ലാത്തവന്റെ ഭാവം. ഇടയ്ക്കിടയ്ക്ക് സഞ്ചിയിലെ കടലാസ്സുകള്‍ മറിച്ചു നോക്കുന്നു.
ഇടയ്ക്കെപ്പോഴോ ഓണ്‍ചെയ്ത വൈപ്പര്‍ മഞ്ഞുപാളികളെയും വൃദ്ധനെയും തുടച്ചു മാറ്റി.
നടരാജന്റെ പരാതികള്‍ പരിഹരിക്കപ്പെടേണ്ടതാണെന്ന് അയാള്‍ക്കു തോന്നി.ഉണ്ടായതോ ഉണ്ടാക്കപ്പെട്ടതോ ആയ പ്രശ്നങ്ങളെ അവയുടെ വഴിക്കു വിടാം.ഒരാളിന്റെ വിഷമതകള്‍ അകറ്റാന്‍ കഴിയുന്നതാണ് പ്രധാനം.അയാള്‍ നടരാജനെ വിളിച്ചു. സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു.നഷ്ടപ്പെട്ട സ്ഥലത്തിന്റെ അടുത്തു വെച്ചാണ് അവര്‍ കണ്ടത്.
നടരാജനെ കണ്ട ഉടനെ അയാള്‍ ഹാര്‍ദ്ദവമായി ചിരിച്ചു കൊണ്ടു പറഞ്ഞു
" നിങ്ങള്‍ എന്നെ വിടാതെ തുടരുകയാണ്.എന്റെ സ്വകാര്യതകളില്‍ നിങ്ങള്‍ കടന്നു വരുന്നു.നഷ്ടപ്പെട്ട മണ്ണിനോടുള്ള നിങ്ങളുടെ അഭിനിവേശം എനിക്ക് ബോദ്ധ്യപ്പെടുന്നു. നിങ്ങളെ ഏതു വിധത്തിലെങ്കിലും സഹായിക്കണമെന്നാണ് എന്റെ ആഗ്രഹം. നിയമത്തിന്റെ ഏതെങ്കിലും പഴുതുകളുണ്ടോ എന്ന് ഞാന്‍ വീണ്ടും പരിശോധിക്കാം.എന്താണ് താങ്കളുടെ ആവശ്യം. മണ്ണാണോ അതോ നഷ്ടപരിഹാരമാമോ.തുറന്നുപറയുക.ചട്ടക്കൂടുകളില്‍ നിന്നു മാത്രമേ എനിക്കു പ്രവര്‍ത്തിക്കാനാവൂ.എന്നിരിന്നാലും മേലധികാരികളുടെയും സര്‍ക്കാരിന്റെയും മുമ്പില്‍ നിങ്ങളുടെ ന്യായമായ ആവശ്യം സാധിച്ചെടുക്കുവാന്‍ ഞാന്‍ പരിശ്രമിക്കുന്നതാണ് "
നടരാജന്‍ എല്ലാം കേട്ട് നിസ്സംഗനായിരുന്നു. അയാളുടെ നിശ്ശബ്ദതയ്ക്കുമുകളിലൂടെ കാറ്റ് വീശിത്തുടങ്ങി.റോഡിലേക്ക് വെട്ടിവീഴ്ത്തപ്പെട്ട മണ്‍തരികള്‍ ഓരോന്നായി കാറ്റിന്റെ വേഗത്തിലേക്ക് എറിയപ്പെട്ടു.ചുഴലിയിലേക്കുള്ള പരിണാമത്തിനിടയില്‍ കാറ്റ് നടരാജന്റെ കരച്ചില്‍പ്പാടുകള്‍ തൂത്തെറിഞ്ഞു. നിസ്സംഗതയില്‍ നിന്നും ഉന്മാദത്തിലേക്കുള്ള വഴിയില്‍ അട്ടഹാസങ്ങള്‍ പെയ്തു തുടങ്ങിയിരുന്നു. കൂനയായി മാറുന്ന മണ്‍തരികള്‍ക്കിടയിലേക്ക് തുണി സഞ്ചിയിലെ കടലാസ്സുകള്‍ കീറിയെറിയപ്പെടുന്നു. പൊടി പടലങ്ങള്‍ ഉയര്‍ന്നു പൊങ്ങി.കാറ്റിന്റെ ഇരമ്പവും നടരാജന്റെ അട്ടഹാസവും കനത്തു വന്നു.അയാളില്‍ ഭയാശങ്കകള്‍ വളര്‍ന്നു.അവിടെ നിന്നും രക്ഷപെടണമെന്ന് അയാളാഗ്രഹിച്ചു. വീശിയടിക്കുന്ന ചുഴലിയിലകപ്പെടാതെ വളരെപ്പാടുപെട്ട് ആയാള്‍ ഓഫീസിലേക്ക് ഓടിയെത്തി .
ദൗത്യം പരാജയപ്പെട്ടതിന്റെ ഖേദം അയാളെ അലട്ടിയില്ല.തിമിര്‍ത്താടിയുറയുന്ന കാറ്റില്‍ നിന്നും രക്ഷനേടിയതിന്റെ ആശ്വാസത്തില്‍ റിക്കാര്‍ഡു റൂമിലെത്തി.
പ്രജ്ഞകള്‍ക്കും ഫയലുകള്‍ക്കും മുകളില്‍ വൃദ്ധന്റെ സംഹാരനടനം.
റാക്കുകളും അലമാരികളും ഭേദിക്കപ്പെടുന്നു.കടലാസ്സുകള്‍ അന്തരീക്ഷത്തില്‍ പാറി നടക്കുന്നു.വൃദ്ധന്റെ അട്ടഹാസങ്ങള്‍ക്കിടയില്‍ മണ്‍കൂനകള്‍ വിഭജനത്തിനുമുമ്പുള്ള പൂര്‍വ്വ സൂരികളെ കണ്ടെത്തുന്നു. അവരുടെ വേര്‍പാടിനൊടുവിലെ ഒത്തു ചേരലുകള്‍ക്കിടയിലൂടെ ചുഴലി പെയ്തിറങ്ങുന്നു.വൃദ്ധന്റെ കണ്ണുകളില്‍ തീപ്പൊരികള്‍ .
കരിയും പുകയും നിറഞ്ഞ റിക്കാര്‍ഡു റുമില്‍ ശ്വാസ തടസ്സം നേരിട്ട അയാള്‍ കുഴഞ്ഞു വീണു.ഭൂമി കലങ്ങി മറിയുന്നു.മടിയിലേക്കു പറന്നു വന്ന കടലാസ്സില്‍ അയാള്‍ സൂക്ഷിച്ചു നോക്കി.
കാറ്റില്‍ എത്ര ഫയലുകള്‍ നശിപ്പിക്കപ്പെട്ടു എന്നതന്വേഷിക്കുന്ന നടരാജന്റെ അപേക്ഷ.
അട്ടഹാസം മുരള്‍ച്ചയാകുന്നു. പ്രവേഗം നഷ്ടപ്പെട്ട കാറ്റ് വിഭജനത്തിലേക്കു പോയി.റിക്കാര്‍ഡു റൂമില്‍ നിന്നും പുക ഒഴിഞ്ഞു പോകുന്നു. അയാളുടെ പേന മറ്റൊരു കൊലപാതകത്തിന് തയ്യാറെടുത്തു തുടങ്ങി.






ആനന്ദനടനം


 


"ഓം സഹനാവതു സഹനൗ ഭു നക്തു
സഹവീര്യം കരവാവഹൈ
തേജസ്വി നാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി : ശാന്തി . ശാന്തി "

അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ വഴിപാടു കൗണ്ടറിലേക്ക് രാമചന്ദ്രകാരണവര്‍ എത്തിയപ്പോഴേയ്ക്കും കൗണ്ടറിലിരുന്ന ക്ഷേത്രത്തിന്റെ ഉപകാര്യദര്‍ശി മൃത്യുഞ്ജയ പുഷ്പാഞ്ജലിയ്ക്കുള്ള രസീത് എഴുതി കഴിഞ്ഞിരുന്നു.
ജാനകി, മകം നക്ഷത്രം.
കഴിഞ്ഞ കുറേ കാലമായിട്ടുള്ള ശീലമാണ്. കാരണവര്‍ പണം കൊടുത്ത് രസീതു കൈപ്പറ്റിയശേഷം ശ്രീകോവിലിനടുത്തേക്കു നടന്നു. ധനുമാസത്തിലെ തിരുവാതിരയായതിനാലാവും സാധാരണയില്‍ കവിഞ്ഞ തിരക്കുണ്ട്. തപസ്സു ചെയ്തിരുന്ന പാര്‍വ്വതിയ്ക്ക് ഭഗവാന്‍ പരമേശ്വരന്‍ ദര്‍ശനം നല്‍കിയതിന്റെ ഓര്‍മ്മ ദിവസം .
"കാരണവര്‍ പതിവു തെറ്റിച്ചിട്ടില്ലല്ലോ “. ശങ്കരന്‍ തിരുമേനി കുശലം പറഞ്ഞു.
ഇരുവരും സതീര്‍ത്ഥ്യരാണ്. പ്രായാധിക്യത്താല്‍ തിരുമേനി ഇപ്പോള്‍ ശാന്തിപ്പണി ചെയ്യുന്നില്ല. ചെറുമകന്‍ വിഷ്ണുവാണ് ഇപ്പോഴത്തെ ശാന്തിക്കാരന്‍ . എന്നാലും ദിവസേനെ ക്ഷേത്രത്തില്‍ എത്തും. രാമചന്ദ്രകാരണവരുമായി ക്ഷേത്രാങ്കണത്തിലുള്ള കൂവളമര തറയിലിരുന്ന് പഴയതും പുതിയതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
"എന്തു ചെയ്യാം. തെറ്റിക്കാതിരിക്കുവാന്‍ ഇപ്പോള്‍ ഒരു പതിവു മാത്രം … ", കൂവളത്തറയിലേക്ക് അമര്‍ന്നിരുന്നു കൊണ്ട് കാരണവര്‍ നെടുവീര്‍പ്പിട്ടു.
" നമ്മള്‍ സിക്സ്തിനു പോയപ്പോള്‍ വെച്ച കൂവളമാണ്. അരനൂറ്റാണ്ടിലധികമായിരിക്കുന്നു. കൈലാസനാഥന് പ്രിയപ്പെട്ട ചെടി . ദേവേശ്വരന്റെ പാദാരവിന്ദങ്ങളില്‍ എത്രയെത്ര തവണ പൂജാപുഷ്പമാകാന്‍ ഭാഗ്യം സിദ്ധിച്ച പുണ്യവൃക്ഷം . കേശവന്‍ വൈദ്യരുടെ ചികിത്സാ വിധികളില്‍ പെട്ട് എത്രയെത്ര രോഗികള്‍ക്ക് വിശിഷ്ട ഔഷധമായി .. “

കാരണവരേ... താന്‍ കൂവള പുരാണം കള. മകന്‍ ഇപ്പോള്‍ വിളിക്കാറില്ലേ .. “

കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.സപ്തതി ഗംഭിരമാക്കുവാനായി അടുത്ത മാസം വരുമെന്നു പറഞ്ഞു. “
തന്റെ നിത്യേനെയുള്ള മൃത്യുഞ്ജയ പുഷ്പാഞ്ജലിയെപ്പറ്റി അയാള്‍ അറിഞ്ഞു കാണുമോ ? . നാട്ടിലിതെല്ലാം ഒരു കളി തമാശയാണ് "
കാരണവര്‍ മറുപടി പറഞ്ഞില്ല..
തലയ്ക്കുമുകളില്‍ പടര്‍ന്നു നില്‍ക്കുന്ന ശിവദ്രുമത്തിന്റെ മൂന്നായി പിരിഞ്ഞിരിക്കുന്ന ഓരോ ഇതളുകളിലും പരമശിവന്റെ തൃക്കണ്ണുകള്‍ അയാള്‍ കണ്ടു. ജന്മപാപങ്ങളെ ദഹിപ്പിക്കുന്ന ശിവമല്ലിയുടെ തണലില്‍ തണുത്ത കാറ്റടിച്ചു . ജടയില്‍ നിന്നു കൊണ്ട് ഗംഗ ശൈവ മന്ത്രങ്ങള്‍ കൂവളയില കൊണ്ടു ജപിച്ചു ഹോമിക്കുന്നതായി അയാള്‍ക്കു തോന്നി . ജപച്ചാരണങ്ങളുടെ ഒച്ച കുറയുമ്പോഴേയ്ക്കും അയാള്‍ നിനവിന്റെ പടികളില്‍ തട്ടി നിന്നിരുന്നു.
ഡപ്യൂട്ടി കളക്ടര്‍ ഉദ്യോഗത്തില്‍ നിന്നും മീനാക്ഷി വിരമിച്ച ദിവസം വീട്ടില്‍ വലിയ ആഘോഷമായിരുന്നു.
കളക്ടറും വകുപ്പിലെ മറ്റു സഹപ്രവര്‍ത്തകരും കൂടിയാണ് മീനാക്ഷിയെ വീട്ടിലെത്തിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിരുന്നു.
ശരത്തിന്റെയും ഭാര്യയുടേയും സഹപ്രവര്‍ത്തകരും എത്തിയിരുന്നു.
അമേരിക്കയിലെ ഗവേഷകരായ മകനേയും ഭാര്യയേയും കളക്ടര്‍ക്കു പരിചയപ്പെടുത്തിയപ്പോള്‍ മീനാക്ഷിയുടെ മുഖത്ത് അഭിമാനം ഓളം തല്ലുന്നത് കാണാമായിരുന്നു. പൊങ്ങച്ചത്തിന്റെ പൊങ്ങുതടിയിന്‍ മേലുള്ള മിഥ്യാബോധം.
പൊങ്ങച്ചം മീനാക്ഷിക്ക് എന്നുമുണ്ടായിരുന്നു . അദ്ധ്യാപകവൃത്തിയും കൃഷിപ്പണിയും ഒരുമിച്ചു കൊണ്ടുപോകുന്നത് മീനാക്ഷിക്ക് ഇഷ്ടമില്ലായിരുന്നു. ഔദ്യോഗിക വാഹനം കൂടിയായപ്പോഴേക്കും പൊങ്ങച്ചം കൊടിമുടി കേറി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണെന്ന് എപ്പോഴും പറയും. പ്രധാനാദ്ധ്യാപകനായി വിരമിച്ചപ്പോള്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ കഴിയണമെന്ന് തന്നോട് നിര്‍ദ്ദേശിച്ചത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവായി തോന്നി.
കൃഷിപ്പണി അവസാനിപ്പിക്കുവാന്‍ തിമിരവും ഒരു കാരണമായി.
തിമിര ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സമയം .
മീനാക്ഷി ഉദ്യോഗത്തില്‍ നിന്നുള്ള വിരമിക്കല്‍ ആഘോഷമാക്കി. ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള പ്രയാണ. അന്തര്‍ദേശീയ പ്രശസ്തി ഗവേഷകരായ മകനെയും ഭാര്യയും മത്തു പിടിപ്പിച്ചിരുന്നു. കണ്ണുകള്‍ മൂടി നടക്കുന്ന പിതാവിനെ നോക്കാന്‍ അവര്‍ക്കാവില്ല. അവരുടെ നിരീക്ഷണങ്ങള്‍ക്കായി ലോകം കാത്തു നില്‍ക്കുമ്പോള്‍ കേവലം ജന്മപാശങ്ങള്‍ക്കായി സമയം പാഴാക്കുവാന്‍ അവരോടു പറയാനാകുമോ.
ടുവില്‍
ക്ഷേത്രപടിയില്‍ മീനാക്ഷി കുഴ‍ഞ്ഞു വീണ . തീവ്ര പരിചരണ മുറിയില്‍ വെച്ച് ശരത്തിനോട് ഞങ്ങളെ പരിചരിക്കേണ്ടത് അവന്റെയും മിനിയുടേയും കടമയാണെന്ന് മീനാക്ഷി തുറന്നു പറഞ്ഞു. വൃദ്ധ മാതാപിതാക്കളെ പരിചരിക്കുന്നതിനപ്പറ്റിയുള്ള ഗവേഷണമല്ലല്ലോ അവര്‍ നടത്തുന്നത്.
സമയത്തിന്റെ ചുരുങ്ങിയ വൃത്തത്തില്‍ സന്താപത്തിലാണ്ടുപോയ ശരത്തിനെ സമാധാനപ്പെടുത്തിയത് മിനിയുടെ വാക്കുകളാണ്.
നമുക്കിവരെ നോക്കാന്‍ ഒരാളിനെ നിയമിക്കാം. എന്റെ കുഞ്ഞമ്മയുടെ അടുത്തുള്ള ജാനകി ചേച്ചിയെ ഞാന്‍ വിളിക്കാം "

അപ്പോള്‍ … നിങ്ങള്‍ മടങ്ങി പോകുകയാണോ ? “ ദൈന്യതയില്‍ മീനാക്ഷിയുടെ വാക്കുകള്‍ കുരുങ്ങിയോ ?

അമ്മേ .. നിങ്ങളിരുവരേയും വൃദ്ധസദനത്തിലാക്കുകയല്ലല്ലോ .. ഇപ്പോഴത്തെ പ്രോജക്ട് തീരും വരെയെങ്കിലും ഞങ്ങള്‍ക്ക് മാറി നില്‍ക്കാനാവില്ല. അതുവരെ ക്ഷമിക്കുക "
ശരത്തിന്റെ നിസ്സഹായതയില്‍ ജാനകി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.
ഇരുനിറവും ഐശ്വര്യമുള്ള മുഖവും .എന്തു പറഞ്ഞാലും എതിര്‍പ്പു പ്രകടിപ്പിക്കാതെ അനുസരിക്കുന്ന പ്രകൃതം . കെട്ടിക്കാന്‍ പ്രായമായ രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ ഒരു വിധവയുടെ ഗതികേടാവാം അതിനെല്ലാം അവരെ പ്രേരിപ്പിക്കുന്നതെന്ന് ആദ്യം വിചാരിച്ചു.ഗതികേടുകള്‍ കൊണ്ടുമാത്രം സ്വഭാവവ്യതിയാനമുണ്ടാകില്ലെന്ന് പിന്നീട് മനസ്സിലാക്കി .
എഴുന്നേല്‍ക്കാന്‍ ആവാതിരുന്നിട്ടും അമേരിക്കന്‍ ഗവേഷകരുടെ അമ്മയെന്ന അഹന്ത മീനാക്ഷി അവരുടെ മേല്‍ തീര്‍ത്തു.
മകന്റെ വിളികള്‍ക്കിടയിലെ കാല ദൈര്‍ഘ്യത്തിനും ജാനകി പഴി കേട്ടു കൊണ്ടിരുന്നു.
കിടക്കയിലെ മലമൂത്രങ്ങളും മുഷിഞ്ഞ വിരികളും ജാനകി പരാതിയില്ലാതെ വൃത്തിയാക്കിക്കൊണ്ടിരുന്നു. മീനാക്ഷിയുടേയും തന്റെയും എല്ലാ കാര്യങ്ങളും ജാനകി നോക്കി നടത്തിയിരുന്നു.
മരുന്നുകള്‍ സ്വയം എടുത്തു കഴിച്ച ശീലമേ ജീവിതത്തിലൊള്ളു. മൂടിയ കണ്ണുകള്‍ ഗുളികയുടെ പൊതി പരതുമ്പോളാണ് ജാനകി ഇടപെട്ടത് . എല്ലാം ചോദിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് കൃത്യസമയത്ത് മരുന്നു നല്‍കുവാന്‍ അവര്‍ ശ്രദ്ധിച്ചു. മീനാക്ഷിയുടേയും തന്റെയും പേരില്‍ എല്ലാ പക്കപിറന്നാളുകളിലും ജാനകി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിക്കുവാന്‍ തുടങ്ങി. അങ്ങനെയങ്ങനെ.....

വൈകുന്നേരങ്ങളില്‍ ജോലികളെല്ലാം ഒതുക്കി , കുളിച്ച് വൃത്തിയായി ജാനകി ശിവ സ്തുതികളാലപിച്ചിരുന്നു. ഈണത്തിലുള്ള ആലാപനം ഹഠാദാകര്‍ഷിച്ചിരുന്നു. ജാനകിയുടെ സ്തുതികളില്‍ ഇന്ദുചൂഢനായും മന്ദാകിനിയെ ജടയില്‍ ധരിക്കുന്നവനായുമുള്ള കന്ദര്‍പ്പനാശകനായ ശ്രീ പരമേശ്വരന്‍ മന്ദസ്മിതം തൂകി വിളങ്ങി. ജാനകിയുടെ പ്രാര്‍ത്ഥനാ ലക്ഷ്യങ്ങളില്‍ മീനാക്ഷിയുടെ ആരോഗ്യം മുഖ്യമായി.
അഹന്തയുടേയും പൊങ്ങച്ചത്തിന്റെയും ആടകളഴിക്കുവാന്‍ ഒരിക്കലും ആശിക്കാത്ത മീനാക്ഷി ജാനകിയുടെ പ്രാര്‍ത്ഥനാ പുണ്യത്തിന്റെ ഫല സിദ്ധിയ്ക്ക് കാത്തു നിന്നില്ല.
സഞ്ചയനാനന്തരം ബലികാക്കകള്‍ ഉച്ഛിഷ്ടപിണ്ഡം ഭക്ഷിക്കുമ്പോള്‍ മിനി മൊബൈല്‍ ഫോണ്‍ വിളിയുടെ തിരക്കിലായിരുന്നു. അമേരിക്കകാര്‍ക്ക് ഉദക ക്രിയയുടെ പുണ്യം ( അതോ നിരര്‍ത്ഥകതയോ ?) മനസ്സിലാക്കി നല്‍കുന്നു.
മീനാക്ഷിയ്ക്ക് പിന്നീടുള്ള ദിവസങ്ങളിലെ പിണ്ഡോദ ക്രിയകള്‍ നടത്തുവാന്‍ കൂട്ടിന് ജാനകിയെ നല്‍കി അവസാനിക്കാത്ത പ്രോജക്ടിന്റെ തിരക്കിലേക്ക് ശരത്തും ഭാര്യയും മടങ്ങിപ്പോയി.
ശരത്തിന്റെ വിളികള്‍ തമ്മിലും സന്ദര്‍ശനങ്ങള്‍ തമ്മിലുമുള്ള കാലദൈര്‍ഘ്യം വല്ലാതെ കൂടി..
വലിയ വീട്ടിലെ ഒറ്റപ്പെടലുകളില്‍ ആകെ ആശ്വാസമായി ജാനകി. .
നിര്‍വ്വചനങ്ങള്‍ക്കോ ഭാഷ്യങ്ങള്‍ക്കോ പിടി കൊടുക്കാതെ , പീന്നീടിങ്ങോട്ടുള്ള സമയമത്രയും താങ്ങും തണലുമായി ജാനകി നിന്നു. ഒന്നും ചോദിക്കേണ്ടതായും പറയേണ്ടതായും വന്നില്ല . വേണ്ടത് അറിഞ്ഞു ചെയ്യുവാന്‍ അവര്‍ക്കറിയാമായിരുന്നു.
. പണമോ സഹായമോ അവര്‍ ചോദിച്ചില്ല. എങ്കിലും പിതാവിന്റെ ഉത്തരവാദിത്വത്തില്‍ ജാനകിയുടെ മക്കളെ വിവാഹം കഴിപ്പിച്ചയക്കുവാന്‍ കഴിഞ്ഞു .
വൈകുന്നേരത്തെ ഒരുമിച്ചുള്ള പ്രാര്‍ത്ഥന ദുഖങ്ങള്‍ക്ക് ശമനമേകി. ജാനകിയുടെ ഇഷ്ടദേവനും ശിവനായിരുന്നു. പുരാണത്തില്‍ പണ്ഡിത തന്നെയായിരുന്നു അവര്‍. പരമേശ്വരന്റെ ചുവന്ന ജടയ്ക്ക് കപർദ്ദം എന്നാണു പേരെന്ന് ജാനകിയാണു പറഞ്ഞുതന്നത്. കപര്‍ദ്ദത്തില്‍ ചന്ദ്രനും ഗംഗയും..

മനമുരുകിയാണ് ഗംഗ ശിവമൗലിയില്‍ കഴിയുന്നതെന്നാണ് ജാനകിയുടെ പക്ഷം. തര്‍ക്കിച്ചും പ്രാര്‍ത്ഥിച്ചും സ്നേഹിച്ചും …..
ഞങ്ങളുടെ ലോകം പതുക്കെ ചുരുങ്ങുകയായിരുന്നു.
വാര്‍ദ്ധക്യത്തിന്റെ അസ്കിതകള്‍ വര്‍ദ്ധിച്ചു വന്നു.
ഇളയ മകളും വിദേശ ജോലിക്കാരനായ മരുമകനും കൂടി വന്നു വിളിച്ചപ്പോള്‍ ജാനകി കുറെ തടസ്സം പറഞ്ഞതാണ്. പക്ഷേ ..

അവര്‍ക്ക് കുഞ്ഞിനെ നോക്കാന്‍ ഒരാളു വേണം . അതാ ഇത്ര നിര്‍ബന്ധിക്കുന്നത് " യാത്രാഭാണ്‌ഡം മരുമകന്റെ കാറിന്റെ ഡിക്കിയില്‍ വെച്ചിട്ട് മടങ്ങി വന്ന് ജാനകി പറഞ്ഞു. കണ്ണിലെ ജലകണം തുടച്ച ശേഷം അവള്‍ കാറില്‍ കയറി
അകന്നു പോകുന്ന വാഹനത്തില്‍ നിര്‍ന്നിമേഷനായി നോക്കി നിന്നു ..
ശൂന്യതയിലേക്ക് … അഗാധമായ സങ്കട കടലിലേക്ക് …...

വഴികണ്ണുകളില്‍ നിറയുന്ന ശൂന്യത . എല്ലാ പ്രഭാതവും പ്രതീക്ഷയോടെ തുടങ്ങുകയും എല്ലാ സായന്തനങ്ങളും അവയെ കെടുത്തുകയും ചെയ്തു വന്നു. ജാനകി വരുമെന്ന പ്രത്യാശ ഒരിക്കലും കൈവിട്ടില്ല .അനാരോഗ്യം അങ്ങോട്ടുപോയി കാണണമെന്ന ആശയെ പ്രോത്സാഹിപ്പിച്ചില്ല.
അവര്‍ക്ക് എല്ലാവിധ ആയുരാരോഗ്യങ്ങള്‍ക്കുമായി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.
മൃത്യുഞ്ജയ പുഷ്പാഞ്ജലി ദിവസേന കഴിച്ചു തുടങ്ങി .

കാരണവരേ... താന്‍ പകലുറക്കവും തുടങ്ങിയോ .. “ കുലുക്കി വിളിച്ചു കൊണ്ട് ശങ്കരന്‍ തിരുമേനി ചോദിച്ചു.
കാരണവരുടെ കൈകളില്‍ പുഷ്പാഞ്ജലിയുടെ പ്രസാദം ഇട്ടു കൊടുത്തു.കൊണ്ട് തിരുമേനി പറഞ്ഞു.
“ ~ഒക്കെ പരമേശന്‍ അറിയുന്നുണ്ടെടോ .. അവര്‍ വരും .വരാതിരിക്കില്ല .”
കൂവളത്തിന്റെ ഒരു കായ് പൊട്ടിത്തെറിച്ച് കാരണവരുടെ ശിരസ്സില്‍ വീണു.

"യമന്‍‌ വരുന്നനേരം അങ്ങെനിക്കു പേടിപോക്കണം,
എരിഞ്ഞകണ്ണില്‍ അഗ്നിപോലെ യമനെയൊന്നു നോക്കണം,
ഇണങ്ങിവന്ന ദേഹി ദേഹമോടു വേര്‍‌പെടുമ്പോഴും,
നമഃശിവായ പാര്‍‌വ്വതീശ പാപനാശനാ ഹരേ "


ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ ആലാപനങ്ങളിലൂടെ രാമചന്ദ്രകാരണവര്‍ വീട്ടിലേക്കു നടന്നു . വീട് എത്തുവോളം അയാളുടെ മനസ്സില്‍ ജാനകിയെ പറ്റിയുള്ള വിവിധ ഓര്‍മ്മകളായിരുന്നു. രുദ്രഹൃദയോപനിഷത്ത് വ്യാഖ്യാനിച്ച് ജാനകി പറ‍ഞ്ഞു.

.എല്ലാ ദേവന്‍മാരും പരമശിവനിലാണ് വസിക്കുന്നത്.പുരുഷ രൂപത്തിലുള്ള എല്ലാ സൃഷ്ടികളും രുദ്രനാണ്. സ്ത്രീ രൂപത്തിലുള്ളവ ഉമയും .രുദ്രന്‍ വിഷ്ണുവാകുമ്പോള്‍ ഉമ ലക്ഷ്മിയാകും. രുദ്രന്‍ പകലെങ്കില്‍ ഉമ രാത്രി.വേദമാകുമ്പോള്‍ ഉമ ശാസ്ത്രം .ലിംഗമായ രുദ്രന് പീഠമായ ഉമ ….. “

ശാന്തി പാഠത്തിന്റെ പ്രശാന്തതയില്‍ ദൂരമറിയാതെ അയാള്‍ വീട്ടിലെത്തി.
മുന്‍ വാതില്‍ തുറന്നു കിടക്കുന്നു .
തെല്ലു ജിജ്ഞാസയോടെ അകത്തേക്കു പ്രവേശിച്ച രാമചന്ദ്രകാരണവര്‍ അത്ഭുത പരതന്ത്രനായി .
നെറ്റിയില്‍ ഭസ്മക്കുറിയിട്ട് സുസ്മേര വദനയായി.... കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ വന്നത് കാരണവര്‍ അറിഞ്ഞില്ല. അവളുടെ വലതു ഭാഗത്തേക്ക് ചേര്‍ന്നു നിന്നു.
നിശ്ശബ്ദതയില്‍ ഇരുവരുടേയും ശരീരത്തിന്റെ പകുതി ഭാഗം ഇല്ലാതാകുകയും പരസ്പരം ചേരുകയും ചെയ്തു. അവളുടെ ഇടതുഭാഗത്ത് വ്യാഘ്രവും അയാളുടെ വലത്തായി നന്ദികേശനും വന്നു ചേര്‍ന്നു.
കപര്‍ദ്ദത്തില്‍ നിന്നും ഗംഗാദേവി അര്‍പ്പിച്ച കൂവള മാല അവരുടെ കഴുത്തില്‍ വീണു.
മഹാനര്‍ത്തകന്‍ വലതു കൈകൊണ്ട് അഭയമുദ്ര കാട്ടി.
"ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം..... “

X

കവിത

ഗാന്ധി മരിച്ചു ?

വൃദ്ധനും ഹതാശനുമായ ഗാന്ധി
ബിര്‍ളാ  മന്ദിരത്തില്‍ മരിച്ചുവീണു.
പോയിന്റ്  ബ്ലാന്കിലെ മൂന്നു വെടിയുണ്ടകള്‍
കുറിച്ച വില്‍പത്രത്തില്‍
അവകാശമില്ലാത്ത നാലുപേര്‍
ബാപ്പുവിന്റെ സ്വപ്ന ഭൂവില്‍ ,
നഷ്ട രത്നമായി ഹരിലാല്‍,
മണിലാല്‍ , രാംദാസ് .ദേവദാസ് .

എങ്കിലും ഗാന്ധികള്‍ നയിക്കുന്നു.
പുണ്യമില്ലാത്ത പുനര്‍ജനിയില്‍
ഗാന്ധികള്‍ നയിക്കുന്നു .
പുത്ര ശാപ മേല്കാത്ത ഭീഷ്മര്‍
ശര ശയ്യയില്‍ ചിരിക്കുന്നു
ശതകോടി മക്കളുടെ പിതാവ്
പിതൃ തര്‍പ്പ ണത്തിലും തിരയുന്നത്
ര കത രേണു വിന്‍ നൂലിഴകള്‍ .
നാഥൂറാം  ചിരി തുടരുന്നു..











 പ്രകാശനം( കവിത )


അക്ഷരമുരുട്ടി , എള്ളും പൂവും ചേര്‍ത്ത്
തൂശനിലയില്‍ , നിലത്തു വെച്ചശേഷം
ഈറന്‍ തോര്‍ത്തില്‍ കയറി കൂടി
കവി കൈകൊട്ടിവിളിച്ചു .


ചുടല ആര്‍ട്സ് ക്ലബിലെ അടക്കങ്ങള്‍
പ്രസാധകന്റെ വരണ്ട ജിഹ്വ യില്‍
ഇടവമാസ പെരുമഴയായി തിമര്‍ത്തു .
പ്രകാശനം തീരുമാനിക്കപ്പെട്ടു .


ഗൃ ഹാതു ര  ബിംബങ്ങള്‍
വാങ്ങ്മായ ചിത്രങ്ങളാക്കി , നിരൂപകന്‍
പ്രസംഗ പീഠവും തകര്‍ത്തു .


ദര്‍ഭ മുന തൊണ്ടയില്‍ കുരുങ്ങി
പ്രസാധകന്‍ ചര്‍ദ്ദിച്ചു .
പിണ്ട ചോറിനൊപ്പം ,കഫവും .


കവി ശബ്ദം മുഴക്കിയപ്പോള്‍
കവിത കരഞ്ഞു പോയി


 7/6/11


സ്വപ്നങ്ങളുടെ മഴ വില്ല്

സ്വപ്നങ്ങളില്‍ സ്നേഹ  രാഗമായി
സ്വര്‍ഗ്ഗ നഭസിന്‍  രേണു വായി 
ചിത്ര ശലഭമേ നീയെന്നിലെത്തുമ്പോള്‍
ചൈത്ര പൌര്‍ണമി വിടരുന്നു .
സായന്തനത്തിന്റെ സാന്ദ്രവിതാനങ്ങള്‍ 
സാഗര നീലിമ മറയ്കുമ്പോള്‍
ആലിംഗനത്തിന്റെ കാണാകിനാവുകള്‍

 ആമോദവിസ്മയ തരളിതമായി 
ഹൃദയത്തിന്‍ കൈയോപ്പുകളില്‍
പ്രണയ സമാഗമം  സൌഗന്ധികമായി  .
മഴവില്ലിന്‍ മധുരിമയായി
കനവിന്റെ പുലര്‍വേള .
കിളിക്കൂടിലെവിടെയോ
കവിതകള്‍ പാടുന്നു .
മുറിയാത്ത സ്വപ്‌നങ്ങള്‍
ഉറക്കത്തെ പുണരുന്നു.